പ്ലംബിംഗ് പണിക്കിടെ ഷോക്കേറ്റ് യുവാവ് മരിച്ചു
പോത്തൻകോട് : പ്ലംബിംഗ് പണിക്കിടെ ഇലക്ട്രിക് ഷോക്കേറ്റ് യുവാവ് മരിച്ചു. നെടുമങ്ങാട് , കൊല്ലംകാവ് കാവുവിള മേലേപുത്തൻവീട്ടിൽ സുരേന്ദ്രന്റെയും മിനിമോളുടെയും മകൻ സുബിൻ (22 ) ആണ് മരിച്ചത് വട്ടപ്പാറയിൽ പുതുതായി പണിനടക്കുന്ന മൂന്നുനില കെട്ടിടത്തിലെ പ്ലംബിംഗ് ജോലിയിൽ ഏർപ്പെട്ടിരിക്കുമ്പോൾ രാവിലെ 11 നായിരുന്നു അപകടം.
കെട്ടിടത്തിന്റെ താഴത്തെ നിലയിൽ രണ്ട് കെട്ടിടങ്ങൾക്കിടെയിലുള്ള ഇടുങ്ങിയ സ്ഥലത്ത് സുബിനും കൂടെയുണ്ടായിരുന്ന സുനീരും ഒരുമിച്ചായിരുന്നു പൈപ്പ് സ്ഥാപിക്കുന്ന ജോലികൾ ചെയതുകൊണ്ടിരുന്നത്. ഇവർക്കൊപ്പം ജോലിയിലുണ്ടായിരുന്ന ശ്രീജിത്ത് മുകളിലത്തെ നിലയിലായിരുന്നു.
സുന്നീറിന്റെ നിലവിളികേട്ട് ആളുകൾ ഓടിയെത്തുമ്പോഴേക്കും സുബിൻ കുഴഞ്ഞുവീണ നിലയിലായിരുന്നു. കെട്ടിടത്തിന്റെ രണ്ടാം നിലയിൽ പിന് ഭാഗത്തായി സ്റ്റീൽ റൂഫ് വർക്കും നടക്കുന്നുണ്ടായിരുന്നു. കുഴഞ്ഞുവീണ സുബിനെ പണിനടക്കുന്ന സ്ഥലത്തുണ്ടായിരുന്ന ഡോക്ടർ പ്രാഥമിക ചികത്സ നൽകി ഉടൻ തന്നെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല. വട്ടപ്പാറ പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി തൊട്ടുപിന്നാലെ ഇലക്ട്രിക്കൽ ഇൻസ്പെക്ടറേറ്റിലെ ഡെപ്യുട്ടി ഇലക്ട്രിക്കൽ ഇൻസ്‌പെക്ടർ ബീനയുടെ നേതൃത്വത്തിലുള്ള നാലംഗ സംഘവും സ്ഥലത്ത് പരിശോധന നടത്തിയെങ്കിലും എങ്ങനെയാണ് ഷോക്കേറ്റതെന്ന് കണ്ടെത്താനായില്ല. സാൻഹോദരൻ :സുജിത്ത്