സായിഗ്രാമം അരിക്കിറ്റുകള്‍ സിപിഎമ്മിന്റെ പേരിൽ വിതരണം നടത്തി, യുഡിഎഫ് സമരത്തിൽ
പോത്തന്‍കോട്: മംഗലപുരം പഞ്ചായത്തില്‍ സിപിഎമ്മിനെതിരെ സമരവുമായി യുഡിഎഫ് രംഗത്ത്. കൊവിഡ് സഹായ വിതരണത്തില്‍ തട്ടിപ്പ് കാട്ടി എന്ന് ആരോപിച്ചാണ് യുഡിഎഫ് അംഗങ്ങള്‍ സമര രംഗത്തേക്ക് ഇറങ്ങിയിരിക്കുന്നത്. മംഗലപുരം പഞ്ചായത്ത് ഓഫീസിന് മുന്നില്‍ അനിശ്ചിതകാല സമരമാണ് യുഡിഎഫ് നേതാക്കള്‍ നടത്തുന്നത്. കോണ്‍ഗ്രസ് നേതാക്കള്‍ക്ക് സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് ആര്‍എസ്പി പ്രവര്‍ത്തകരും രംഗത്തുണ്ട്.
കൊവിഡ് ലോക്ക്ഡൗണ്‍ കാരണം പ്രതിസന്ധിയിലായ സാധാരണക്കാരായ ജനങ്ങള്‍ക്ക് സഹായമായി തോന്നക്കല്‍ സായിഗ്രാമം അരിക്കിറ്റുകള്‍ നല്‍കിയിരുന്നു. ഇത് സിപിഎം സ്വന്തം പേരില്‍ ദുരിതബാധിതര്‍ക്ക് വിതരണം നടത്തി എന്നാണ് യുഡിഎഫ് ഉന്നയിക്കുന്ന ആരോപണം. സിപിഎം ഭിക്കുന്നതാണ് മംഗലപുരം പഞ്ചായത്ത്.

പഞ്ചായത്ത് പ്രസിഡണ്ടിനാണ് തോന്നയ്ക്കല്‍ സായിഗ്രാമത്തില്‍ നിന്ന് അരിക്കിറ്റുകള്‍ കൈമാറിയത്. മൂന്ന് കിലോ വീതം അരിയുളള കിറ്റുകള്‍ ആണ് വിതരണത്തിനായി നല്‍കിയത്. ഇത് സിപിഎം പാര്‍ട്ടി കുടുംബങ്ങള്‍ക്ക് അടക്കം വിതരണം നടത്തി എന്നാണ് ആരോപണം. ഏഴ് വാര്‍ഡുകളിലെ സിപിഎം കുടുംബങ്ങള്‍ക്കും കിറ്റ് വിതരണം ചെയ്തു. ഇത് കൂടാതെ കാരമൂട് വാര്‍ഡില്‍ 26 കിറ്റുകളും വിതരണം നടത്തിയെന്നും യുഡിഎഫ് ആരോപിക്കുന്നു.
ഇത്തരത്തില്‍ 250 കിറ്റുകളാണ് സിപിഎം വിതരണം നടത്തിയത് എന്നാണ് ആക്ഷേപം. സായിഗ്രാമം നല്‍കിയ കിറ്റുകളാണ് എന്ന് പഞ്ചായത്ത് പ്രസിഡണ്ട് പിന്നീട് വ്യക്തമാക്കിയിരുന്നു. സംഭവം വിവാദമായതോടെയാണ് ഇതെന്നാണ് പ്രതിപക്ഷമായ കോണ്‍ഗ്രസ് ആരോപിക്കുന്നത്. പ്രസിഡണ്ട് രാജിവെക്കണം എന്നാവശ്യപ്പെട്ടാണ് പ്രതിപക്ഷം അനിശ്ചിതകാല സമരം നടത്തുന്നത്.












Click it and Unblock the Notifications