ട്രഷറിയിൽ നിന്ന് കോടികൾ തട്ടി: ജീവനക്കാരന് സസ്പെൻഷൻ,പണം മാറ്റിയത് രണ്ട് അക്കൌണ്ടിലേക്ക്!!
തിരുവനന്തപുരം: വിരമിച്ച ഉദ്യോസ്ഥന്റെ പാസ് വേർഡ് ഉപയോഗിച്ച് സർക്കാർ അക്കൌണ്ടിൽ നിന്ന് രണ്ട് വെട്ടിപ്പ് നടത്തിയ സബ് ട്രഷറി ജീവനക്കാരനെ സസ്പെൻഡ് ചെയ്തു. രണ്ട് കോടി രൂപ തട്ടിയ സംഭവത്തിൽ സീനിയർ അക്കൌണ്ടന്റ് ബിജുലാലിനെതിരെയാണ് സസ്പെൻഷൻ ഉൾപ്പെടെയുള്ള നടപടികൾ സ്വീകരിച്ചിട്ടുള്ളത്. ഇയാൾക്കെതിരെ വകുപ്പുതല അന്വേഷണം ആരംഭിച്ചതിന് പിന്നാലെ ജില്ലാ ട്രഷറി ഓഫീസറുടെ പരാതിയിൽ വഞ്ചിയൂർ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിക്കുകയും ചെയ്തിട്ടുണ്ട്. ഇതോടെ ബിജുലാൽ ഉപയോഗിച്ചുകൊണ്ടിരുന്ന കമ്പ്യൂട്ടർ പരിശോധനയ്ക്കായി പോലീസ് കൊണ്ടുപോകുകയും ചെയ്തിട്ടുണ്ട്.
കസ്റ്റംസ് അന്വേഷണം ശിവശങ്കറിന്റെ സ്വത്തുക്കളിലേക്ക്: സ്വപ്നയ്ക്കും സിഎയ്ക്കും ഒറ്റ ലോക്കർ എന്തിന്?
സബ് ട്രഷറി ഓഫീസർ സ്ഥാനത്ത് നിന്ന് ഇതോടെ വിരമിച്ച ഉദ്യോഗസ്ഥന്റെ യൂസർ നെയിം, പാസ് വേർഡ് എന്നിവ ഉപയോഗിച്ചാണ് ബിജുലാൽ തട്ടിപ്പ് നടത്തിയത്. സബ് ട്രഷറിയിലെ സീനിയർ അക്കൌണ്ടന്റാണ് സാമ്പത്തിക തിരിമറി നടത്തിയിട്ടുള്ള ബിജുലാൽ. തന്റെയും ഭാര്യയുടേയും പേരിലുള്ള അക്കൌണ്ടുകളിലേക്കാണ് രണ്ട് കോടിയോളം വരുന്ന തുക മാറ്റിയിട്ടുള്ളത്. ജില്ലാ ട്രഷറി ഓഫീസർ ഷാനവാസ് പ്രാഥമിക റിപ്പോർട്ട് ട്രഷറി ഡയറക്ടർക്ക് സമർപ്പിച്ചതിന് പിന്നാലെയാണ് ബിജുലാലിനെ സസ്പെൻഡ് ചെയ്യുന്നത്. ട്രഷറിയുടെ ചരിത്രത്തിൽ ആദ്യമായാണ് ഇത്തരത്തിൽ വലിയൊരു തട്ടിപ്പ് നടക്കുന്നത്.
വേറെ അക്കൌണ്ടുകളിലേക്ക് ഉദ്യോഗസ്ഥൻ പണം മാറ്റിയിട്ടുണ്ടോ എന്നറിയുന്നതിന് ഉദ്യോഗസ്ഥന്റെ പെർമനന്റ് എംപ്ലോയി നമ്പർ പരിശോധിക്കേണ്ടതുണ്ട്. എന്നാൽ വിരമിച്ച ഉദ്യോഗസ്ഥന്റെ പാസ് വേർഡ് എങ്ങനെ ബിജുലാലിന് കിട്ടിയെന്നത് സംബന്ധിച്ച് വ്യക്തത കൈവന്നിട്ടില്ല. അതേ സമയം ട്രഷറിയിലെ ഐഎസ്എംസി വിഭാഗത്തിന്റെ വീഴ്ച മൂലമാണ് തട്ടിപ്പ് നടന്നതെന്നും ആക്ഷേപമുയരുന്നുണ്ട്. വഞ്ചിയൂർ സബ് ട്രഷറി ഓഫീസർ മെയ് മാസത്തിലാണ് വിരമിക്കുന്നത്. അത് കഴിഞ്ഞിട്ടും അദ്ദേഹത്തിന്റെ യൂസർ നെയിമും പാസ് വേർഡും മറ്റൊരാൾ ഉപയോഗിച്ചിട്ടും കണ്ടെത്താൻ കഴിയാത്തത് വീഴ്ചയാണെന്നും വിമർശനമുയരുന്നുണ്ട്.
ആറ് മാസം മുമ്പ് മാത്രമാണ് ബിജുലാൽ സബ് ട്രഷറിയിൽ ജോലിയിൽ പ്രവേശിക്കുന്നത്. സർക്കാർ അക്കൌണ്ടിൽ നിന്ന് ട്രഷറിയിൽ തന്റെ പേരിലുള്ള അക്കൌണ്ടിലേക്ക് ജീവനക്കാരൻ ഘട്ടംഘട്ടമായി പണം മാറ്റുകയും ചെയ്തിരുന്നു. തുടർന്ന് ബാങ്കിന്റെ സ്വന്തം അക്കൌണ്ടിലേക്കും ഭാര്യയുടെ അക്കൌണ്ടിലേക്കും പണം മാറ്റി. സിസ്റ്റം അഡ്മിനിസ്ട്രേറ്റിലൂടെയാണ് ജീവനക്കാരന്റെ തട്ടിപ്പ് പുറത്താവുന്നത്. പണം മാറ്റുന്നതിനായി ട്രാൻസാക്ഷൻ നമ്പർ ജനറേറ്റ് ചെയ്യുകയും പിന്നീട് റദ്ദാക്കിയതും ഉദ്യോഗസ്ഥരുടെ ശ്രദ്ധയിൽപ്പെട്ടിരുന്നു. ഇതിന് പുറമേ റിസർവ് ബാങ്ക് ഡെപ്പോസിറ്റ് ടാലിയാകാത്തതും സംശയത്തിനിടയാക്കിയതോടെയാണ് വെട്ടിപ്പിന്റെ ചുരുളഴിയുന്നത്.