പക്ഷി നിരീക്ഷകരുടെ ആശങ്കകൾക്ക് വിരാമമായി; പ്രളയം ബാധിച്ചില്ല, ദേശാടനപ്പക്ഷികൾ കോളഅപ്പാടത്ത്...
തൃശൂര്‍: പടവുകള്‍ വെള്ളം വറ്റിക്കുന്നതടക്കമുള്ള പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതിനൊപ്പം കോള്‍പ്പാടങ്ങളിലെ ദേശാടനപക്ഷികളുടെ വരവിനും തുടക്കമായി. പ്രളയത്തെ തുടര്‍ന്ന് ദേശാടന പക്ഷികള്‍ എത്തുമോ എന്ന കാര്യത്തില്‍ ആശങ്കയുണ്ടായിരുന്നു. അതിനിടെയാണ് പക്ഷികളുടെ ആഗമനം. ഇതു പക്ഷിനിരീക്ഷകരുടെ ആശങ്കയകറ്റി. തൃശൂര്‍ കോള്‍മേഖലയില്‍ അയനിക്കാട് തുരുത്തിനുസമീപം ആയിരക്കണണിക്ക് നീര്‍പക്ഷികളാണ് വിരുന്നെത്തിയത്.
വര്‍ണക്കൊക്കുകളും ഗോഡ്‌വിറ്റുകളെയും കരണ്ടിക്കൊക്കുകളും സൂപ്പര്‍ താരങ്ങളായി പെലിക്കണും രാജഹംസവും പറന്നെത്തിയിത്തുണ്ട്. നാട്ടുകാരനായ ജോസഫ് ചിറ്റിലപ്പിള്ളിയാണു കഴിഞ്ഞദിവസം പക്ഷികളുടെ കൂട്ടത്തിനിടയില്‍നിന്ന് നാലു വലിയരാജഹംസങ്ങളെ കണ്ടെത്തിയത്. കോള്‍പ്പാടത്തെ പരിസ്ഥിതിക്കൂട്ടായ്മയായ കോള്‍ ബേഡേഴിന്റെ നേതൃത്വത്തില്‍ നടന്ന പക്ഷിനിരീക്ഷണത്തില്‍നിന്ന് പട്ടുവാലന്‍ ഗോഡ്‌വിറ്റ്, വരയന്‍ മണലൂതി തുടങ്ങി അപൂര്‍വമായി മാത്രം കണ്ടുവരുന്ന പക്ഷികളെയും കണ്ടെത്തി.

കൈത്താങ്ങായി പക്ഷിസ്‌നേഹികള്‍
കോള്‍മേഖലയില്‍ ഒട്ടേറെ നീര്‍പക്ഷികള്‍ ചേക്കേറുന്ന കോളിലെ പ്രധാനകൊറ്റില്ലമാണ് അയനിക്കാട് പക്ഷിത്തുരുത്ത്. പ്രളയത്തില്‍ ഏറെ ബുദ്ധിമുട്ട് അനുഭവിച്ച തോളൂര്‍ പഞ്ചായത്തിലെ അയിനിക്കാട് നിവാസികളായ 31 കുടുംബങ്ങള്‍ക്ക് ഒരോ ബെഡും തലയിണയും വിതരണം ചെയ്തുകൊണ്ട് പക്ഷിസ്‌നേഹികള്‍ കൈത്താങ്ങായി. കോള്‍ സീസണ്‍ സമയത്ത് ഒട്ടനവധി പക്ഷികള്‍ ചേക്കാറാന്‍ തിരഞ്ഞെടുക്കുന്ന പരിസ്ഥിതിപ്രാധാന്യമുള്ള സ്ഥലമാണ് അയനിക്കാട്. പക്ഷികാഷ്ടത്തിന്റെ ദുര്‍ഗന്ധം ഇവിടെയുള്ളവര്‍ക്ക് പലപ്പോഴും ദുരിതമാകാറുണ്ട്. പാടശേഖരത്തിനു നടുവിലുള്ള പ്രദേശമായതിനാല്‍ വെള്ളക്കെട്ട് പെട്ടെന്ന് ബാധിക്കുന്ന പ്രദേശമാണിത്. വംശനാശഭീഷണി നേരിട്ടുകൊണ്ടിരിക്കുന്ന പല പക്ഷികളേയും ഇവിടെ കണ്ടെത്തിയിട്ടുണ്ട്. ദേശാടനപാതയിലെ പ്രധാന ഇടത്താവളം കൂടിയാണിത്. തോളൂര്‍ പഞ്ചായത്ത് പ്രസിഡന്റ് രാധ രവീന്ദ്രന്‍, വാര്‍ഡ് മെമ്പര്‍ സീന ഷാജന്‍ എന്നിവര്‍ പങ്കെടുത്ത ലളിതമായ ചടങ്ങില്‍ കോള്‍പ്പാടത്തെ പക്ഷിനിരീക്ഷണ കൂട്ടായ്മയ്ക്കു വേണ്ടി മിനി ആന്റോ, മനോജ് കരിങ്ങാമഠത്തില്‍, ശ്രീകുമാര്‍ ഗോവിന്ദന്‍ കുട്ടി , വിവേക് ചന്ദ്രന്‍, കൃഷ്ണകുമാര്‍ അയ്യര്‍, ജോസഫ് ചിറ്റിലപ്പിള്ളി തുടങ്ങിയവര്‍ സന്നിഹിതരായി.
