വീടിന് മുന്നിൽ കാറിലിരുന്ന് മദ്യപാനം; ചോദ്യം ചെയ്ത യുവാവിനെ വീട് കയറി അക്രമിച്ചു, തിരുവനന്തപുരത്ത് നടന്നത് ക്രൂരത!!
കല്ലമ്പലം: സഹോദരിയുടെ വീടിന് മുന്നിൽ കാറിലിരുന്ന് മദ്യപിച്ചത് ചോദ്യം ചെയ്തതിന് യുവാവിനെ വീടുകയറി ആക്രമിച്ചു. തലയ്ക്കും കണ്ണിനും ഗുരുതരമായി പരിക്കേറ്റ ഒറ്റൂർ പടിഞ്ഞാറ്റതിൽ വീട്ടിൽ ബിനുചന്ദ്രൻ (42) മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. ഇയാളുടെ ഒരു കണ്ണിന് കാഴ്ച നഷ്ടപ്പെട്ടതായി ഡോക്ടർ പറഞ്ഞു. ഇത് സംബന്ധിച്ച് ബിനുചന്ദ്രന്റെ സഹോദരി ബിന്ദു പൊലീസിൽ പരാതി നല്കി.
അയോധ്യ വിഷയത്തിൽ യോഗി ആദിത്യനാഥ്; പ്രശ്നം ഞങ്ങൾക്ക് വിട്ടു തരൂ, 24 മണിക്കൂറിനുള്ളിൽ തീരുമാനമാക്കാം!
കഴിഞ്ഞ ദിവസം രാത്രി 7.30 ന് ബിനു പാലുവാങ്ങാൻ സഹോദരിയുടെ വീട്ടിൽ എത്തിയപ്പോഴായിരുന്നു സംഭവം. നിറുത്തിയിട്ട കാറിനുള്ളിൽ മദ്യപാനവും ബഹളവും നടന്നത് ചോദ്യം ചെയ്തപ്പോൾ താനാരാടാ ചോദിക്കാൻ എന്ന് ആക്രോശിച്ചുകൊണ്ട് ഒരു സംഘം ചാടിയിറങ്ങുകയും സമീപത്ത് കിടന്ന കമ്പിന്റെ കഷണം കൊണ്ട് തലയ്ക്കടിച്ചതായും പരാതിയിൽ പറയുന്നു. ബഹളം കേട്ട് ഓടിവന്ന ബിന്ദു തടുക്കാൻ ശ്രമിച്ചപ്പോൾ അവരുടെ വസ്ത്രം വലിച്ച് കീറുകയും ശരീരത്ത് പരിക്കേൽപ്പിക്കുകയും ചെയ്തതായും പരാതിയിൽ പറയുന്നു.
അടിയേറ്റതിനെ തുടർന്ന് ബോധം കെട്ടുവീണ ബിനുവിനെയും, ബിന്ദുവിനെയും ഓടികൂടിയ നാട്ടുകാർ അടുത്തുള്ള ആശുപത്രിയിലെത്തിച്ചെങ്കിലും ബിനുവിന്റെ പരിക്ക് ഗുരുതരമായതിനാൽ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിക്കുകയായിരുന്നു. തുടർന്നാണ് കാഴ്ച നഷ്ടപ്പെട്ടതായും മുഖത്തെ അസ്ഥിക്ക് പൊട്ടലുണ്ടായതായും കണ്ടെത്തിയത്. ആളുകൾ ഓടിക്കൂടിയപ്പോഴേക്കും ആക്രമികൾ ഭീകരാന്തരീഷം സൃഷ്ടിച്ച ശേഷം സ്ഥലംവിട്ടു. വൃദ്ധമാതാവും ഭാര്യയും കുട്ടികളുമടങ്ങുന്ന കുടുംബത്തിന്റെ അത്താണിയായ ബിനു കൂലിവേല ചെയ്താണ് കുടുംബം നോക്കുന്നത്. മാന്യമായി ജീവിക്കുന്ന കുടുംബത്തിനെ അകാരണമായി മർദ്ദിച്ചവർക്കെതിരെ നിയമ നടപടിയുണ്ടാകണമെന്ന ആവശ്യം ശക്തമാണ്.