മണ്ണുത്തി-ഇടപ്പിള്ളി ദേശീയപ്പാതയിൽ അപകടങ്ങൾ തുടർക്കഥയാകുന്നു; അമിത വേഗത്തിനു പിഴയിട്ടത് 37 കോടി
തൃശൂര്‍: മണ്ണുത്തി-ഇടപ്പിള്ളി നാലുവരി ദേശീയപ്പാതയില്‍ റോഡ് സുരക്ഷ ലംഘിച്ചു ചീറിപ്പാഞ്ഞ വാഹനങ്ങളില്‍നിന്നു മൂന്നരവര്‍ഷത്തെ പിഴസംഖ്യ 37.15 കോടി രൂപ. ഏറ്റവുമധികം അപകടം നടക്കുന്ന കുതിരാന്‍ ഉള്‍പ്പെടെയുള്ള ഈ മേഖലയില്‍ യാത്രാസുരക്ഷിതത്വത്തിനു ഒന്നും ചെലവിട്ടില്ല. പിഴയായി ലഭിക്കുന്ന തുക റോഡുസുരക്ഷയ്ക്ക് ഉപയോഗിക്കുമെന്നു സര്‍ക്കാര്‍ ഉറപ്പുനല്‍കിയിരുന്നു.
'തരംപോലെ കുപ്പായം മാറുന്നവർ'.. ബിജെപി എംഎൽഎയുടെ ഘർവാപ്പസിക്കെതിരെ കലാപം
സംസ്ഥാനത്ത് വാഹനാപകടങ്ങള്‍ കഴിഞ്ഞ അഞ്ചുവര്‍ഷത്തിനിടെ വര്‍ധിച്ചിട്ടും സുരക്ഷയുടെ പേരില്‍ പിഴ ഈടാക്കാനല്ലാതെ അപകടങ്ങള്‍ കുറയ്ക്കാന്‍ നടപടിയില്ല. 2016 ഫെബ്രുവരി മുതല്‍ കഴിഞ്ഞ ജൂണ്‍ വരെ നിയമലംഘനങ്ങള്‍ കണ്ടെത്താന്‍ സ്ഥാപിച്ച വഴിയോര കാമറകളില്‍ മണ്ണുത്തി-ഇടപ്പിള്ളി ജങ്ഷന്‍ വരെയുള്ള ഭാഗത്ത് 9.28 ലക്ഷത്തിലധികം വാഹനങ്ങള്‍ കുടുങ്ങി. പിഴയിനത്തില്‍ 37.15 കോടി രൂപ ലഭിക്കാനുള്ളതില്‍ 26.59 കോടിയും പിരിഞ്ഞുകിട്ടി. റോഡില്‍ പരിശോധനയില്ലാതെ ഇത്രയധികം പിഴ ലഭിച്ചിട്ടും സ്ഥാപിച്ച 44 കാമറകളില്‍ 41 ഉം ഇപ്പോള്‍ പ്രവര്‍ത്തനരഹിതമാണ്.
മിനിസ്റ്ററി ഓഫ് റോഡ് ട്രാന്‍സ്‌പോര്‍ട്ട് ആന്‍ഡ് ഹൈവേസ് സുരക്ഷാ നിര്‍വചനപ്രകാരം ബ്ലാക്‌സ്‌പോട്ടുകളായി നാഷണല്‍ ട്രാന്‍സ്‌പോര്‍ട്ടേഷന്‍ പ്ലാനിങ് ആന്റ് റിസര്‍ച്ച് സെന്റര്‍ (നാറ്റ്പാക്) ചൂണ്ടിക്കാട്ടിയ 24 അപകട മേഖലകളിലും സുരക്ഷാവഴിയൊരുക്കാന്‍ റോഡ് സുരക്ഷാ അതോറിറ്റി ഒരു നടപടിയുമെടുത്തില്ല. നാലുവരി ദേശീയപാതയില്‍ സുരക്ഷിതമായി ഇടമുറിഞ്ഞു കടക്കാന്‍ അടിപ്പാത നിര്‍മാണമോ മറ്റു ക്രമീകരണമോ ഉണ്ടായില്ല.
മണ്ണുത്തി- ഇടപ്പള്ളി നാലുവരി പാതയില്‍ 2011 മുതല്‍ 17 ഡിസംബര്‍ വരെ വിവിധ ജങ്ഷനുകളില്‍ സിബ്രാലൈന്‍ മുറിച്ചുകടക്കുന്നതിനിടെ 551 അപകടങ്ങളുണ്ടായെന്നു നേര്‍ക്കാഴ്ച്ച മനുഷ്യാവകാശ സംഘടനാ സെക്രട്ടറി പി ബി സതീഷിന് വിവരാവകാശപ്രകാരം ലഭിച്ച കണക്കില്‍ വ്യക്തമായി. അതില്‍ 177 പേര്‍ മരിച്ചു. തമിഴ്‌നാട്ടില്‍ കോയമ്പത്തൂര്‍-അവിനാശി ആറുവരിപ്പാതയില്‍ 25 കി.മീറ്ററിനുള്ളില്‍ 19 അടിപ്പാതകളുണ്ടെന്ന് ചൂണ്ടിക്കാട്ടുന്നു. കന്നുകാലികള്‍ക്ക് അടക്കം ഇതിലൂടെ യാത്ര ചെയ്യാന്‍ കഴിയും. എന്നാല്‍ കേരളത്തില്‍ ഈ ആവശ്യമുള്‍പ്പെടെ യാത്രികരുടെ സുരക്ഷയില്‍ വലിയ വീഴ്ച്ചയുണ്ടാകുന്നതായാണ് പരാതി.
നാറ്റ്പാക് പഠനമനുസരിച്ച് സംസ്ഥാന തലത്തില്‍ ഈ വര്‍ഷം ആദ്യ അഞ്ചുമാസം മുന്‍വര്‍ഷത്തേക്കാള്‍ ഏഴുശതമാനം വാഹനാപകട വര്‍ധനയുണ്ടായി. കഴിഞ്ഞ മേയ്‌വരെ 18179 അപകടങ്ങളുണ്ടായി. മുന്‍വര്‍ഷം ഇത് 17454 ആയിരുന്നു. 2084 പേരാണ് ഈ വര്‍ഷം മാത്രം അപകടങ്ങളില്‍ മരിച്ചത്. കഴിഞ്ഞ അഞ്ചുവര്‍ഷത്തെ കണക്കു പരിശോധിക്കുമ്പോള്‍ വലിയ വര്‍ധന. രാത്രി അപകടങ്ങളാണ് വന്‍തോതില്‍ വര്‍ധിക്കുന്നതെന്നു കണ്ടെത്തി. ഈ വര്‍ഷം ആദ്യത്തെ അഞ്ചുമാസം 5550 രാത്രികാല അപകടങ്ങളുണ്ടായി. 2018 ല്‍ ഇതു 5347 ആയിരുന്നു. 2018 ല്‍ ഒട്ടാകെ 40181 അപകടങ്ങളില്‍ 4303 പേരാണ് മരിച്ചത്. 45458 പേര്‍ക്കു പരുക്കേറ്റു. 2017 ല്‍ മൊത്തം അപകടങ്ങള്‍ 38470, മരണനിരക്ക് 4131, പരുക്കേറ്റവരുടെ സംഖ്യ 42671.