നെയ്യാറ്റിൻകരയിൽ യുവതി ആത്മഹത്യ ചെയ്തു: സദാചാര ഗുണ്ടായിസത്തിന് പിന്നാലെയെന്ന് സൂചന
തിരുവനന്തപുരം: ആത്മഹത്യയ്ക്ക് ശ്രമിച്ച 38കാരി മരിച്ചു. നെയ്യാറ്റിൻകര സ്വദേശി അക്ഷരയാണ് മരിച്ചത്. കയ്യിന്റെ ഞരമ്പ് മുറിച്ച ശേഷം മണ്ണെണ്ണയൊഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിക്കുകയായിരുന്നു. ആത്മഹത്യയ്ക്ക് ശ്രമിച്ചതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചതിന് പിന്നാലെയാണ് മരണം സംഭവിച്ചത്. അതേ സമയം സദാചാര ഗുണ്ടകളുടെ ഇടപെടലാണ് ആത്മഹത്യയ്ക്ക് പിന്നിലെന്ന് പരാതിയുയർന്നിട്ടുണ്ട്.
സീറ്റുകളെല്ലാം ജോസ് വിഭാഗത്തിന്റെ കൈകളിലേക്ക്; അസംതൃപ്തിയില്‍ ജനാധിപത്യ കേരള കോണ്‍ഗ്രസ്
വ്യാഴാഴ്ച രാത്രി എട്ട് മണിയോടെ അക്ഷരയുടെ ഭർത്താവിനെ കാണാൻ ഒരു സുഹൃത്ത് എത്തിയതാണ് പ്രശ്നങ്ങളുടെ തുടക്കം. ഇതോടെ നാട്ടുകാരിൽ ചിലർ വീട്ടിലേക്കെത്തിയ ആളെ തടഞ്ഞു നിർത്തി ഉപദ്രവിക്കാൻ ശ്രമിക്കുകയും ചെയ്തിരുന്നു. വീട്ടിലേക്കെത്തിയ യുവാവും അക്ഷരയും തമ്മിൽ അവിഹിത ബന്ധമുണ്ടെന്ന് ആരോപിക്കുകയും അധിക്ഷേപിക്കുകയും ചെയ്യുകയായിരുന്നു.
ഈ സംഭവത്തിൽ മനംനൊന്താണ് അക്ഷര ആത്മഹത്യക്ക് ശ്രമിച്ചതെന്നാണ് പറയുന്നത്. ആത്മഹത്യയ്ക്ക് ശ്രമിച്ചതിന് പിന്നാലെ തന്നെ അക്ഷരയെ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ച് ചികിത്സ ലഭ്യമാക്കിയെങ്കിലും ഇന്ന് വൈകിട്ടോടെ മരണം സംഭവിക്കുകയായിരുന്നു. സംഭവത്തിൽ വെള്ളറട പൊലീസ് കേസെടുത്തു. അക്ഷരയുടെ മൃതദേഹം തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിലാണ് സൂക്ഷിച്ചിട്ടുള്ളത്.