അതിരപ്പിള്ളി ടൂറിസം സർക്യൂട്ടിന് മിഴിവേകാൻ ഇനി തുമ്പൂർ മുഴിയും, ഉദ്ഘാടനം നിർവഹിച്ച് മുഖ്യമന്ത്രി
തൃശൂര്‍: അതിരപ്പിള്ളി ടൂറിസം സര്‍ക്യൂട്ടിന് കൂടുതല്‍ മിഴിവേകാന്‍ ഇനി തുമ്പൂര്‍ മുഴിയുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന് പറഞ്ഞു. തുമ്പൂര്‍മുഴി ഉദ്യാനം നവീകരണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയായത്തോടെ അതിരപ്പിള്ളി,വാഴച്ചാല്‍ മലക്കപ്പാറ വിനോദ കേന്ദ്രങ്ങളുടെ ടൂറിസം സാധ്യതകള്‍ കൂടുതല്‍ വര്‍ധിച്ചതായും മുഖ്യമന്ത്രി പറഞ്ഞു. തുമ്പൂര്‍മുഴി ഉദ്യാനം രണ്ടാംഘട്ടം നവീകരണ ഉദ്ഘാടനം ഓണ്‍ലൈനായി നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പരിസ്ഥിതിക്ക് ദോഷം വരാതെ വിനോദ സഞ്ചരികള്‍ക്കായി സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തിയാണ് ടൂറിസം രംഗത്തെ പ്രവര്‍ത്തനങ്ങള്‍ സര്‍ക്കാര്‍ മുന്നോട്ട് കൊണ്ടുപോകുന്നത്. കോവിഡ് കാലത്തെ അതിജീവിച്ച് കേരളത്തെ വീണ്ടും സഞ്ചരികളുടെ പറുദീസയാക്കി മാറ്റണം എന്നതാണ് നമ്മുടെ ലക്ഷ്യം. സംസ്ഥാന ടൂറിസം മേഖലയ്ക്ക് പ്രയോജനകരമായ 26 പദ്ധതികളുടെ ഉദ്ഘാടനം 14 ജില്ലകളിലായി നിര്‍വഹിച്ചു. കോവിഡ് കാലത്ത് 25000 കോടി രൂപയുടെ നഷ്ടമാണ് ഈ മേഖലയില്‍ ഉണ്ടായത്. വലിയ തോതില്‍ തൊഴില്‍ നഷ്ടവും നേരിട്ടു. പ്രത്യക്ഷമായും പരോക്ഷമായും 15 ലക്ഷം പേരാണ് ടൂറിസം മേഖലയില്‍ പണിയെടുക്കുന്നത്. അതുകൊണ്ട് തന്നെ കോവിഡ് നിബന്ധനകള്‍ പാലിച്ചുകൊണ്ട് ടൂറിസം കേന്ദ്രങ്ങള്‍ തുറന്നുകൊടുക്കും. കോവിഡ് കാലത്തെ അതിജീവിച്ച് ടൂറിസം മേഖലയില്‍ പുത്തനുണര്‍വ് കൊണ്ടുവരുന്നതിന് സര്‍ക്കാരിന്റെ 100 ദിന കര്‍മ്മപദ്ധതി ലക്ഷ്യമിടുന്നതായും അദ്ദേഹം പറഞ്ഞു.
നാല് കോടി രൂപ ചെലവില്‍ കേരള സ്റ്റേറ്റ് ഹൗസിങ് ബോര്‍ഡാണ് തുമ്പൂര്‍മുഴി രണ്ടാംഘട്ട നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തീകരിച്ചത്. നവീകരിച്ച കുട്ടികളുടെ പാര്‍ക്ക്, കൃത്രിമ ജലാധര, 250 മീറ്റര്‍ കരിങ്കല്‍ നടപ്പാത, രണ്ട് കല് മണ്ഡപങ്ങള്‍, ഷോപ്പിംഗ് ഏരിയ, കരിങ്കല്‍ ഇരിപ്പിടങ്ങള്‍, വഴിവിളക്കുകള്‍ എന്നിവയാണ് ഇവിടെ ഒരുക്കിയിരിക്കുന്നത്. കോവിഡ് ഭീഷണി നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ഉദ്യാനത്തിലേയ്ക്ക് ഇപ്പോള്‍ സന്ദര്‍ശകരെ അനുവദിക്കുന്നില്ല.
ടൂറിസം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന്, ബി ഡി ദേവസ്സി എം എല്‍ എ, ടൂറിസം സെക്രട്ടറി റാണി ജോര്‍ജ്, ടൂറിസം ഡയറക്ടര്‍ ബാലകിരണ്‍, ജില്ലാ പഞ്ചായത്ത് അംഗം സി ജി സിനി, ചാലക്കുടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ കെ ഷീജു, വൈസ് പ്രസിഡന്റ് വിജു വാഴക്കാല, അതിരപ്പിള്ളി പഞ്ചായത്ത് പ്രസിഡന്റ് തങ്കമ്മ വര്‍ഗീസ്, ഇടമലയാര്‍ ഇറിഗേഷന്‍ പ്രൊജക്റ്റ് എക്സിക്യൂറ്റീവ് എന്‍ജിനീയര്‍ പി എം വിത്സണ്, ടൂറിസം ഡെപ്യൂട്ടി ഡയറക്ടര്‍ കെ പി രാധാകൃഷ്ണ പിള്ള തുടങ്ങിയവര്‍ പങ്കെടുത്തു.