വിതുര പെൺവാണിഭം: ഒളിവിലായിരുന്ന ഒന്നാം പ്രതി അറസ്റ്റിൽ, പിടിയിലായ ഷാജഹാൻ 21 കേസുകളിലെ പ്രതി!
കൊച്ചി: വിതുര പെൺവാണിഭക്കേസിൽ ജാമ്യം നേടി ഒളിവിൽ പോയ ഒന്നാം പ്രതി സുരേഷ് എന്ന ഷാജഹാനെ എറണാകുളം ക്രൈംബ്രാഞ്ച് സംഘം ഹൈദരാബാദിലെ അബിഡ്സ് എന്ന സ്ഥലത്തുനിന്ന് അറസ്റ്റ് ചെയ്തു. 1996ൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തടങ്കലിൽ വച്ച് പണംവാങ്ങി ലൈംഗികചൂഷണത്തിന് വിധേയമാക്കിയെന്നാണ് കേസ്. കോട്ടയത്തെ പ്രത്യേക കോടതിയിൽ വിചാരണ നടക്കുന്നതിനിടെയാണ് ഹൈക്കോടതിയിൽ നിന്ന് ജാമ്യം നേടി മുങ്ങിയത്.
ഞാനോ ഞങ്ങളുടെ സഖാക്കളോ, കൂട്ടുകാരോ ഒന്നും കാണാത്ത ഒരു ബോർഡ്! അന്തംവിട്ട് സമ്പത്തിന്റെ ഡ്രൈവർ
മുംബൈ, ചെന്നൈ, ദില്ലി, ഹൈദരാബാദ് എന്നിവിടങ്ങളിൽ ഒളിവിൽ കഴിയുകയായിരുന്നു. 21 കേസുകളിൽ പ്രതിയായ ഷാജഹാനെ കോട്ടയത്തെ പ്രത്യേക കോടതി പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചിരുന്നു. ഇയാളെ പിടികൂടാൻ എറണാകുളം ക്രൈംബ്രാഞ്ച് സൂപ്രണ്ട് വി.എം. മുഹമ്മദ് റഫീക്കിന്റെ നേതൃത്വത്തിൽ ഡിവൈ.എസ്.പി ഇമ്മാനുവേൽ പോൾ, സി.ഐമാരായ ബൈജു പൗലോസ്, രാജേഷ് കുമാർ, രമേഷ് കുമാർ, എസ്.ഐ ബിനുലാൽ എന്നിവരുൾപ്പെട്ട സംഘം രൂപീകരിച്ചിരുന്നു.
മുംബൈ, ചെന്നൈ, ഹൈദരാബാദ്, ബംഗളൂരു എന്നിവിടങ്ങളിൽ ഉന്നതർക്ക് പെൺകുട്ടികളെ എത്തിക്കുന്ന ഹൈദരാബാദിലെ പഞ്ചനക്ഷത്ര പെൺവാണിഭ സംഘത്തിലെ പ്രധാനിയാണ് അറസ്റ്റിലായ സുരേഷെന്ന് ക്രൈംബ്രാഞ്ച് അറിയിച്ചു. സുരേഷ്, ഷാജഹാൻ, ഷാ, നായർ തുടങ്ങിയ പേരുകളിലാണ് ഇയാൾ അറിയിപ്പെട്ടിരുന്നത്. മുംബയിലും മൈസൂരിലും ഹൈദരാബാദിലും ഫ്ളാറ്റുകളുള്ള ഇയാൾ പഞ്ചനക്ഷത്ര ഹോട്ടലുകളിലാണ് താമസിച്ചിരുന്നത്.
ഫോണുകൾ മാറിമാറി ഉപയോഗിക്കുന്ന ഇയാളുടെ നീക്കങ്ങൾ നിരീക്ഷിച്ച ക്രൈംബ്രാഞ്ച് മുംബയിൽ നിന്ന് ഹൈദരാബാദിലേക്ക് സഞ്ചരിക്കുന്നത് മനസിലാക്കി. ഹൈദരാബാദിലെ ഇയാളുടെ കൂട്ടാളികളെ കണ്ടെത്തിയാണ് വിമാനത്താവളത്തിനടുത്ത് കാത്തുനിന്നത്. മുന്തിയ കാറിൽ വന്ന പ്രതി വെട്ടിച്ചുപോകാൻ ശ്രമിച്ചെങ്കിലും പിന്തുടർന്ന് ബലമായി കീഴ്പ്പെടുത്തി അറസ്റ്റ് ചെയ്യുകയായിരുന്നു.