തൃശൂരില്‍ ഞെട്ടിച്ച് ജോസ്; ജേക്കബ് വിഭാഗം ജില്ല ജനറല്‍ സെക്രട്ടറി ഉള്‍പ്പടെ 145 പേര് പാര്‍ട്ടിയില്‍ ചേര്‍ന്നു
തൃശൂര്‍: കേരള കോണ്‍ഗ്രസുകളിലെ ശക്തനാര് എന്ന് തെളിയിക്കുന്ന പോരാട്ടമായിരുന്നു തദ്ദേശ തിരഞ്ഞെടുപ്പില്‍ നടന്നത്. തിരഞ്ഞെടുപ്പിന് മുമ്പ് ഇരുപാര്‍ട്ടികളും ഇക്കാര്യത്തില്‍ വലിയ അവകാശവാദം ഉന്നയിച്ചെങ്കിലും തിരഞ്ഞെടുപ്പ് ഫലം അതിന് വ്യക്തമായ ഉത്തരം നല്കി. എല്‍ഡിഎഫില്‍ മത്സരിച്ച കേരള കോണ്‍ഗ്രസ് എം കോട്ടയം ജില്ലയിലടക്കം വലിയ മുന്നേറ്റം നടത്തിയപ്പോള്‍ സ്വന്തം തട്ടകമായ തൊടുപുഴയിള്‍ അടക്കം പിജെ ജോസഫിന് കാലിടറി. കേരള കോണ്‍ഗ്രസിന്റെ കടന്ന് വരവ് മധ്യകേരളത്തില്‍ ഇടതുമുന്നണിക്ക് മിന്നും ജയമാണ് സമ്മാനിച്ചത്. ഇതോടെ യുഡിഎഫിലെ കോണ്‍ഗ്രസ് അടക്കമുള്ള പാര്‍ട്ടികളിലെ അസംതൃപ്തര്‍ കൂട്ടത്തോടെ കേരള കോണ്‍ഗ്രസ് എമ്മിലേക്ക് കുടിയേറുന്നതാണ് കാണാന്‍ കഴിയുന്നത്.
ജേക്കബ് വിഭാഗത്തില്‍ നിന്നും
തൃശൂര്‍ ജില്ലയിലെ കേരള കോണ്‍ഗ്രസ് ജേക്കബ് വിഭാഗത്തിലെ നൂറ്റമ്പതോളം പ്രവര്‍ത്തകരാണ് കഴിഞ്ഞ ദിവസം പാര്‍ട്ടിയില്‍ നിന്നും രാജിവെച്ച് ജോസ് കെ മാണി നയിക്കുന്ന കേരള കോണ്‍ഗ്രസ് എമ്മില്‍ ചേര്‍ന്നത്. പാര്‍ട്ടി ജില്ല ജനറല്‍ സെക്രട്ടറി വര്‍ഗീസ് നീലങ്കാവിന്റെ നേതൃത്വത്തിലായിരുന്നു പ്രവര്‍ത്തകരുടെ കൂടുമാറ്റം. തദ്ദേശ തിരഞ്ഞെടുപ്പോടെ യഥാര്‍ത്ഥ കേരള കോണ്‍ഗ്രസ് ആരെന്ന് വ്യക്തമായെന്നും അതിനാലാണ് അവരോടൊപ്പം ചേരാന്‍ തീരുമാനിച്ചതെന്നും വര്‍ഗീസ് നിലങ്കാവില്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
കേരള കോണ്‍ഗ്രസുകാര്‍ ഒന്നിക്കണം
വിവിധ ഗ്രൂപ്പുകളിലായി പലതട്ടുകളിലായി നില്ക്കുന്ന കേരള കോണ്‍ഗ്രസുകാര്‍ ഒന്നിച്ച് നില്‍ക്കേണ്ട കാലമായെന്നും അദ്ദേഹം പറഞ്ഞു. അതാണ് ഇത്തരമൊരു തീരുമാനത്തിന് പിന്നില്‍. കേരള കോണ്‍ഗ്രസുകള്‍ പിളരും തോറും വളരുമെന്ന സിദ്ധാന്തം കാലഹരണപ്പെട്ടെന്നും അദ്ദേഹം പറഞ്ഞു. തൃശൂര്‍ ജില്ലയില്‍ കേരള കോണ്‍ഗ്രസ് ജേക്കബിന്റെ ആകെയുള്ള ഒമ്പത് നിയോജക മണ്ഡലം കമ്മിറ്റികളില്‍ അഞ്ചും രാജിവെച്ചു.
