ചാല പൈതൃക തെരുവ് ഒരുങ്ങുന്നു, നിർമാണ പ്രവർത്തനങ്ങൾ പുരോഗമിക്കുന്നുവെന്ന് മന്ത്രി
തിരുവനന്തപുരം: തലസ്ഥാന ജില്ലയ്ക്ക് അഴക് കൂട്ടാൻ ചാലയിൽ പൈതൃക തെരുവ് ഒരുങ്ങുന്നു. ടൂറിസം വകുപ്പിന്റെ നേതൃത്വത്തിലാണ് ചാലയ്ക്ക് പുതിയ മുഖം നൽകാനുളള പ്രവർത്തികൾ പുരോഗമിക്കുന്നത്. ചാല പൈതൃക തെരുവിന്റെ നിർമാണ പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണെന്ന് ടൂറിസം മന്ത്രി കടകംപളളി സുരേന്ദ്രൻ അറിയിച്ചു. ചാലയുടെ പൈതൃക തനിമ സംരക്ഷിക്കണമെന്ന നിലപാടിന്റെ ഭാഗമായാണ് സംസ്ഥാന ടൂറിസം വകുപ്പ് മന്ത്രി എന്ന നിലയില്‍ മുന്‍കൈ എടുത്ത് ചാല പൈതൃക തെരുവ് പദ്ധതി ആവിഷ്കരിച്ചത് എന്ന് മന്ത്രി വ്യക്തമാക്കി. ചാല പൈതൃക തെരുവ് പദ്ധതിയുടെ ഒരു ഘടകമായ വെജിറ്റബിള്‍ മാര്‍ക്കറ്റിന്റെ നവീകരണം പൂര്‍ത്തീകരിച്ച് കഴിഞ്ഞു.

കിഴക്കേകോട്ട മുതല്‍ കിള്ളിപ്പാലം വരെ പൈതൃകത്തെരുവും, ആര്യശാല ജംഗ്ഷന് പുതിയ മുഖഛായയും സംസ്ഥാന ടൂറിസം വകുപ്പിന്റെ പൈതൃക വികസന പദ്ധതി പ്രകാരം സൃഷ്ടിക്കും. ചാലയുടെ ഗതകാല സ്മരണകളും തിരുവിതാംകൂറിന്റെ ചരിത്രവും ആലേഖനം ചെയ്യുന്ന ചിത്ര മതിലുകളും, മേല്‍ക്കൂരയോട് കൂടിയ നടപ്പാതയും, വിശ്രമ ബഞ്ചുകളും, പൂച്ചെടികളും എല്ലാം പൈതൃകത്തെരുവില്‍ ഒരുക്കും. ഗാന്ധിപാര്‍ക്കിന് എതിര്‍വശത്ത് നിന്ന് ചാലയിലേക്ക് കടക്കുന്ന ഭാഗത്ത് കിഴക്കേകോട്ടയുടെ മാതൃകയില്‍ പ്രവേശനകവാടമൊരുക്കും.
കിള്ളിപ്പാലത്ത് നിന്ന് ചാലയിലേക്കുള്ള വഴിയിലും പ്രവേശനകവാടമുണ്ടാകും. പൈതൃകത്തെരുവിന്റെ മുദ്രയോട് കൂടിയ ഒരേ പോലുള്ള പരസ്യബോര്‍ഡുകളും, ഒരേ തരം നിറവും പൈതൃകത്തെരുവിലെ വ്യാപാര സ്ഥാപനങ്ങളെ ആകര്‍ഷകമാക്കും. ആര്യശാല ജംഗ്ഷനില്‍ പഴയ തിരുവിതാംകൂര്‍ ദിവാന്‍ രാജാ കേശവദാസിന്റെ പ്രതിമ സ്ഥാപിക്കും. ചിത്രമതിലുകളും മറ്റുമൊരുക്കി ആര്യശാലയില്‍ പരമ്പരാഗത ഭംഗി നിലനിര്‍ത്തിയുളള സൗന്ദര്യവല്‍ക്കരണം നടത്തും. വൈദ്യുതി ലൈനുകളും മറ്റ് കേബിളുകളും എല്ലാം ഭൂമിക്കടിയിലൂടെ സ്ഥാപിക്കും.












Click it and Unblock the Notifications