വിടിഎം എൻഎസ്എസ് കോളേജിൽ സംഘർഷം; 5 വിദ്യാർത്ഥിനികളടക്കം നിരവധി പേർക്ക് പരിക്ക്
പാറശാല: ധനുവച്ചപുരം വിടിഎം എൻ.എസ്.എസ് കോളേജിലെ ഡിഗ്രി പ്രവേശനോത്സവത്തിന്റെ ഭാഗമായി എബിവിപിയും എസ്എഫ്ഐയും സംഘടിപ്പിച്ച സ്വീകരണ പരിപാടികളിൽ സംഘർഷം. കോളേജിലെ ഒരു വിദ്യാർത്ഥിനിയടക്കം അഞ്ച് പെൺകുട്ടികൾക്ക് പരിക്കേറ്റു. കോളേജിലെ രണ്ടാം വർഷ ഇംഗ്ലീഷ് വിദ്യാർത്ഥിനിയും ചപ്പാത്ത് സ്വദേശിയുമായ ആര്യ (19), സ്വീകരണ ചടങ്ങുകളിൽ പങ്കെടുക്കാനെത്തിയ പ്രസ് ക്ലബ് ജേർണലിസം വിദ്യാർത്ഥിനിയും എസ്എഫ്ഐയുടെ പോഷക സംഘടനയായ 'മാതൃക'ത്തിന്റെ എക്സിക്യൂട്ടിവ് അംഗവുമായ ഫ്രീജ (22), എസ്എഫ്ഐ ജില്ലാ കമ്മിറ്റി അംഗമായ ശില്പ, നെയ്യാറ്റിൻകര ഏരിയാ കമ്മിറ്റി അംഗം ഗൗരി, ഐഎച്ച്ആർഡിയിലെ വിദ്യാർത്ഥിനിയായ അപർണ എന്നിവർക്കാണ് പരിക്കേറ്റത്. രാവിലെ 9.45 നായിരുന്നു സംഘർഷം.
കേരളാ നേതാക്കളെ ദില്ലിക്ക് വിളിപ്പിച്ച് രാഹുൽ ഗാന്ധി; കൂടിക്കാഴ്ചയ്ക്കായി 23 അംഗസംഘം ദില്ലിക്ക്
പ്രവേശനോത്സവത്തിന്റെ ഭാഗമായി എബിവിപി വിദ്യാർത്ഥികൾ കോളേജിന് അകത്തും പുറത്തും കൊടിതോരണങ്ങൾ കൊണ്ട് അലങ്കരിച്ചിരുന്നു. ശില്പയുടെ നേതൃത്വത്തിൽ എസ്.എഫ്.ഐയുടെ കൊടിയുമേന്തി ഐ.എച്ച്.ആർ.ഡി കോളേജിൽ നിന്നെത്തിയ 200 ഓളം പ്രവർത്തകർ നവാഗതരെ സ്വീകരിക്കാൻ കോളേജ് ഗേറ്റിന് മുന്നിലെത്തിയതാണ് പ്രകോപനം.
പൊലീസ് ഇടപെട്ട് എസ്എഫ്ഐക്കാരെ തിരിച്ചയച്ചെങ്കിലും വഴിയിൽവച്ച് എബിവിപിക്കാർ ചേർന്ന് ഇവരെ കല്ലെറിഞ്ഞു. അതോടെ തിരിച്ചും കല്ലേറായി. കല്ലേറിൽ എസ്എഫ്ഐക്കാർക്കാണ് കൂടുതൽ പരിക്കേറ്റത്. തലയിൽ മുറിവേറ്റ ആര്യ, ഫ്രീജ എന്നിവരെയും ക്ഷതമേറ്റ ശില്പ, ഗൗരി എന്നിവരെയും പാറശാല താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഘർഷത്തെ തുടർന്ന് എൻഎസ്എസ് കോളേജിന് മുന്നിലും ഐഎച്ച്ആർഡി കോളേജിന് മുന്നിലും ശക്തമായ പൊലീസ് കാവൽ ഏർപ്പെടുത്തിയിരിക്കയാണ്. നേരത്തേ ധനുവച്ചപുരം റെയിൽവേ സ്റ്റേഷൻ പരിസരത്ത് ഇരുവിഭാഗങ്ങൾ തമ്മിൽ സംഘർഷമുണ്ടായതിന് പിന്നാലെയാണ് കോളേജിന് മുന്നിലെ സംഘർഷം.