കഴക്കൂട്ടത്തെ ഗൃഹനാഥന്റെ മരണം കൊലപാതകം: ഭാര്യയും മകനും അറസ്റ്റിൽ, മദ്യപിച്ചെത്തിയ മകൻ തലക്കടിച്ചു
കഴക്കൂട്ടം: വീടിന്റെ രണ്ടാം നിലയിൽ നിന്ന് വീണ് പരിക്കേറ്റെന്നപേരിൽ ആശുപത്രിയിലെത്തിച്ച ഗൃഹനാഥന്റെ മരണം കൊലപാതകം. സംഭവത്തിൽ ഉണ്ണിയെന്നു വിളിക്കുന്ന മകൻ രാജിനെ (25)യും ഭാര്യ ജയശ്രീയെയും (56) കഴക്കൂട്ടം പൊലീസ് അറസ്റ്റുചെയ്തു.
മേനംകുളം കളിയിൽ പഴയ വീട്ടിൽ രാജ്കുമാറാണ് (55)മരിച്ചത്. ചൊവാഴ്ച രാത്രി 11മണിയോടെ മദ്യപിച്ചെത്തിയ മകനെ ചോദ്യചെയ്തതിനെ തുടർന്നുണ്ടായ വാക്കേറ്റത്തിൽ പ്രതി അച്ഛന്റെ തലയിൽ വെട്ടുകയും ഇരുമ്പ് ദണ്ഡുകൊണ്ട് അടിക്കുയും ചെയ്തുവെന്ന് പൊലീസിനോടു സമ്മതിച്ചു. ഇതിനുശേഷം മകനും ഭാര്യയും ചേർന്ന് ആരുമറിയാതെ രാജ്കുമാറിനെ ആട്ടോറിക്ഷയിൽ മെഡിക്കൽകോളേജിൽ എത്തിക്കുകയായിരുന്നു. ടെറസിൽ നിന്ന് വീണെന്ന് ഇരുവരും ചേർന്ന് ആശുപത്രി അധികൃതരോട് കളവ് പറഞ്ഞാണ് അഡ്മിറ്റാക്കിയത്.
പിന്നീട് ചികിത്സയിലിരിക്കെ മരണപ്പെട്ടു .രാജ് കുമാറിനെ പോസ്റ്റുമോർട്ടം ചെയ്ത ഡോക്ടർമാരാണ് സംഭവം കൊലപാതകമാണെന്ന് പൊലീസിന് സൂചന നൽകിയത്. തുടർന്ന് ഉണ്ണിയെ ആശുപത്രിയിൽ നിന്ന് മെഡിക്കൽകോളേജ് പൊലീസ് കസ്റ്റഡിയിലെടുത്ത് കഴക്കൂട്ടം പൊലീസിന് കൈമാറുകയും പൊലീസ് ആസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷിച്ച് വരവേയാണ് കൊലപാതകത്തിന്റെ ചുരുളഴിഞ്ഞത്.
സംഭവം ഒളിച്ചുവയ്ക്കുകയും മകനോടൊപ്പം ചേർന്ന് കള്ളം പറഞ്ഞതിനുമാണ് ജയശ്രീയെ പൊലീസ് അറസ്റ്രുചെയ്തത് .അച്ഛനെ മകൻ മർദ്ദിക്കാറുണ്ടെന്നും നാട്ടുകാർ പറയുന്നുണ്ട്. 2017മാർച്ചിൽ മേനംകുളം ദേശസേവിനി ബാലവാടിക്കുസമീപം ചന്ദ്രത്ത് വീട്ടിൽ സന്തോഷിനെ (35) വെട്ടിക്കൊലപ്പെടുത്തിയ കേസിൽ പ്രതിയാണ് ഉണ്ണി. നിരവധി ക്രിമിനൽ കേസുകളിൽപ്പെട്ട ഉണ്ണി ആട്ടോറിക്ഷ ഡ്രൈവറാണ്. കഴക്കൂട്ടം സൈബർ സിറ്റി അസി. കമ്മിഷണർ നിർദ്ദേശപ്രകാരം ഇൻസ്പെക്ടർ എസ്.എച്ച്.ഒ അൻവറിന്റെ നേതൃത്വത്തിൽ സബ് ഇൻസ്പെക്ടർമാരായ ഷാജി , വിജയകുമാർ,ശ്രീകുമാർ, അസി. സബ് ഇൻസ്പെക്ടർ അൻവർ, സി.പി.ഒ മാരായ രതീഷ് കുമാർ, പ്രദീപ് എന്നിവരടങ്ങുന്ന സംഘമാണ് അറസ്റ്റു ചെയ്തത്