തിരുവനന്തപുരത്ത് എൻട്രൻസ് പരീക്ഷ എഴുതിയ 2 വിദ്യാർത്ഥികൾക്ക് കൊവിഡ്! ആശങ്ക കനക്കുന്നു
തിരുവനന്തപുരം: തിരുവനന്തപുരത്ത് വെച്ച് നടന്ന എഞ്ചിനീയറിംഗ് എന്‍ട്രന്‍സ് പരീക്ഷയായ കീം പരീക്ഷ എഴുതിയ വിദ്യാര്‍ത്ഥികളില്‍ രണ്ട് പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ തലസ്ഥാന ജില്ലയില്‍ ആശങ്ക വര്‍ധിക്കുകയാണ്. പൊഴിയൂര്‍ സ്വദേശിയായ വിദ്യാര്‍ത്ഥി, കരകുളം സ്വദേശിയായ വിദ്യാര്‍ത്ഥി എന്നിവര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. പൊഴിയൂര്‍ സ്വദേശി പരീക്ഷ എഴുതിയത് തൈക്കാടുളള പരീക്ഷാ കേന്ദ്രത്തിലും കരകുളം സ്വദേശി പരീക്ഷ എഴുതിയത് കരമന പരീക്ഷാ കേന്ദ്രത്തിലുമാണ്.
Recommended Video
തിരുവനന്തപുരത്ത് കൊവിഡ് വ്യാപനം ശക്തമായിരിക്കുന്ന സാഹചര്യത്തില്‍ കിം പരീക്ഷ നടത്തിയത് അന്ന് തന്നെ വലിയ വിമര്‍ശനത്തിന് കാരണമായിരുന്നു. വിദ്യാര്‍ത്ഥികളും ഒപ്പമെത്തിയ രക്ഷിതാക്കളും അടങ്ങിയ വന്‍ ജനക്കൂട്ടം പട്ടത്തെ പരീക്ഷാ കേന്ദ്രത്തിന് മുന്നില്‍ സാമൂഹിക അകലം പാലിക്കാതെ നില്‍ക്കുന്ന ചിത്രങ്ങള്‍ പുറത്ത് വന്നതും വിമര്‍ശനങ്ങളുയര്‍ത്തി. ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ നിലനില്‍ക്കേ ആയിരുന്നു കീം പരീക്ഷ.
കരകുളം സ്വദേശി ആയ വിദ്യാര്‍ത്ഥിക്ക് കൊവിഡ് രോഗലക്ഷണങ്ങള്‍ ഉണ്ടായിരുന്നത് കൊണ്ട് പ്രത്യേകം മുറിയില്‍ തനിച്ചിരുത്തിയാണ് പരീക്ഷ നടത്തിയിരുന്നത്. അതുകൊണ്ട് തന്നെ ഈ വിദ്യാര്‍ത്ഥിയുടെ സമ്പര്‍ക്കം സംബന്ധിച്ച് കാര്യമായ ആശങ്കയില്ല. എന്നാല്‍ പൊഴിയൂര്‍ സ്വദേശിയായ വിദ്യാര്‍ത്ഥിയുടെ സമ്പര്‍ക്കം സംബന്ധിച്ചാണ് ആശങ്ക ശക്തമാകുന്നത്.
തൈക്കാട് കേന്ദ്രത്തില്‍ വിദ്യാര്‍ത്ഥിക്കൊപ്പം പരീക്ഷ എഴുതിയവരുടെ പട്ടിക ആരോഗ്യ വകുപ്പിന് കൈമാറിയിട്ടുണ്ട്. ഈ വിദ്യാര്‍ത്ഥികളെ നിരീക്ഷണത്തിലാക്കും. ഇവിടുത്തെ അധ്യാപകരും രക്ഷിതാക്കളും അടക്കമുളളവരും നിരീക്ഷണത്തില്‍ പ്രവേശിക്കേണ്ടി വരും. രണ്ട് വിദ്യാർത്ഥികൾക്ക് കൊവിഡ് സ്ഥിരീകരിച്ചതോടെ പ്രതിപക്ഷം സർക്കാരിനെതിരെ രംഗത്ത് വന്നിട്ടുണ്ട്.
അതേസമയം ആശങ്കപ്പെടേണ്ട സാഹചര്യം ഇല്ലെന്ന് മന്ത്രി കടകംപളളി സുരേന്ദ്രൻ വ്യക്തമാക്കി. മന്ത്രിയുടെ പ്രതികരണം: തിരുവനന്തപുരത്ത് KEAM പരീക്ഷയെഴുതിയ രണ്ടു കുട്ടികള്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചിട്ടുണ്ട്. എന്നാല്‍ ആശങ്കപ്പെടേണ്ട സാഹചര്യം നിലവിലില്ല. കരമനയിലെ സെന്ററില്‍ പരീക്ഷയെഴുതിയ കരകുളം സ്വദേശിയായ കുട്ടി നിരീക്ഷണത്തിലായിരുന്നതിനാല്‍ പ്രത്യേകം സജ്ജീകരിച്ച ക്ലാസ് മുറിയിലാണ് പരീക്ഷയെഴുതിയത്. തൈക്കാട് സെന്ററില്‍ ഇപ്പോള്‍ കോവിഡ് സ്ഥിരീകരിച്ച പൊഴിയൂര്‍ സ്വദേശിയായ വിദ്യാര്‍ത്ഥിയോടൊപ്പം പരീക്ഷയെഴുതിയ വിദ്യാര്‍ത്ഥികളെ കണ്ടെത്തി നിരീക്ഷണത്തിലാക്കുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. മറ്റുള്ള കുട്ടികൾക്ക് രോഗം പകർന്നിട്ടുണ്ടാകാൻ സാധ്യത ഇല്ലെങ്കിലും ജാഗ്രത പുലർത്തേണ്ടതുണ്ട്. ആശങ്കപെടേണ്ട സാഹചര്യമില്ല.
വസ്തുതകള്‍ ഇങ്ങനെ ആണെന്നിരിക്കെ, തിരുവനന്തപുരം നഗരത്തിലെ മറ്റൊരു പരീക്ഷാ കേന്ദ്രത്തിന്റെ മുൻ വശത്തെ കവാടത്തിൽ സർക്കാർ നിർദേശങ്ങൾക്ക് വിരുദ്ധമായി സാമൂഹിക അകലം വേണ്ടത്ര പാലിക്കാതെ രക്ഷിതാക്കളും കുട്ടികളും പുറത്തേക്ക് വരുന്ന ചിത്രം ഉപയോഗിച്ച് സമൂഹത്തില്‍ ഭീതി പരത്താൻ ചിലർ ശ്രമിക്കുന്നുണ്ട്. കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് തുരങ്കം വയ്ക്കുന്നതിനുള്ള ശ്രമങ്ങള്‍ നടത്തുന്ന കൂട്ടത്തിൽ പെട്ടവരാണ് അവർ. നാട്ടില്‍ രോഗവ്യാപനം നടന്നിട്ട് സർക്കാരിനെ കുറ്റപ്പെടുത്തി ആത്മനിർവൃതിയടയണമെന്ന് ആഗ്രഹിക്കുന്നവരാണ് അവർ. അവരുടെ അധമമായ ചിന്താഗതിയും, ദുഷ്പ്രചാരണവും പൊതുസമൂഹം തിരിച്ചറിയുക തന്നെ ചെയ്യും.