വിഴിഞ്ഞം സമരം: മന്ത്രിസഭ ഉപസമിതി നടത്തിയ ചര്‍ച്ച പരാജയം, മുഖ്യമന്ത്രി ആക്ഷേപിക്കുന്നെന്ന് സഭ
തിരുവനന്തപുരം : വിഴിഞ്ഞം തുറമുഖ സമരത്തില്‍ ലത്തീന്‍ അതിരൂപതയുമായി സംസ്ഥാന മന്ത്രിസഭ ഉപസമിതി നടത്തിയ ചര്‍ച്ച പരാജയം. മുഖ്യമന്ത്രിയുടെ പ്രതികരണം തങ്ങളെ ആക്ഷേപിക്കുന്ന തരത്തിലായിരുനെന്ന് ലത്തീന്‍ അതിരൂപത വ്യക്തമാക്കി. സമരസമിതി ഇന്നലെ നടത്തിയ ചര്‍ച്ചയില്‍ ഏഴ് കാര്യങ്ങള്‍ ഉന്നയിച്ചെങ്കിലും ഒരു കാര്യത്തിലും തീരുമാനമായില്ലെന്ന് ഫാദര്‍ യൂജിന്‍ പെരേര അറിയിച്ചു. ഇതോടെ സമരം സംസ്ഥാന വ്യപകമാക്കാനാണ് സഭയുടെ തീരുമാനം .
മന്ത്രിമാരായ വി അബ്ദുറഹ്മാന്‍, ആന്റണി രാജു എന്നിവരുടെ നേതൃത്വത്തിലായിരുന്നു ചര്‍ച്ച നടന്നത് . വികാരി ജനറല്‍ യൂജിന്‍ പെരേരയുടെ നേതൃത്വത്തില്‍ പതിനൊന്ന് അംഗ സംഘമാണ് സമരക്കാരുടെ ഭാഗത്ത് നിന്നും ചര്‍ച്ചയില്‍ പങ്കെടുത്തത്.

മത്സ്യത്തൊഴിലാളികളുടെ വിഷയത്തില്‍ എല്ലാ കാര്യങ്ങളും സര്‍ക്കാര്‍ പരിഗണിച്ചുവെന്നും സമരം നീട്ടിക്കൊണ്ടുപോകുന്നത് ശരിയല്ലെന്നും മന്ത്രി വി. അബ്ദുറഹ്മാന്‍ പ്രതികരിച്ചു. വിഴിഞ്ഞം തുറമുഖ നിര്‍മ്മാണം നിര്‍ത്തിവയ്ക്കാന്‍ ആകില്ലെന്ന് കോടതി തന്നെ പറഞ്ഞതാണ്. ഇതുമായി ബന്ധപ്പെട്ട് ചര്‍ച്ച ഇനിയും തുടരും. സമരം ശക്തമാക്കുമെന്ന് തങ്ങളോട് ലത്തീന്‍ അതിരൂപത പറഞ്ഞിട്ടില്ല. മുഖ്യമന്ത്രി ഒരു ആക്ഷേപവും നടത്തിയിട്ടില്ല. സമരം നീട്ടിക്കൊണ്ടുപോകുന്നതില്‍ ഒരര്‍ത്ഥവുമില്ല. ഓരോ കാര്യങ്ങളിലും കൃത്യമായി നടപടി എടുത്താണ് സര്‍ക്കാര്‍ പോകുന്നതെന്നും മന്ത്രി പറഞ്ഞു.
അതേസമയം, ലത്തീന്‍ അതിരൂപതയ്ക്കെതിരെ രൂക്ഷമായ ഭാഷയിലാണ് മുഖ്യമന്ത്രി പ്രതികരിച്ചത്. ചില ആളുകളുടെ ധാരണ അവരുടെ ഒക്കത്താണ് പലരുമെന്നാണ്. എന്നാല്‍ നാട്ടിലെ ജനങ്ങള്‍ എല്ലാ കാര്യങ്ങളിലും സര്‍ക്കാരുമായി സഹകരിക്കുന്നവരാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. സര്‍ക്കാരിന്റെ പുനരധിവാസ പാക്കേജ് അപര്യാപ്തമായതിനാല്‍ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യുന്ന ചടങ്ങ് ബഹിഷ്‌കരിക്കാന്‍ മത്സ്യത്തൊഴിലാളികളോട് സഭാനേതൃത്വം ആഹ്വാനം ചെയ്തിരുന്നു. ഇതുമായി ബന്ധപ്പെട്ട ഇടയലേഖനങ്ങളെ ചൂണ്ടിക്കാട്ടിയായിരുന്നു മുഖ്യമന്ത്രിയുടെ വിമര്‍ശനം. വിഴിഞ്ഞം പുനരധിവാസ പാക്കേജിന്റെ ഉദ്ഘാടന ചടങ്ങിലായിരുന്നു മുഖ്യമന്ത്രിയുടെ പരോക്ഷ വിമര്‍ശനം.
വെക്കേഷൻ അടിച്ചുപൊളിച്ച് രജിഷ വിജയൻ; ജർമ്മനി ചിത്രങ്ങൾ വൈറൽ
നമ്മളാരു മേപ്പടി ചടങ്ങില്‍ പങ്കെടുക്കരുതെന്നാണ് അടുത്ത ആഹ്വാനം. ഇവിടെ എത്തിയ നിങ്ങളോടെല്ലാരോടും നന്ദിയുണ്ട്. ഇത്തരം ചില ആളുകള്‍ വിചാരിക്കുന്നത് അവരുടെ ഒക്കത്താണ് പലരുമെന്നാണ്. എന്നാല്‍ നാട്ടിലെ ജനങ്ങള്‍ എല്ലാ കാര്യങ്ങളിലും സര്‍ക്കാരുമായി സഹകരിക്കുന്നവരാണ്. ഞങ്ങളുടെ ഈ പ്രവര്‍ത്തനത്തിലുള്ള ആത്മാര്‍ത്ഥത ശരിയായ രീതിയില്‍ മത്സ്യത്തൊഴിലാളികള്‍ തിരിച്ചറിയുന്നുണ്ട്. അതുകൊണ്ടാണ് ഇന്ന് ഇത്തരമൊരു ചടങ്ങ് സംഘടിപ്പിക്കാന്‍ കഴിഞ്ഞത്' മുഖ്യമന്ത്രി പറഞ്ഞു.












Click it and Unblock the Notifications