വ്യാജ വൈദ്യന്മാരെ കുടുക്കാൻ ഓപ്പറേഷൻ ക്വാക്ക്; തൃശൂരിൽ പിടിവീണത് 19 പേർക്ക്
തൃശൂര്‍: വ്യാജ ഡോക്ടര്‍മാര്‍ പെരുകുന്നുവെന്ന വാര്‍ത്തയെ തുടര്‍ന്ന് ആരോഗ്യവകുപ്പു നടത്തിയ റെയ്ഡില്‍ തൃശൂര്‍ ജില്ലയില്‍ 20 പേര് പിടിയില്‍. കോലഴി പഞ്ചായത്തില്‍ കിടത്തിച്ചികിത്സാ കേന്ദ്രം നടത്തി വന്നിരുന്നത് വ്യാജ ഡോക്ടറാണെന്ന് പരിശോധനാവേളയില്‍ തിരിച്ചറിഞ്ഞതോടെ കിടപ്പു രോഗികളായ രണ്ടുപേര്‍ ഓടി രക്ഷപ്പെട്ടു. മാള അഷ്ടമിച്ചിറയില്‍ മതിയായ രേഖകളില്ലാതെ നടത്തി വന്ന വന്‍കിട മരുന്നു നിര്‍മാണ കേന്ദ്രം സീല്‍ ചെയ്തു. അന്വേഷണസംഘത്തെ കണ്ട് വ്യാജ ചികിത്സകന് ഓടി രക്ഷപ്പെട്ടു.
3 മാസം മുമ്പുവരെ കോണ്‍ഗ്രസിന്റെ പ്രതിപക്ഷ നേതാവായിരുന്ന വിഖെ പാട്ടീല്‍ ബിജെപി മന്ത്രിസഭയില്‍
പരിശോധനയില്‍ പല സ്ഥലങ്ങളിലും അനധികൃതമായി സൂക്ഷിച്ചിരുന്ന ലോഡ് കണക്കിന് ആയുര്‍വേദ മരുന്നുകള്‍ കണ്ടെത്തി. നിയമനടപടിക്കായി പോലീസ്, ഡ്രഗ് കണ്ട്രോള് വകുപ്പുകള്‍ക്ക് കൈമാറി. കൂടാതെ ഡോക്ടര്‍മാര്‍ എന്ന വ്യാജേന ചികിത്സ നടത്തിയിരുന്നത് പ്രാഥമിക വിദ്യാഭ്യാസം മുതല്‍ സെക്കന്ററിതലം വരെ മാത്രം യോഗ്യത ഉളളവരാണെന്നും കണ്ടെത്തി. ഇതര സംസ്ഥാനങ്ങളില്‍ നിന്നുമുളള വ്യാജ ചികിത്സകരും പിടിയിലായി. ഡോക്ടറാണെന്ന് തെറ്റിദ്ധരിപ്പിക്കുന്നതിനു സ്റ്റെതസ്കോപ്പ്, ബിപി അപ്പാരറ്റസ്, മറ്റ് ചികിത്സാ ഉപകരണങ്ങള്‍ എന്നിവ പലരും ചികിത്സാ മുറിയില്‍ സൂക്ഷിച്ചിരുന്നു.
ഓപ്പറേഷന് ക്വാക്ക് എന്ന പേരില്‍ അറിയപ്പെട്ട പരിശോധനയില്‍ 21 ടീമുകള്‍ പങ്കെടുത്തു. ഓരോ ടീമിലും അലോപ്പതി, ഭാരതീയ ചികിത്സാ വകുപ്പ്, ഹോമിയോ തുടങ്ങിയ വിഭാഗത്തിലെ വിദഗ്ധരേയും ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാരേയുമാണ് നിയോഗിച്ചത്. രാവിലെ 9 മണിക്ക് തുടങ്ങിയ പരിശോധന രാത്രിയും തുടര്‍ന്നു. രണ്ട് മന്ത്രവാദ ചികിത്സ നടത്തുന്ന സ്ഥലങ്ങളും മൂന്ന് യുനാനി സ്ഥാപനങ്ങളും 6 ഹോമിയോ സ്ഥാപനങ്ങളും, 6 മൂലക്കുരു- പൈല്‍സ് ചികിത്സാ കേന്ദ്രങ്ങളും ഒരു അക്യുപങ്ചര്‍ സ്ഥാപനവും 2 നാച്യുറോപ്പതി സ്ഥാപനങ്ങളും 2 അലോപ്പതി ചികിത്സാ സ്ഥാപനവും 29 ആയുര്‍വ്വേദ സ്ഥാപനങ്ങളും പരിശോധിച്ചവയില്‍ ഉള്‍പ്പെടും.
റെയ്ഡിന് രണ്ടിടത്ത് പോലീസ് നിസഹകരിച്ചതോടെ പരിശോധനാസംഘം ഉന്നതാധികാരികളെ സമീപിച്ചു. ജില്ലാതലത്തില്‍ മൂന്ന് വകുപ്പിലേയും ജില്ലാ മെഡിക്കല്‍ ഓഫീസര്‍മാര്‍ പരിശോധനക്ക് നേതൃത്വം നല്കി. ഓരോ ടീമിലും ജില്ലയിലെ സീനിയറായ ഉദ്യോഗസ്ഥരേയാണ് നിയോഗിച്ചത്. 2018 ലെ സുപ്രീംകോടതി ഉത്തരവിനെ തുടര്‍ന്ന് യോഗ്യതയില്ലാത്തവരും അംഗീകൃത രജിസ്ട്രേഷന് ഇല്ലാത്തവരും രോഗികളെ ചികിത്സിക്കുന്നത് കുറ്റകരമാണ്.
