തിരുവനന്തപുരത്ത് കോൺഗ്രസ് വിയർക്കും, ശിവകുമാറിനെ വീഴ്ത്താൻ ആന്റണി രാജു, ബിജെപിയിൽ നിന്ന് ഇ ശ്രീധരൻ?
തിരുവനന്തപുരം: 2011ലും 2016ലും തിരുവനന്തപുരം സെന്‍ട്രല്‍ നിയോജക മണ്ഡലം പിടിച്ച വിഎസ് ശിവകുമാറിന് ഇക്കുറി കാര്യങ്ങള്‍ എളുപ്പമായേക്കില്ല. എല്‍ഡിഎഫും ബിജെപിയും ശിവകുമാറിന് ഇക്കുറി മണ്ഡലത്തില്‍ കടുത്ത വെല്ലുവിളി ഉയര്‍ത്തും എന്നതുറപ്പാണ്.
അടുത്തിടെ ബിജെപിയില്‍ ചേര്‍ന്ന ഇ ശ്രീധരന്‍ തിരുവനന്തപുരം സെന്‍ട്രല്‍ സീറ്റില്‍ വിഎസ് ശിവകുമാറിനെതിരെ മത്സരിക്കാന്‍ സാധ്യതയുണ്ട്. സുരേഷ് ഗോപിയെ മത്സരിപ്പിക്കാനും നീക്കം നടക്കുന്നു. എല്‍ഡിഎഫില്‍ നിന്ന് ആന്റണി രാജു തന്നെ ആയിരിക്കും ഇക്കുറിയും ശിവകുമാറിന്റെ എതിരാളി എന്നാണ് റിപ്പോര്‍ട്ടുകള്‍. ഏറ്റവും പുതിയ വിവരങ്ങള്‍ ഇങ്ങനെ
തമിഴ്‌നാട് ഇളക്കിമറിച്ച് രാഹുല്‍ ഗാന്ധി; കന്യാകുമാരിയിലെ തിരഞ്ഞെടുപ്പ് പ്രചാരണ ചിത്രങ്ങള്‍
രണ്ട് തവണ മണ്ഡലം പിടിച്ച ശിവകുമാർ
2011ല്‍ തിരുവനന്തപുരം വെസ്റ്റ് മണ്ഡലം പുനസംഘടിപ്പിച്ചതോടെ നിലവില്‍ വന്ന തിരുവനന്തപുരം സെന്‍ട്രല്‍ കഴിഞ്ഞ തവണയായി യുഡിഎഫിന്റെ പക്കലാണ്. 2016ല്‍ എല്‍ഡിഎഫില്‍ നിന്ന് ആന്റണി രാജുവും ബിജെപിയില്‍ നിന്ന് ക്രിക്കറ്റ് താരം എസ് ശ്രീശാന്തും ആയിരുന്നു മത്സര രംഗത്ത് ഉണ്ടായിരുന്നത്. 46474 വോട്ടുകള്‍ നേടിയ ശിവകുമാര്‍ 10905 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് മണ്ഡലത്തില്‍ നിന്ന് ജയിച്ച് കയറിയത്.
താൽപര്യമില്ലാതെ പാർട്ടി
ഇത്തവണ മണ്ഡലത്തില്‍ ശിവകുമാറിനെതിരെ പാര്‍ട്ടിക്കുളളില്‍ തന്നെ എതിര്‍പ്പ് നിലനില്‍ക്കുന്നുണ്ട്. കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പില്‍ ബിജെപിക്ക് വോട്ട് മറിച്ചു എന്നതടക്കമുളള ആരോപണങ്ങള്‍ ശിവകുമാറിനെതിരെ ഉയര്‍ന്നിരുന്നു. ഇത്തവണ ശിവകുമാറിനെ തിരുവനന്തപുരം സെന്‍ട്രലില്‍ നിര്‍ത്താതെ നേമത്തൊ വട്ടിയൂര്‍ക്കാവിലോ മത്സരിപ്പിക്കാന്‍ ആണ് കോണ്‍ഗ്രസ് താല്‍പര്യപ്പെടുന്നത്.
സീറ്റ് ജനാധിപത്യ കേരള കോണ്‍ഗ്രസിന്
എന്നാല്‍ തന്റെ സിറ്റിംഗ് സീറ്റ് വിട്ട് കൊടുക്കാന്‍ വിഎസ് ശിവകുമാര്‍ തയ്യാറല്ല. ഇതോടെ മൂന്നാം വട്ടം ശിവകുമാറിന് അവസരം ലഭിക്കുമെന്ന് ഉറപ്പായിരിക്കുകയാണ്. തിരുവനന്തപുരം സീറ്റ് ജനാധിപത്യ കേരള കോണ്‍ഗ്രസ് പാര്‍ട്ടിക്ക് നല്‍കാന്‍ ആണ് സിപിഎം തീരുമാനിച്ചിരിക്കുന്നത്. ഇക്കാര്യം എല്‍ഡിഎഫ് യോഗത്തില്‍ സിപിഎം അറിയിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്.
