നിർമാണത്തിനിടെ മതിൽ തകർന്ന് വീണ് അപകടം; മണ്ണിനടിയിൽ കുടുങ്ങിയ തൊഴിലാളിയെ ഫയർഫോഴ്സ് രക്ഷപെടുത്തി
കുളത്തൂർ: നിർമ്മാണത്തിനിടെ മതിൽ തകർന്ന് വീണ് മണ്ണിനടിയിൽപ്പെട്ട തൊഴിലാളിയെ ഏറെ നേരത്തെ പരിശ്രമത്തിനൊടുവിൽ ഫയർഫോഴ്‌സ് സംഘം രക്ഷപ്പെടുത്തി. മലയിൻകീഴ് പാലത്തുവിള സ്വദേശി ബൈജു (33 ) വിനെയാണ് രക്ഷപ്പെടുത്തിയത്. കാൽ ഒടിഞ്ഞു ഗുരുതരമായി പരിക്കേറ്റ യുവാവിനെ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയത്.
ശനിയാഴ്ച വൈകുന്നേരം നാല് മണിയോടെ മൺവിള ഇൻഡസ്ട്രിയൽ എസ്റ്റേറ്റിന് സമീപത്തെ വില്ലാ പ്രോജക്ടിന് പിറകു വശത്തെ ചുറ്റുമതിൽ നിർമ്മാണത്തിനിടെയാണ് അപകടം.വില്ലയുടെ പിറകിൽ 30 അടിയോളം താഴ്ചയുണ്ട്. ഈ ഭാഗത്ത് മതിൽ നിർമ്മാണത്തിനായി കുന്ന് ഇടിച്ച് മാറ്റുന്ന ജോലികൾ നടന്നുവരുകയായിരുന്നു. മണ്ണ് ഇടിച്ച സ്ഥലത്ത് കഴിഞ്ഞ ദിവസം മതിൽ നിർമ്മാണം ആരംഭിച്ചിരുന്നു. ഈ ഭാഗമാണ് തകർന്ന് വീണത്.
കുന്ന് ഇടിച്ച് മണൽ കടത്തുന്നതിനെതിരെയും അശാസ്ത്രീയ നിർമ്മാണത്തിനെതിരെയും വിളിച്ചറിയിച്ചിട്ടും ബന്ധപ്പെട്ട ഉദ്യോഗസ്ഥർ സ്ഥല പരിശോധനയ്ക്ക് എത്തിയില്ലെന്ന് സ്ഥലവാസികൾ പറഞ്ഞു. ഇപ്പോൾ അപകടം നടന്ന സ്ഥലത്ത് വേറെയും തൊഴിലാളികൾ ഉണ്ടായിരുന്നു. അപകടസമയത്ത് ഇവർ ഓടിമാറിയതിനാൽ വൻ ദുരന്തം ഒഴിവായി.
അപകടസ്ഥലത്ത് ഫയർഫോഴ്‌സ് എത്തുമ്പോൾ കഴുത്തിന് തൊട്ടുതാഴെ വരെ മണ്ണ് മൂടപ്പെട്ട അവസ്ഥയിലായിരുന്നു യുവാവ്. ഫയർഫോഴ്‌സ് ഉദ്യോഗസ്ഥരുടെ ഒരുമണിക്കൂറത്തെ പരിശ്രമത്തിനൊടുവിലാണ് യുവാവിനെ രക്ഷിച്ച് ആശുപത്രിയിലെത്തിക്കാനായത്. കഴക്കൂട്ടം ഫയർഫോഴ്‌സ് സ്റ്റേഷൻ ഓഫീസർ ജിഷാദ്, അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ മധു, ലീഡിംഗ് ഫയർമാൻ മധു, ഫയർമാന്മാരായ നിഷാദ്, അനിൽകുമാർ, ആദർശനാഥ്, ഹാമിൽട്ടൺ, ഹോം ഗാർഡ് ബാലചന്ദ്രനാഥ്, സനിൽ എന്നിവരടങ്ങിയ സംഘമാണ് രക്ഷാ പ്രവർത്തങ്ങൾക്ക് നേതൃത്വം നൽകിയത്.