പരിശോധനാ വാര്‍ത്തകള്‍ പുറത്തുവന്നതോടെ ഉച്ച കഴിഞ്ഞ് ഇത്തരം സ്ഥാപനങ്ങള്‍ അടഞ്ഞു കിടന്നു. ഇന്നലെ 51 സ്ഥാപനങ്ങള്‍ പരിശോധിച്ചു. വ്യാജചികിത്സകരെ പോലീസിന് കൈമാറി. ഒല്ലൂക്കരയില്‍ കഴിഞ്ഞ ദിവസം വ്യാജ വൈദ്യനെ പിടികൂടിയിരുന്നു. തുടര്‍ന്നാണ് വ്യാപകപരിശോധനയ്ക്കു തീരുമാനിച്ചത്. ഒല്ലൂക്കരയില്‍ പിടിയിലായ പാലസ്വദേശി മൈക്കിള്‍ ജോസഫ് പത്രപരസ്യത്തിലൂടെയാണ് ചികിത്സയ്ക്ക് രോഗികളെ ആകര്‍ഷിച്ചിരുന്നത്.
ശ്വാസംമുട്ടല്‍, അലര്‍ജി രോഗങ്ങള്‍ എളുപ്പം മാറ്റികൊടുക്കുമെന്നായിരുന്നു വാഗ്ദാനം. മണ്ണുത്തി ഒല്ലൂക്കര പള്ളിമേടയില്‍ ക്യാമ്പു ചെയ്തു ജൂണ്‍ 2,3 തീയതികളില്‍ ചികിത്സ നടത്തുമെന്നായിരുന്നു അറിയിപ്പ്. എല്ലാമാസവും ഇപ്രകാരം പരസ്യം നല്കി ചികിത്സ നടത്തിയിരുന്നുവെന്ന് അന്വേഷണത്തില്‍ വ്യക്തമായി. ആയുര്‍വേദ പൊടികള്‍ മരുന്ന് എന്ന പേരില്‍ നല്കി വന്‍തുകയാണ് വിലയായി കൈപ്പറ്റിയത്. ഇതിനെതിരേ ആയുര്‍വേദ ഡോക്ടര്‍മാരുടെ സംഘടന പരാതിപ്പെട്ടിരുന്നു.
ശരീരത്തില്‍ നിന്നു രക്തം ഊറ്റിയുള്ള കപ്പിങ് തെറാപ്പിയും നടത്തിയിരുന്നു. പടിഞ്ഞാറെ പെരുമ്പി ള്ളിശേരി ചേനം റോഡില്‍ വലിയവീട്ടില്‍ അഷ്റഫ് എന്നയാളെ ഈ രീതിയില്‍ വ്യാജചികിത്സ നടത്തിയതിന് അറസ്റ്റു ചെയ്തിരുന്നു.
ഇരിങ്ങാലക്കുട കിഴുത്താണി ആലിനു സമീപവും മനപ്പടിയിലുമായി പ്രവര്‍ത്തിക്കുന്ന ആദിവാസി പച്ചമരുന്നു ചികിത്സാ കേന്ദ്രത്തിലും ആരോഗ്യവിഭാഗത്തിന്റെ പരിശോധന നടന്നു. രണ്ടുവര്‍ഷമായി നിയമവിരുദ്ധ പ്രവര്‍ത്തനമാണു നടത്തിയതെന്നും കണ്ടെത്തി. ചികിത്സാ ഉപകരണങ്ങളും ബോര്‍ഡുകളും പിടിച്ചെടുത്തു. ഷുഗറിനും പ്രഷറിനുമായിരുന്നു മുഖ്യ ചികിത്സ. ഇതിനുപയോഗിച്ച അനധികൃത മരുന്നുകളും പിടിച്ചെടുത്തു. ലൈസന്‍സില്ലാതെയാണു മാനന്തവാടി സ്വദേശി ഒണ്ടേക്കാടി ഓടൊടുബല്‍ അണ്ണന് വൈദ്യന്റേയും മകന്റെയും നേതൃത്വത്തില്‍ ചികിത്സ നടത്തിയത്.
ചികിത്സ കൂടാതെ ഇവിടെ രോഗികളെ കിടത്തി ഉഴിച്ചലും മറ്റും നടത്തിയിരുന്നു. കണ്ടെടുത്ത സാധനങ്ങള്‍ പോലീസിന് കൈമാറുമെന്നും പരിശോധന റിപ്പോര്‍ട്ട് ഡിഎംഓയ്ക്ക് കൈമാറുമെന്നും പരിശോധനയ്ക്ക് നേതൃത്വം നല്കിയ ആനന്ദപുരം പ്രാഥമികാരോഗ്യകേന്ദ്രം സൂപ്രണ്ട് ഡോ ആര് രാജീവ് പറഞ്ഞു. ജില്ലയില്‍ 30ഓളം കേന്ദ്രങ്ങളില്‍ അനധികൃതമായി പ്രവര്‍ത്തിക്കുന്ന ചികിത്സാ കേന്ദ്രങ്ങള്‍ കണ്ടെത്തുന്നതിനായി പരിശോധന നടത്തുന്നുണ്ട്.