ഗോവിന്ദാപൃരത്ത് കാറപകടം: മൂന്നു യുവാക്കള്‍ മരിച്ചു, വാൽപ്പാറ കണ്ട് മടങ്ങിവരുമ്പോഴായിരുന്നു അപകടം
തൃശൂര്‍:/പൊള്ളിച്ചി: മലയാളികളായ മൂന്നു യുവാക്കള്‍ ഗോവിന്ദാപുരത്ത് കാറപകടത്തില്‍പ്പെട്ടു മരിച്ചു. ആനമല ഗണപതിപ്പാളയം ബംഗ്ലാവ്മേട്ടില് നിയന്ത്രണം വിട്ട കാര്‍ മരത്തിലിടിച്ചാണ് അപകടമുണ്ടായത്. ഇരിങ്ങാലക്കുട ഈസ്റ്റ് കോമ്പാറ താണിക്കല്‍ കോടംകണ്ടത്ത് പോളിന്റെ മകന് ജോണ്‍ പോള്‍ (33), തൃശൂര്‍ സ്വദേശികളായ ജോബി തോമസ് (30), സിജി (33) എന്നിവരാണ് മരിച്ചത്.
ആറുപേരടങ്ങിയ സംഘം വിനോദസഞ്ചാരകേന്ദ്രമായ വാല്‍പ്പാറ കണ്ടുമടങ്ങി തൃശൂരിലേക്കു വരുമ്പോഴാണ് അപകടം. ബൈക്കിലിടിച്ച് നിയന്ത്രണം വിട്ട കാര്‍ പിന്നീട് മരത്തിലിടിച്ച് മറിയുകയായിരുന്നു. മൂന്നുപേരും സംഭവസ്ഥലത്തുതന്നെ മരിച്ചു. കാറിലുണ്ടായിരുന്ന കൊച്ചി ഇടപ്പള്ളി പാട്ടക്കുന്നം പരാന്തക്കോട്ടുവില് വീട്ടില്‍ കുട്ടന്റെ മകന് അഭിലാഷ് (39), കൊച്ചി പള്ളിമുക്ക് വെള്ളപറമ്പില്‍ വീട്ടില്‍ പ്രഭാകരന്റെ മകന് ബിനോയ് (32), ഇരിങ്ങാലക്കുട ഈസ്റ്റ് കോമ്പാറ കുട്ടത്ത് പൊക്കന്‍ ജോര്‍ജിന്റെ മകന് ബിനു ജോണ്‍ (37) എന്നിവരെ പൊള്ളാച്ചി ഗവ. ആശുപത്രിയില്‍ ചികിത്സയിലാണ്.
ബൈക്ക് ഓടിച്ചിരുന്ന തമിഴ്ച്ചെല്‍വന്‍, ഇയാളുടെ ഭാര്യ ഭാനുപ്രിയ, മകന് ഒന്നരവയസുകാരന് മിത്രന് എന്നിവര്‍ക്കും സാരമായ പരുക്കുപറ്റിയിട്ടുണ്ട്. ഇവര്‍ പൊള്ളാച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. ഫെഡറല്‍ ബാങ്കിന്റെ ചാലക്കുടി പരിയാരം ബ്രാഞ്ച് മാനേജരാണു മരിച്ച ജോണ്‍. ഇരിങ്ങാലക്കുട മുരിങ്ങത്തുപറമ്പില്‍ കുടുംബാംഗം ടെസിയാണു ജോണിന്റെ അമ്മ. സഹോദരിമാര്‍: റോസ്, പ്രീതി, റൂബി. സംസ്കാരം പിന്നീട്. ഫെഡറല്‍ ബാങ്ക് പെരുമ്പാവൂര്‍ കൊമ്പനാട് ശാഖയില്‍ ക്ലാര്‍ക്കാണു ജോബി തോമസ്. ഭാര്യ: അനു. മകന് യോഹാന്‍. കൊച്ചിയില്‍ ജിയോജിത് കമ്പനിയിലെ അസി.മാനേജറാണ് ഷിജു ബാലാനന്ദന്.