എണ്ണയടിക്കുന്നവര്‍ സൂക്ഷിച്ചോ! പമ്പുടമയില്‍ നിന്ന് കൈക്കൂലി വാങ്ങുന്നതിനിടെ ഉദ്യോഗസ്ഥന്‍ കുടുങ്ങി
തിരുവനന്തപുരം:കൈക്കൂലി വാങ്ങുന്നതിനിടെ ഉദ്യോഗസ്ഥനെ തന്ത്രപരമായി പിടികൂടി വിജിലന്‍സ്. ഇയാള്‍ കൈക്കൂലി വാങ്ങിക്കുമെന്ന് നേരത്തെ തന്നെ വിവരം കിട്ടിയത് പ്രകാരം നടത്തിയ നീക്കത്തിലാണ് പിടിയിലായത്.
പെട്രോൾ പമ്പ് ഉടമയിൽ നിന്ന് കൈക്കൂലി വാങ്ങുന്നതിനിടെയാണ് ലീഗൽ മെട്രോളജി ഡെപ്യൂട്ടി കൺട്രോളർ പിടിയിലായത്. ബി.എസ്.അജിത് കുമാർ ആണ് വിജിലൻസ് പിടിയിലായത്. കൈക്കൂലി ആയി വാങ്ങിയ 8000 രൂപ ഇയാളിൽ നിന്ന് വിജിലൻസ് കണ്ടെത്തി.
പമ്പുകളിൽ കൃത്യമായ അളവിൽ പെട്രോൾ വിതരണം നടത്തുന്നു എന്ന് ഉറപ്പ് വരുത്താൻ ലീഗൽ മെട്രോളജി ഉദ്യോഗസ്ഥർ ഓരോ മൂന്ന് മാസത്തിലും പെട്രോൾ പമ്പിലെ നോസിലുകൾ പരിശോധിച്ച് സീൽ ചെയ്യണം.

ആക്കുളത്തെ നാഗരാജ് ആൻഡ് സൺസ് ഫ്യൂവൽ സ്റ്റേഷൻ ഉടമയായ സ്വരൂപ് പമ്പിലെ ആറ് നോസിലുകളും പരിശോധിച്ച് സീൽ ചെയ്യാൻ പട്ടത്തെ ലീഗൽ മെട്രോളജി ഓഫീസിൽ അപേക്ഷ സമർപ്പിച്ചിരുന്നു. പമ്പ് ഉടമയായ സ്വരൂപിനോട് ഡെപ്യൂട്ടി കൺട്രോളർ അജിത് കുമാർ പമ്പിൽ വന്ന് നോസിൽ പരിശോധിക്കാൻ 'എന്തെങ്കിലും ചെയ്യണമെന്ന്' ആവശ്യപ്പെട്ടു..
എന്നാൽ ഉദ്യോഗസ്ഥൻ ആവശ്യപ്പെട്ട ഇക്കാര്യം പമ്പ് ഉടമ തിരുവനന്തപുരം വിജിലൻസ് യൂണിറ്റ് ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ട് വിനോദ് കുമാറിനെ അറിയിച്ചു. തുടർന്ന് വിജിലൻസ് സംഘം കൈക്കൂലി വാങ്ങുന്നത് പിടികൂടാൻ ഒരുക്കങ്ങൾ നടത്തി.
ഇന്നലെ വൈകിട്ട് മൂന്ന് മണിയോടെ അജിത് കുമാർ മൂന്ന് ഉദ്യോഗസ്ഥരുമായി ആക്കുളത്തെ പമ്പിലെത്തി ആറ് പെട്രോൾ നോസിലുകൾ സീൽ ചെയ്തു. കൂടെ വന്ന ഉദ്യോഗസ്ഥരെ മാറ്റി നിറുത്തിയ ശേഷം സ്വരൂപിനോട് 12000 രൂപ കൈക്കൂലി ആവശ്യപ്പെട്ടു. ഉദ്യോഗസ്ഥൻ കൈക്കൂലി ആവശ്യപ്പെട്ടതോടെ പന്ത്രണ്ടായിരം ഇപ്പോൾ താരാൻ പറ്റില്ലെന്ന് സ്വരൂപ് പറഞ്ഞു.
'ഇപ്പോൾ 8000 രൂപ മാത്രമേ ഉള്ളൂവെന്നും ബാക്കി പിന്നെ തരാമെന്നും' സ്വരൂപ് പറഞ്ഞു. ഇതോടെ ആദ്യ ഗഡുവായി ഈ തുക സ്വരൂപിന്റെ പക്കൽ നിന്ന് ഉദ്യോഗസ്ഥൻ വാങ്ങി, കൈക്കൂലി വാങ്ങിയ സമയത്ത് വിജിലൻസ് ബി.എസ്.അജിത്ത് കുമാറിനെ കൈയോടെ പിടികൂടുകയായിരുന്നു. പ്രതിയെ തിരുവനന്തപുരം വിജിലൻസ് കോടതി മുമ്പാകെ ഹാജരാക്കും.












Click it and Unblock the Notifications