ആന്റണി രാജു തന്നെ
ഇതോടെ ശിവകുമാറിനെതിരെ ഇക്കുറിയും ആന്റണി രാജു തന്നെ മത്സരിക്കാന്‍ ഇറങ്ങിയേക്കും എന്നുറപ്പായിരിക്കുകയാണ്. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ജനാധിപത്യ കേരള കോണ്‍ഗ്രസിന് നാല് സീറ്റുകള്‍ എല്‍ഡിഎഫ് നല്‍കിയിരുന്നു. ഇത്തവണ രണ്ട് സീറ്റ് മാത്രമേ നല്‍കുകയുളളൂ. തിരുവനന്തപുരം സീറ്റ് സിപിഎം ഏറ്റെടുത്തേക്കുമെന്നും നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.
സിപിഎം തീരുമാനം
എ സമ്പത്ത്, ടിഎന്‍ സീമ അടക്കമുളള സിപിഎം നേതാക്കളുടെ പേരാണ് മണ്ഡലത്തിലേക്ക് ഉയര്‍ന്ന് കേട്ടത്. എന്നാല്‍ സീറ്റ് ഇക്കുറിയും ജനാധിപത്യ കേരള കോണ്‍ഗ്രസിന് തന്നെ നല്‍കാന്‍ സിപിഎം തീരുമാനിക്കുകയായിരുന്നു. മണ്ഡലം തിരുവനന്തപുരം വെസ്റ്റ് ആയിരുന്ന 1996ല്‍ ആന്റണി രാജു കേരള കോണ്‍ഗ്രസ് ജെ സ്ഥാനാര്‍ത്ഥിയായി ഇവിടെ മത്സരിച്ച് വിജയിച്ചിരുന്നു.
ശ്രീശാന്തിന്റെ മികച്ച പ്രകടനം
2016ല്‍ ബിജെപി ശക്തമായ പ്രകടനം ആണ് തിരുവനന്തപുരം സെന്‍ട്രല്‍ സീറ്റില്‍ കാഴ്ച വെച്ചത്. ബിജെപി സ്ഥാനാര്‍ത്ഥിയായ എസ് ശ്രീശാന്ത് മൂന്നാമതാണ് എത്തിയത് എങ്കിലും രണ്ടാമതായി എത്തിയ ആന്റണി രാജുവുമായുളള വോട്ട് വ്യത്യാസം 805 വോട്ടുകള്‍ മാത്രമായിരുന്നു. ആന്റണി രാജുവിന് 35569 വോട്ടുകള്‍ ലഭിച്ചപ്പോള്‍ ശ്രീശാന്തിന് 34764 വോട്ടുകള്‍ നേടാനായി.
ബിജെപി ആത്മവിശ്വാസത്തിൽ
ഇത്തവണ ശക്തനായ സ്ഥാനാര്‍ത്ഥിയെ നിര്‍ത്തിയാല്‍ തിരുവനന്തപുരം സീറ്റ് പിടിക്കാം എന്നുളള ആത്മവിശ്വാസത്തിലാണ് ബിജെപി. അടുത്തിടെ മാത്രം ബിജെപിയില്‍ ചേര്‍ന്ന രണ്ട് പേരുടെ പേരുകളാണ് പ്രധാനമാണ് തിരുവനന്തപുരം മണ്ഡലത്തിലേക്ക് ഉയര്‍ന്ന് കേള്‍ക്കുന്നത്. മെട്രോമാന്‍ ഇ ശ്രീധരന്റെതും നടന്‍ കൃഷ്ണകുമാറിന്റെതും. നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായിട്ടാണ് ഇരുവരും ബിജെപി അംഗത്വമെടുത്തത്.
സുരേഷ് ഗോപി വരുമോ
നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കാനുളള താല്‍പര്യം ഇ ശ്രീധരനും കൃഷ്ണകുമാറും പരസ്യമാക്കിയിട്ടുളളതാണ്. ഇ ശ്രീധരനോട് മത്സരിക്കാന്‍ ബിജെപി നേതൃത്വവും ആവശ്യപ്പെട്ടിട്ടുണ്ട്. സിനിമാ താരവും ബിജെപി എംപിയുമായ സുരേഷ് ഗോപിയോട് തിരുവനന്തപുരം സെന്‍ട്രലില്‍ മത്സരിക്കാന്‍ ഇറങ്ങാനും ബിജെപി നേതൃത്വം ആവശ്യപ്പെട്ടതായി സൂചനയുണ്ട്. എന്നാല്‍ നിയമസഭയിലേക്ക് മത്സരിക്കാനില്ലെന്നാണ് സുരേഷ് ഗോപിയുടെ നിലപാട് എന്നാണ് വിവരം.
Recommended Video