തിടമ്പേറ്റാൻ തെച്ചിക്കോട്ട് കൊമ്പനില്ല; വിലക്കിനെതിരെ ആനപ്രേമികൾ, മുഖ്യമന്ത്രിയെ സമീപിക്കും
തൃശൂര്‍: കൊമ്പന്‍ തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്റെ വിലക്ക് നീക്കാന്‍ മുഖ്യമന്ത്രിയെ സമീപിക്കാന്‍ ആനയുടമ -ഫെസ്റ്റിവല്‍ കോ ഓര്‍ഡിനേഷന്‍ കമ്മിറ്റി സംയുക്ത യോഗത്തില്‍ തീരുമാനം. മേയ് പത്തിനകം നടപടിയുണ്ടായില്ലെങ്കില്‍ ശക്തമായ സമര പരിപാടികളിലേയ്ക്ക് കടക്കാനും തൃശൂരില്‍ ചേര്‍ന്ന അടിയന്തര യോഗത്തില്‍ തീരുമാനമെടുത്തു. തെക്കേഗോപുര നട തുറക്കുന്നതിന് എഴുന്നെള്ളിക്കാന്‍ അനുമതി നല്‍കണമെന്നാണ് യോഗത്തിലെ പ്രധാന ആവശ്യം. മുഖ്യമന്ത്രിയേയും വകുപ്പ് മന്ത്രിയടക്കമുള്ള മറ്റ് മന്ത്രിമാര്‍ക്കും നിവേദനം നല്‍കുന്നതിനും നടപടികള്‍ക്കുമായി കൊച്ചിന്‍ ദേവസ്വം ബോര്‍ഡ് മുന്‍ അംഗം അഡ്വ. അരുണ്‍ കുമാര്‍ കണ്‍വീനറായി പതിനൊന്നംഗ കമ്മിറ്റിയെ രൂപീകരിച്ചു.
2012ലെ നാട്ടാന പരിപാലന ചട്ടത്തില്‍ ഒരു സ്ഥലത്തും ജില്ല ഉത്സവ മോണിറ്ററിങ്ങ് കമ്മറ്റിക്ക് ആനകളെ നിരോധിക്കാനുള്ള അധികാരം നല്‍കിയിട്ടില്ല. ഇല്ലാത്ത തീരുമാനം പറഞ്ഞ് ഉദ്യോഗസ്ഥരെ കൈപൊക്കി മോണിറ്ററിങ് കമ്മിറ്റിയില്‍ ഭൂരിപക്ഷ തീരുമാനം എന്ന് പറയുന്നത് ഉദ്യോഗസ്ഥ തീരുമാനം അടിച്ചേല്‍പ്പിക്കുകയും കളക്ടര്‍ ഇല്ലാത്ത തീരുമാനം അടിച്ചേല്‍പ്പിക്കുകയുമാണ്. ഉന്നതാധികാര സമിതിയിലിരുന്നവര്‍ തൃശൂര്‍ ജില്ലയില്‍ എഴുന്നെള്ളിക്കുവാന്‍ ശുപാര്‍ശ ചെയ്യുകയും യോഗത്തിലെത്തിയപ്പോള്‍ നിരോധിക്കണമെന്ന് പറയുന്നതും വിരോധാഭാസമാണെന്ന് യോഗം വിലയിരുത്തി.
മോദിക്കെതിരെ രണ്ടുംകല്‍പ്പിച്ച് കോണ്‍ഗ്രസ്; ദില്ലിയില്‍ തിടുക്ക നീക്കം, ആവശ്യം അംഗീകരിച്ച് കോടതി
തൃശൂര്‍ പൂരം അടക്കമുള്ള ചടങ്ങുകളിലേ ആനയെഴുന്നെള്ളിപ്പ് ഇല്ലാതാക്കുവാന്‍ അനാവശ്യ നിര്‍ദേശങ്ങളും കേസുകളും കൊണ്ടുവന്ന് ഉദ്യോഗസ്ഥര്‍ ശ്രമിക്കുകയാണ്. ആനയെ വിലക്കാന്‍ കളക്ടര്‍ക്ക് അധികാരമില്ലെന്നും സര്‍ക്കാര്‍ ഇടപെടണമെന്നുമാണ് ആനയുടമകളുടേയും ഫെസ്റ്റിവല്‍ കോ ഓര്‍ഡിനേഷന്റേയും ആവശ്യം. ആനതൊഴിലാളി സംഘടന, ആന ഡെക്കറേഷന്‍ ഏജന്റ്‌സ് സംഘടനാ പ്രതിനിധികളും യോഗത്തില്‍ പങ്കെടുത്തു.
അതേ സമയം തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്റെ വിലക്കിന്റെ പേരില്‍ തൃശൂര്‍ ജില്ലാ കലക്ടര്‍ ടിവി അനുപമയ്‌ക്കെതിരേ സൈബര്‍ ആക്രമണവുമായി സംഘപരിവാര്‍ പ്രവര്‍ത്തകര്‍. കേട്ടാലറയ്ക്കുന്ന വാക്കുകളാണു സമൂഹ മാധ്യമങ്ങളില്‍ നിറയുന്നത്. തൃശൂരിലെ എന്‍ഡിഎ. സ്ഥാനാര്‍ഥി സുരേഷ് ഗോപി നടത്തിയ പെരുമാറ്റച്ചട്ടത്തില്‍ വിശദീകരണം തേടിയ കലക്ടറുടെ നടപടിയില്‍ പ്രകോപിതരായ സംഘപരിവാര്‍ പ്രവര്‍ത്തകര്‍, ജാതീയമായ അധിക്ഷേപത്തിലേയ്ക്കും കടന്നിരുന്നു.
പ്രശ്‌നത്തില്‍ കലക്ടറെ പിന്തുണയ്ക്കുന്നവര്‍ക്കെതിരേയും അസഭ്യവര്‍ഷമാണു ചൊരിയുന്നത്. കഴിഞ്ഞ ദിവസം ചേര്‍ന്ന നാട്ടാന ജില്ലാതല മോണിറ്ററിങ് യോഗത്തില്‍ രാമചന്ദ്രനെ എഴുന്നെള്ളിക്കണമെന്ന ആവശ്യം കലക്ടറും കമ്മിഷണറും നിരാകരിച്ചതാണു പ്രകോപനത്തിന് ഇടയാക്കിയത്.
ലോക്സഭ തിരഞ്ഞെടുപ്പ് 2019: വൺ ഇന്ത്യ ഇലക്ഷൻ സ്പെഷൽ പേജ് കാണൂ