പിഎം ഏലിയാസിന് രാജിക്കത്ത്
നേതാക്കള്‍ ഉള്‍പ്പടെ 145 പ്രവർത്തകരും ജില്ല പ്രസിഡൻറിന് പിഎം ഏലിയാസിന് രാജിക്കത്ത് നൽകി. പാര്‍ട്ടിയിലേക്ക് പുതുതായി കടന്ന് വന്നവരെ കേരള കോൺഗ്രസ് -എം ജില്ല പ്രസിഡൻറ് എം.ടി. തോമാസ് മാസ്റ്റർ സ്വാഗതം ചെയ്തതായി സംസ്ഥാന സ്റ്റിയറിങ് കമ്മിറ്റി അംഗം സെബാസ്റ്റ്യൻ ചൂണ്ടൽ അറിയിച്ചു. വാര്‍ത്താ സമ്മേളനത്തില്‍ സംസ്ഥാന കമ്മിറ്റി അംഗങ്ങളായ വികെ സുമനും സിഎസ് റോബിനും പങ്കെടുത്തു.
കണ്ണൂര്‍ ജില്ലയിലെ ചെമ്പന്തൊട്ടി
തദ്ദേശ തിരഞ്ഞെടുപ്പിന് പിന്നാലെ കണ്ണൂര്‍ ജില്ലയില്‍ നിന്നും നിരവധി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കേരള കോണ്‍ഗ്രസ് എമ്മില്‍ എത്തിയിരുന്നു. ചെമ്പന്തൊട്ടി മേഖലയില്‍ നിന്ന് 150 ലേറെ പ്രവര്‍ത്തകര്‍ പാര്‍ട്ടി വിടുകയും ചെയ്തു. പ്രാദേശികന നേതാക്കള്‍ ഉള്‍പ്പടേയുള്ള ഈ സംഘം കേരള കോണ്‍ഗ്രസ് എമ്മില്‍ ചേരുകയായിരുന്നു. ദീര്‍ഘകാലം കോണ്‍ഗ്രസ് ഭാരവാഹികളും പ്രവര്‍ത്തകരുമായിരുന്നവരാണ് പാര്‍ട്ടി വിട്ടത്.
കേരള കോണ്‍ഗ്രസില്‍ ചേര്‍ന്നത്
തദ്ദേശ തിരഞ്ഞെടുപ്പിലെ സ്ഥാനാര്‍ത്ഥി നിര്‍ണ്ണയം മുതല്‍ ഇവിടെ കോണ്‍ഗ്രസില്‍ പ്രശ്നങ്ങള്‍ ഉടലെടുത്തിരുന്നു. തിരഞ്ഞെടുപ്പില്‍ ഒന്നുമുതല്‍ അഞ്ചുവരെ വാര്‍ഡുകളില്‍ കോണ്‍ഗ്രസ് വിമതരായി മത്സരിച്ചവും അവരെ പിന്തുണച്ചവരുമാണ് ഷാജി കുര്യൻ, ജോർജ് വട്ടനിരപ്പേൽ, ബാബു തയ്യിൽ എന്നിവരുടെ നേതൃത്വത്തിലാണ് പ്രവര്‍ത്തകര്‍ കേരള കോണ്‍ഗ്രസില്‍ ചേര്‍ന്നത്.
Recommended Video
കര്‍ഷകര്‍ക്കൊപ്പം
എക്കാലത്തും കര്‍ഷകര്‍ക്കൊപ്പം നില കൊള്ളുന്ന പാര്‍ട്ടിയാണ് കേരള കോണ്‍ഗ്രസ് എം. അതിനാല്‍ തന്നെ നിരവധി പേര് തങ്ങളുടെ പാര്‍ട്ടിയിലേക്ക് വരാന്‍ സന്നദ്ധത അറിയിച്ചിട്ടുണ്ടെന്നും ഇരിക്കൂറിനെ മറ്റൊരു പാലാ മണ്ഡലമാക്കി മാറ്റുന്നതിന്റെ തുടക്കമാണിതെന്നും നേതാക്കള്‍ അഭിപ്രായപ്പെട്ടു. ചൊമ്പന്തൊട്ടി ഓഡിറ്റോറിയത്തില്‍ നടന്ന സ്വീകരണവും പൊതുസമ്മേളനവും പാര്‍ട്ടിലേക്ക് കടന്നു വന്നവര്‍ക്കുള്ള അംഗത്വ വിതരണവും പാർട്ടി ചെയർമാൻ ജോസ് കെ. മാണിയായിരുന്നു നിര്‍വ്വഹിച്ചത്.