പ്രളയാനന്തര പ്രവര്‍ത്തനങ്ങള്‍ ത്വരിതഗതിയിലാക്കും
പൊന്നാനി കോള്‍ കൃഷിയിടങ്ങളില്‍ പ്രളയത്തില്‍ നഷ്ടപ്പെട്ട വിഭവശേഷി വീണ്ടെടുക്കാന്‍ കര്‍ഷകരെ പ്രാപ്തരാക്കി പ്രളയാനന്തര കാര്‍ഷിക പ്രവര്‍ത്തനങ്ങള്‍ ത്വരിതഗതിയിലാക്കുമെന്ന് കോള്‍ വികസന അതോറിറ്റി യോഗത്തില്‍ മന്ത്രി വി.എസ്. സുനില്‍കുമാര്‍. കോളിലുണ്ടായ നഷ്ടങ്ങള്‍ പരിഹരിക്കുന്നതിനുള്ള പ്രാരംഭ ശ്രമങ്ങള്‍ നടന്നുവരികയാണെന്നും ഇതിനു വേണ്ട സഹായങ്ങള്‍ അനുവദിക്കുമെന്നും മന്ത്രി പറഞ്ഞു.
കോള്‍നില പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് അതതിടങ്ങളില്‍ പ്രാദേശിക യോഗങ്ങള്‍ ചേര്‍ന്ന് തീരുമാനങ്ങളെടുക്കാനും കര്‍ഷക സമിതികള്‍ക്ക് നിര്‍ദേശം നല്‍കി. പാടശേഖരങ്ങള്‍ വെറുതെ കിടക്കുകയാണെങ്കില്‍ അവിടെ ഉടന്‍ കൃഷി ആരംഭിക്കാനുള്ള നടപടി എടുക്കണം. കോള്‍നിലങ്ങള്‍ക്ക് അനുവദിച്ച കൃഷി ഉപകരണങ്ങള്‍ കൈപ്പറ്റാത്ത സമിതികള്‍ക്ക് അപേക്ഷ നല്‍കിയ ഉടന്‍ അതു നല്‍കാനും തീരുമാനമായി.
പ്രളയത്തില്‍ നശിച്ച മോട്ടോറുകള്‍ കേടുപാടുകള്‍ തീര്‍ത്ത് നല്‍കാന്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ ശ്രദ്ധിക്കണം. കോള്‍പടവുകളില്‍ അഞ്ച് ലക്ഷം രൂപയില്‍ താഴെ വരുന്ന ഷെഡ്ഡുകളുടെ പ്രവൃത്തികള്‍ പെട്ടെന്നു നടപ്പാക്കണം. കര്‍ഷകര്‍ക്കും കാര്‍ഷിക യന്ത്രങ്ങള്‍ക്കും അനുവദിച്ചിട്ടുള്ള തുക വിതരണം നടത്തുന്നതിനും കോള്‍പടവുകളില്‍ പച്ചക്കറി കൃഷി പ്രോത്സാഹിപ്പിക്കുന്നതിനായി പുതിയ പദ്ധതികള്‍ ആവിഷ്‌കരിക്കാനും തീരുമാനിച്ചു.
കോള്‍വികസന അഥോറിറ്റി ചെയര്‍മാന്‍ സി.എന്‍. ജയദേവന്‍ എംപി അധ്യക്ഷത വഹിച്ചു. എംപിമാരായ ഡോ. പി.കെ. ബിജു, ഇ.ടി. മുഹമ്മദ് ബഷീര്‍, എം.എല്‍.എമാരായ മുരളി പെരുനെല്ലി, കെ.വി. അബ്ദുള്‍ ഖാദര്‍, കലക്ടര്‍ ടി.വി. അനുപമ, കെ.എല്‍.ഡി.സി. പ്രതിനിധികള്‍, കോള്‍ കര്‍ഷകസംഘം ഭാരവാഹികള്‍, കൃഷി വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.












Click it and Unblock the Notifications