ലോക്സഭാ തിരഞ്ഞെടുപ്പ്: പ്രചാരണസമയം നീണ്ടു, നേതാക്കളുടെ കീശ കീറും,നാല് ആഴ്ചയില്‍ നിന്ന് ആറിലേക്ക്!
തൃശൂര്‍: തിരഞ്ഞെടുപ്പ് ചൂടു കൊഴുപ്പിക്കാന്‍ ഇക്കുറി നേതാക്കളുടെ കീശ കീറും. 42 ദിവസത്തെ പ്രചാരണം കേരളത്തില്‍ പരമാവധി നാലാഴ്ച്ച പ്രചാരണം മുന്നോട്ടു കൊണ്ടുപോകാന്‍ വന്‍ ചെലവുണ്ടാകുമ്പോഴാണ് ഇക്കുറി ആറാഴ്ചത്തെ പ്രചാരണം. ബൂത്തുകളില്‍ പ്രവര്‍ത്തകരെ ഉഷാറാക്കി നിര്‍ത്താന്‍ പ്രതിവാരം 7000 രൂപ മുതല്‍ 10,000 രൂപ ചെലവിടുന്ന സംവിധാനമാണു നിലവില്‍. ഇടത്, വലത്, ബിജെപി ഭേദമില്ലാതെ മിക്ക പ്രധാന കക്ഷികളും ഈ രീതി പിന്തുടരുന്നു.
പെരുമാറ്റചട്ട ലംഘനം: കോഴിക്കോട് ജില്ലയിൽ 39 ഫ്ലയിംഗ് സ്‌ക്വാഡുകൾ, അനധികൃത പണവും മദ്യം കണ്ടെത്തും!
പലപ്പോഴും തുക കണ്ടെത്തി നല്‍കേണ്ട ബാധ്യത സ്ഥാനാര്‍ഥികള്‍ക്കാണ്. ബൂത്തുകളില്‍ പിരിവെടുത്തു ചെലവു വഹിക്കുന്ന സംവിധാനമാണ് ഇടതു മുന്നണിയില്‍ പൊതുവെ. നോട്ടീസ്, വോട്ടര്‍ സ്ലിപ്പ് എന്നിവയുമായി വീടുകയറിയുള്ള പ്രചാരണത്തിന് ഇറങ്ങുന്ന പ്രവര്‍ത്തകര്‍ക്ക് ആവശ്യമായ ഭക്ഷണം, കുടിവെള്ളം എന്നിവ ബൂത്തുതലത്തിലാണ് സംഘടിപ്പിക്കുന്നത്.
സ്വാഭാവികമായും പ്രചാരണം നീളുമ്പോള്‍ സ്ഥാനാര്‍ഥികള്‍ക്കു നെഞ്ചിടിപ്പേറും. ഇത്രയും ദിവസം പ്രചാരണടെമ്പോ നിലനിര്‍ത്തണമെങ്കില്‍ കോടികള്‍ ചെലവിടേണ്ടി വരും. സ്ഥാനാര്‍ഥികളുടെയും കമ്മിറ്റിക്കാരുടെയും യാത്ര, ഭക്ഷണം, ഓഫീസ് ചെലവുകള്‍, നോട്ടീസ്, ബോര്‍ഡ് തുടങ്ങിയ ഒഴിച്ചുകൂടാത്ത ചെലവുകള്‍ വേറെ. കൊടുംചൂട് അനുഭവപ്പെടുന്നതും പ്രശ്‌നമാണ്. ഉച്ചനേരത്ത് പ്രചാരണം നിര്‍ത്തിവെക്കേണ്ടി വരും. സ്ഥാനാര്‍ഥികളുടെ കൂടെ പോകുന്ന പ്രവര്‍ത്തകര്‍ക്കും കൊടുംചൂട് തടസമാണ്. പുറമേ വന്‍ തോതില്‍ കുപ്പിവെള്ളവും ഉപയോഗിക്കേണ്ടിവരും. ഒരു ലിറ്റര്‍ കുപ്പിവെള്ളത്തിന് 15 മുതല്‍ 20 രൂപ വരെയാണ് നല്‍കേണ്ടത്. കെയ്‌സു കണക്കിനു കുടിവെള്ള കുപ്പികള്‍ ഓരോ ബൂത്തിലും പ്രതിവാരം വേണ്ടിവരും. ഇതൊന്നും വേണ്ടെന്നു വെയ്ക്കാനാകില്ല.
പ്രചാരണസമയം വര്‍ധിക്കുമ്പോള്‍ പോക്കറ്റില്‍ നിന്നു കൂടുതല്‍ സംഖ്യ പൊടിയും. ഇടതുകക്ഷികളുടെ പിരിവിനു താഴേത്തട്ടില്‍ തുടക്കമിട്ടു കഴിഞ്ഞു. എങ്കിലും സ്ഥാനാര്‍ഥികള്‍ക്കോ തെരഞ്ഞെടുപ്പു ചുമതലയുള്ള കമ്മിറ്റികള്‍ക്കോ പൂര്‍ണമായി കൈയൊഴിയാനാകില്ല. ആവശ്യമായ ബോര്‍ഡുകളും പ്രചാരണ സാമഗ്രികളും നല്‍കേണ്ടിവരും. തെരഞ്ഞെടുപ്പു കമ്മിറ്റികള്‍ക്ക് തുക ചെലവിടാന്‍ കഴിയാത്ത അവസ്ഥയുണ്ടായാല്‍ സമ്മര്‍ദം വന്നു വീഴുക സ്ഥാനാര്‍ഥികളുടെ ചുമലില്‍.