വനിതാദിനം: പോലീസ് സ്റ്റേഷനുകൾ നിയന്ത്രിച്ചത് വനിതകള്‍
തൃശൂര്‍: വനിതാദിനാചരണത്തിന്റെ ഭാഗമായി സിറ്റി പോലീസ് പരിധിയിലെ 22 പോലീസ് സ്‌റ്റേഷനുകളുടെ ഭരണയന്ത്രം തിരിച്ചത് വനിതകള്‍. സംസ്ഥാന പോലീസ് മേധാവി ലോക്‌നാഥ് ബഹ്‌റയുടെ നിര്‍ദ്ദേശാനുസരണമാണ് വനിതാ പോലീസ് ഉദ്യോഗസ്ഥര്‍ വിവിധ സ്റ്റേഷനുകളുടെ ചുമതല ഏറ്റെടുത്തത്. സ്റ്റേഷനിലേക്ക് പരാതികളുമായെത്തിയ പൊതുജനങ്ങള്‍ വനിതകളുടെ ഭരണസാരഥ്യം പുതുമായായി. മുന്‍ വര്‍ഷവും വനിതാ ദിനത്തില്‍ സ്ത്രീകള്‍ ഭരണമേറ്റെടുത്തിരുന്നു.
പൊതുജനസമ്പര്‍ക്കം, പരാതി പരിഹാരം, പട്രോളിങ്ങ്, സ്റ്റേഷന്‍ ഭരണ നിര്‍വഹണം എന്നവിയെല്ലാം വനിതകള്‍ ഏറ്റെടുത്ത് കാര്യക്ഷമമായി പ്രവര്‍ത്തിച്ചു. ടൗണ്‍ ഈസ്റ്റ് സ്റ്റേഷനില്‍ എം. ദേവിയും, വെസ്റ്റില്‍ പി.വി. സിന്ദുവും ഭരണ ചുതല ഏറ്റു. ട്രാഫിക് സ്റ്റേഷനില്‍ രജനിയുടെ നേതൃത്വത്തിലായിരുന്നു നടപടികള്‍. നെടുപുഴയില്‍ രതിമോള്‍, വിയ്യൂരില്‍ രഞ്ജിനി, ഒല്ലൂരില്‍ ഷീജ, മണ്ണുത്തിയില്‍ സിന്ധു തുടങ്ങിയവരും ഭരണക്കാരായി.
ഇന്നലെ പരാതിയുമായി പോലീസ് സ്‌റ്റേഷനിലെത്തിയവര്‍ ആദ്യമൊന്ന് അമ്പരന്നു. പരാതി സ്വീകരിക്കുന്നതും നിര്‍ദേശങ്ങള്‍ നല്‍കിയതുമെല്ലാം വനിതാ പോലീസുകാര്‍. കാര്യമറിഞ്ഞതോടെ പരാതിയുമായി പോലീസ് സ്‌റ്റേഷനിലെത്തിയവരുടെ അമ്പരപ്പ് ആശ്വാസത്തിന് വഴിമാറി.
പോലീസിലെ വനിതകള്‍ക്കും ഇപ്പോള്‍ തുല്യ പരിഗണന ലഭിക്കുന്നുണ്ട്
ഡ്രൈവര്‍ മുതല്‍ സി.ഐ വരെ എല്ലാവരും വനിതാ പോലീസുകാരായിരുന്നു. പോലീസ് ജോലിക്കിടെ വനിതാ ദിനത്തില്‍ ഇത്തരമൊരു ആദരവ് ലഭിച്ചതിന്റെ സന്തോഷത്തിലായിരുന്നു വനിതാ പോലീസ്. സ്‌റ്റേഷന്‍ ഡ്യൂട്ടി മുന്‍പ് കൈകാര്യം ചെയ്തിട്ടുള്ള സീനിയര്‍ വനിതാ പോലീസുകാര്‍ക്ക് ഇതൊരു പുതിയ അനുഭവമല്ലെങ്കിലും ഡിപ്പാര്‍ട്ട്‌മെന്റിന്റെ വനിതാ ജീവനക്കാരോടുള്ള സമീപനത്തെ നിറഞ്ഞ മനസോടെയാണ് ഇവരൊക്കെ സ്വീകരിച്ചത്. ഇത്തവണ വനിതാദിനത്തില്‍ പങ്കെടുക്കാന്‍ സാധിച്ചതിന്റെ സന്തോഷത്തിലാണ് വനിതാ സ്‌റ്റേഷന്‍ സിഐ എം. ദേവി. ഈസ്റ്റ് സ്‌റ്റേഷനിലായിരുന്നു സിഐക്ക് ചാര്‍ജ്ജ്. ഇനിയൊരു വനിതാ ദിനത്തില്‍ യൂണിഫോമിലുണ്ടാകില്ല. ഡിസംബറില്‍ വിരമിക്കാനിരിക്കുകയാണ്. ഡിപ്പാര്‍ട്ട്‌മെന്റ് നടത്തിയ കഴിഞ്ഞ രണ്ട് വനിതാ ദിനത്തിലും പങ്കെടുത്തതിനേക്കാള്‍ കൂടുതല്‍ സന്തോഷം ലഭിച്ചത് ഇന്നലെയായിരുന്നുവെന്ന് അവര്‍ പറഞ്ഞു. പോലീസിലെ വനിതകള്‍ക്കും ഇപ്പോള്‍ തുല്യ പരിഗണന ലഭിക്കുന്നുണ്ട്. ഇനിയും പ്രശ്‌നങ്ങളും പ്രതിസന്ധികളുമുണ്ട്. മുന്‍കാലങ്ങളെ വച്ച് നോക്കുമ്പോള്‍ സേനയ്ക്ക് നല്ലതായ മാറ്റങ്ങള്‍ വന്നുചേര്‍ന്നതായും കൂട്ടിച്ചേര്‍ത്തു. വനിതാ ദിനത്തോടനുബന്ധിച്ച് തൃശൂര്‍ എ.ആര്‍ ക്യാമ്പില്‍ വനിതാ സെമിനാറും സംഘടിപ്പിച്ചിരുന്നു. വിവിധ സ്‌റ്റേഷനുകളില്‍ നിന്നുമെത്തിയ വനിതാ ഉദ്യാഗസ്ഥര്‍ ക്ലാസെടുത്തു.
