പഴഞ്ഞി എംഡി കോളജിൽ സംഘർഷം; റാഗിങ്ങിന്റെ പേരില്‍ എസ്എഫ്ഐക്കാര്‍ ഏറ്റുമുട്ടി: നാലുപേര്‍ക്ക് പരുക്ക്
തൃശൂര്‍: കുന്നംകുളം പഴഞ്ഞി എം ഡി കോളജില്‍ റാഗിങ്ങിനെ ചൊല്ലി എസ്എഫ്ഐ. വിദ്യാര്‍ഥികള്‍ ചേരിതിരിഞ്ഞ് ഏറ്റുമുട്ടി. ഇരുമ്പുകമ്പി വടികൊണ്ടുള്ള അടിയേറ്റ് കൈക്കും തലയ്ക്കും പരുക്കേറ്റ് നാല് വിദ്യാര്‍ഥികളെ കുന്നംകുളത്തെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. മൂന്നാംവര്‍ഷ വിദ്യാര്‍ഥി പട്ടാമ്പി കൂട്ടുപാത സ്വദേശി ഫൈസലി (20) നെ റോയല്‍ ആശുപത്രിയിലും പോര്‍ക്കുളം കാരുകുളം സ്വദേശിയും രണ്ടാം വര്‍ഷ വിദ്യാര്‍ഥിയുമായ ഋത്വികി (19) നെയും മൂന്നാം വര്‍ഷ വിദ്യാര്‍ഥി കേച്ചേരി സ്വദേശി ഉബൈദ് (20), മൂന്നാംവര്‍ഷ വിദ്യാര്‍ഥി രാഹുല്‍ (20) എന്നിവരെ കുന്നംകുളം താലൂക്കാശുപത്രിയിലും പ്രവേശിപ്പിച്ചു. ഗുരുതരമായി പരുക്കേറ്റ ഫൈസലിനു ഇരുമ്പുകമ്പികൊണ്ടുള്ള അടിയേറ്റ് തലക്കും കൈക്കും പരുക്കുണ്ട്. ഋത്വിക്കിന് വയറില്‍ കമ്പുകൊണ്ടുള്ള കുത്തേറ്റിട്ടുണ്ട്.
ബിജെപി വിയര്‍ക്കും!! ബംഗാളില്‍ മമതയും പണി തുടങ്ങി.. നേതാക്കള്‍ വീണ്ടും പഴയ തട്ടകത്തിലേക്ക്
മൂന്നു ദിവസമായി എസ്എഫ്ഐ. വിദ്യാര്‍ഥികള്‍ക്കിടയില്‍ സംഘര്‍ഷമുണ്ട്. ഒന്നാം വര്‍ഷ വിദ്യാര്‍ഥികളെ ചെറിയതോതില്‍ റാഗ് ചെയ്തത് രണ്ടാംവര്‍ഷ വിദ്യാര്‍ഥികള്‍ ചോദ്യംചെയ്തിരുന്നു. ഒരു വിദ്യാര്‍ഥിക്ക് ക്രൂരമായ മര്‍ദനവുമേറ്റു. കുന്നംകുളം പോലീസും കാമ്പസിലുണ്ടായിരുന്നു. ട്രാഫിക് എസ്ഐ വി എസ് സന്തോഷ് വിദ്യാര്‍ഥികള്‍ക്ക് ബോധവത്കരണവും നടത്തി.
ചൊവ്വാഴ്ച രാവിലെ എസ്എഫ്ഐ. യൂണിറ്റ് പ്രസിഡന്റ് ബെന്നക്കിനും കോളജ് യൂണിയന്‍ ജനറല്‍സെക്രട്ടറി വിഷ്ണുനാരായണനും മര്‍ദനമേറ്റിരുന്നു. ഇതിനെ തുടര്‍ന്ന് ഉച്ചതിരിഞ്ഞ് മൂന്നിന് ഏരിയാ സെക്രട്ടറി സച്ചിന്റെ നേതൃത്വത്തില്‍ പുറമെനിന്നെത്തിയ എസ്എഫ്ഐ പ്രവര്‍ത്തകരായ പൂര്‍വവിദ്യാര്‍ഥികള്‍ ബൈക്കില്‍ കോളജിലെത്തി തിരിച്ചടിക്കുകയായിരുന്നു.
ചേരിതിരിഞ്ഞുള്ള തല്ലില്‍ പല വിദ്യാര്‍ഥികള്‍ക്കും പരുക്കേറ്റു. പലരും ആശുപത്രിയില്‍ ചികിത്സ തേടിയിട്ടില്ല. കോളജില്‍ എസ്എഫ്ഐ യൂണിറ്റൊഴികെ മറ്റ് വിദ്യാര്‍ഥി സംഘടനകള്‍ കാര്യമായി പ്രവര്‍ത്തിക്കുന്നില്ല. കോളജ് യൂണിയന്‍ തെരഞ്ഞെടുപ്പില്‍ എസ്എഫ്ഐ എതിരില്ലാതെയാണു വിജയിക്കാറ്. പരുക്കേറ്റവരുടെ മൊഴി പ്രകാരം 15 വിദ്യാര്‍ഥികള്‍ക്കെതിരേ കേസെടുത്തു. പുറമെനിന്നെത്തുന്ന വിദ്യാര്‍ഥികളെ പുറത്താക്കാന്‍ കോളജ് അധികൃതര്‍ ജാഗ്രത കാണിക്കാത്തതാണു തുടര്‍ച്ചയായ സംഘര്‍ഷങ്ങള്‍ക്ക് കാരണമാകുന്നതെന്ന് അധ്യാപകര്‍ പറഞ്ഞു.