എത്ര തട്ടിപ്പ് നടന്നിട്ടുണ്ട്? ഒരുപാട് ചോദ്യങ്ങൾക്ക് തോമസ് ഐസക്ക് ഉത്തരം പറയേണ്ടിവരും: കെ സുരേന്ദ്രൻ
തിരുവനന്തപുരം: വിരമിച്ച ഉദ്യോസ്ഥന്റെ പാസ് വേര്‍ഡ് ഉപയോഗിച്ച് സര്‍ക്കാര്‍ അക്കൌണ്ടില്‍ നിന്ന് രണ്ട് കോടി രൂപ വെട്ടിപ്പ് നടത്തിയ സബ് ട്രഷറി ജീവനക്കാരനെ കഴിഞ്ഞ ദിവസമാണ് സസ്പെന്‍ഡ് ചെയ്തത്. രണ്ട് കോടി രൂപ തട്ടിയ സംഭവത്തില്‍ സീനിയര്‍ അക്കൌണ്ടന്റ് ബിജുലാലിനെതിരെയാണ് സസ്പെന്ഷന് ഉള്‍പ്പെടെയുള്ള നടപടികള്‍ സ്വീകരിച്ചിട്ടുള്ളത്. ഇയാള്‍ക്കെതിരെ വകുപ്പുതല അന്വേഷണം ആരംഭിച്ചതിന് പിന്നാലെ ജില്ലാ ട്രഷറി ഓഫീസറുടെ പരാതിയില്‍ വഞ്ചിയൂര്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിക്കുകയും ചെയ്തിട്ടുണ്ട്.
ഇപ്പോഴിതാ സംഭവത്തില്‍ പ്രതിഷേധിച്ച് സര്‍ക്കാരിനെതിരെ രംഗത്തെത്തിയിരിക്കുകയാണ് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്. രണ്ടുകോടി രൂപ ട്രഷറിയില്‍ നിന്ന് ഒരു സിപിഎം അനുകൂല സര്‍വ്വീസ് സംഘടനാ നേതാവ് തട്ടിച്ച സംഭവം കേരളത്തെ ഞെട്ടിച്ചിരിക്കുകയാണ്. അപ്പോള്‍ ഇതിനൊന്നും ഒരു കണക്കും ഇല്ലേ? ട്രഷറി ഇടപാടുകള്‍ പരിശോധിക്കാന്‍ ഒരു സംവിധാനവും നമ്മുടെ സംസ്ഥാനത്തില്ലേയെന്ന് കെ സുരേന്ദ്രന് ചോദിക്കുന്നു. ഫേസ്ബുക്ക് പോസ്റ്റിലാണ് സുരേന്ദ്രന്റെ വിമര്‍ശനം.
തുടര്‍ക്കഥയാവുന്നത്
ട്രഷറി തട്ടിപ്പുകള്‍ കേരളത്തില്‍ തുടര്‍ക്കഥയാവുന്നതെന്തുകൊണ്ട്? രാജ്യത്തെ പൗരന്മാര് എല്ലാ കാലത്തും ഏറ്റവും കൂടുതല്‍ വിശ്വസിച്ചിരുന്നത് ട്രഷറികളെയാണ്. പൊതുമേഖലാബാങ്കുകളിലടക്കം തട്ടിപ്പുകള്‍ നടക്കുമ്പോള്‍ രാജ്യത്തെ ട്രഷറികള്‍ പൊതുവെ സുരക്ഷിതമായിരുന്നു.
കേരളത്തെ ഞെട്ടിച്ചിരിക്കുന്നു
രണ്ടുകോടി രൂപ ട്രഷറിയില്‍ നിന്ന് ഒരു സിപിഎം അനുകൂല സര്‍വ്വീസ് സംഘടനാ നേതാവ് തട്ടിച്ച സംഭവം കേരളത്തെ ഞെട്ടിച്ചിരിക്കുകയാണ്. അപ്പോള്‍ ഇതിനൊന്നും ഒരു കണക്കും ഇല്ലേ? ട്രഷറി ഇടപാടുകള്‍ പരിശോധിക്കാന്‍ ഒരു സംവിധാനവും നമ്മുടെ സംസ്ഥാനത്തില്ലേ?
ഐസക്കിന് എന്താണ് പറയാനുള്ളത്?
ഓരോ മാസവും നിക്ഷേപിക്കപ്പെട്ട തുകയും പിന്‍വലിച്ച തുകയും ടാലി ആവുന്നുണ്ടോ എന്നറിയാന്‍ എന്തു വലിയ സാങ്കേതികവിദ്യയാണ് വേണ്ടത്? കമ്പ്യൂട്ടര്‍ സംവിധാനങ്ങളൊന്നുമില്ലാത്ത കാലത്തും മാന്വല്‍ ആയി ഇതെല്ലാം ഭംഗിയായി നടന്നിരുന്നില്ലേ? ഈ കാര്യത്തില്‍ ധനമന്ത്രി തോമസ് ഐസക്കിന് എന്താണ് പറയാനുള്ളത്?
മൗനത്തിനുകാരണം
ഇങ്ങനെ എത്ര തവണ തട്ടിപ്പു നടന്നിട്ടുണ്ട്? ഒന്നരക്കോടി രൂപ ചെലവഴിച്ച് ഏണസ്റ്റ് ആന്റ് യംഗ് എന്ന കണ്‍സല്‍ട്ടന്‍സിയെ ഈ ആവശ്യത്തിന് മന്ത്രി നിയോഗിച്ചതെന്തിന്? ഒരുപാട് ചോദ്യങ്ങള്‍ക്ക് വരുംദിവസങ്ങളില്‍ തോമസ് ഐസക്ക് ഉത്തരം പറയേണ്ടിവരും. സ്വര്‍ണ്ണക്കള്ളക്കടത്തുകേസ്സില്‍ ഐസക്കിന്റെ മൗനത്തിനുകാരണം സ്വപ്നയുടെ ആയിരം പേജുള്ള സിഡി-ആര് പുറത്തുവരുന്നതോടെ ഉത്തരമാവും...
വിരമിച്ച ഉദ്യോഗസ്ഥന്
അതേസമയം, സബ് ട്രഷറി ഓഫീസര്‍ സ്ഥാനത്ത് നിന്ന് ഇതോടെ വിരമിച്ച ഉദ്യോഗസ്ഥന്റെ യൂസര്‍ നെയിം, പാസ് വേര്‍ഡ് എന്നിവ ഉപയോഗിച്ചാണ് ബിജുലാല്‍ തട്ടിപ്പ് നടത്തിയത്. സബ് ട്രഷറിയിലെ സീനിയര്‍ അക്കൌണ്ടന്റാണ് സാമ്പത്തിക തിരിമറി നടത്തിയിട്ടുള്ള ബിജുലാല്‍. തന്റെയും ഭാര്യയുടേയും പേരിലുള്ള അക്കൌണ്ടുകളിലേക്കാണ് രണ്ട് കോടിയോളം വരുന്ന തുക മാറ്റിയിട്ടുള്ളത്. ജില്ലാ ട്രഷറി ഓഫീസര്‍ ഷാനവാസ് പ്രാഥമിക റിപ്പോര്‍ട്ട് ട്രഷറി ഡയറക്ടര്‍ക്ക് സമര്‍പ്പിച്ചതിന് പിന്നാലെയാണ് ബിജുലാലിനെ സസ്പെന്‍ഡ് ചെയ്യുന്നത്.