പരാതിക്കാരായി എത്തിയതും വനിതകൾ
വനിതാ ദിനമായ വെള്ളിയാഴ്ച അന്തിക്കാട് പോലിസ് സ്‌റ്റേഷന്‍ വനിതാ പോലീസ് ഓഫീസര്‍ നിയന്ത്രിച്ച് മാതൃകയായി. സ്‌റ്റേഷന്‍ എസ്.എച്ച്.ഒ. ചുമതലയില്‍ എം. ഡി. അന്ന, ജി.ഡി. ചാര്‍ജ് സീനിയര്‍ സി.പി. ഒ. കെ.ആര്‍. അജന്ത, പി.ആര്‍.ഒ. ചുമതലയില്‍ കെ.എല്‍. ഷില്‍ജ എന്നിവരാണ് സ്‌റ്റേഷന്‍ നിയന്ത്രിച്ചത്. ആദ്യ പരാതിക്കാരായി എത്തിയതും വനിതകളായതും പുതുമയായി. അന്തിക്കാട് പുത്തന്‍കോവിലകം കടവ് റോഡില്‍ കരുവത്ത് സുലോചന, നടുപറമ്പില്‍ ബീന, ചോണാട്ട് ഷൈല എന്നിവരായിരുന്നു പരാതിക്കാരായി എത്തിയ വനിതകള്‍.
ബോധവത്കരണ ക്ലാസ് നടത്തി
കാലങ്ങളായി നിലനിന്നിരുന്ന ഒരു വഴി പ്രശ്‌നമായിരുന്നു ഇവരുടെ പരാതി. വനിതകളായ പോലീസ് ഓഫീസര്‍മാര്‍ ഇടപെട്ട് പരാതി രമ്യമായി പരിഹരിക്കപ്പെട്ടതും വനിതാ ദിനത്തിന്റെ നേട്ടമായി. ഈ ദിനത്തിന്റെ ഭാഗമായി അന്തിക്കാട് പി.ജി.എം. ഗവ. എല്‍. പി. സ്‌കൂളില്‍ വനിതകള്‍ക്കായി പ്രത്യേക ബോധവത്കരണ ക്ലാസ് നടത്തി. ചേര്‍പ്പ് പോലീസ് സ്‌റ്റേഷന്‍ എസ്.എച്ച്.ഒ. ഉദയചന്ദ്രിക എസ്. ക്ലാസെടുത്തു. പ്രത്യേക പരിശീലനം പൂര്‍ത്തിയാക്കായ തൃശൂര്‍ വനിതാ സെല്‍ സിവില്‍ പോലീസ് ഓഫീസര്‍മാരായ സിനി പൗലോസ്, ജിജി ജി, സജിനി ദാസ്, ഷൈജമോള്‍ എന്നിവരുടെ നേതൃത്വത്തില്‍ സ്വയം സ്ത്രീ സുരക്ഷയെ കുറിച്ചുള്ള പ്രദര്‍ശന ബോധവത്കരണവും നടന്നു. വിവിധ മേഖലകളില്‍ അംഗീകാരത്തിനുടമകളായ വനിതകളെ അന്തിക്കാട് എസ്.എച്ച്.ഒ. അന്ന എം.ഡി. ആദരിച്ചു. ബെസ്റ്റ് ആശാ വര്‍ക്കര്‍ക്കുള്ള അവാര്‍ഡ് നേടിയ സത്യവതി രാജേന്ദ്രന്‍, തുടര്‍ച്ചയായി മൂന്ന് ടേം സി.ഡി. എസ്. ചെയര്‍പേഴ്‌സനായി ചുമതല നിര്‍വഹിച്ച അന്തിക്കാട് ബ്ലോക്ക് പഞ്ചായത്ത് അംഗം കെ.കെ. ശോഭന, കര്‍ഷകശ്രീ അവാര്‍ഡ് നേടിയ സുജാത പാടൂര്‍ എന്നിവരെയാണ് ചടങ്ങില്‍ ആദരിച്ചത്.