കരുണാകരൻ മുഖ്യമന്ത്രിക്കസേര വലിച്ചെറിഞ്ഞു, പിണറായി ഉളുപ്പില്ലാതെ അള്ളിപ്പിടിച്ചിരിക്കുന്നു: പത്മജ
തൃശൂർ: സ്വർണ്ണക്കടത്ത് വിവാദങ്ങളുടെ പശ്ചാത്തലത്തിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ രാജി ആവശ്യപ്പെട്ട് കോൺഗ്രസ് നേതാവ് പത്മജ വേണുഗോപാൽ. രാജന്റെ മരണത്തിന്റെ ധാർമിക ഉത്തരവാദിത്തം ഏറ്റെടുത്താണ് കെ കരുണാകരൻ 1977ൽ രാജി വെച്ചതെന്ന് പത്മജ പറയുന്നു. അന്ന് ചോരപുരണ്ട ഷർട്ട് ഉയർത്തിക്കാട്ടി ധാർമികത പ്രസംഗിച്ച പിണറായി ഇന്ന് മുഖ്യമന്ത്രിക്കസേരയിൽ ഉളുപ്പില്ലാതെ അള്ളി പിടിച്ചു കിടക്കുകയാണ് എന്നും പത്മജ പരിഹസിച്ചു.
അടിയന്തരാവസ്ഥക്കാലത്ത് കൂത്തുപറമ്പ് എംഎൽഎ ആയിരുന്ന പിണറായി വിജയൻ ക്രൂരമായ ലോക്കപ്പ് മർദ്ദനത്തിന് ഇരയായിരുന്നു. പിന്നീട് ചോരപുരണ്ട ഷർട്ട് ഉയർത്തിപ്പിടിപ്പ് പിണറായി നിയമസഭയിൽ നടത്തിയ പ്രസംഗം ചരിത്രത്തിലെഴുതപ്പെട്ടതാണ്. ഇത് പരാമർശിച്ചാണ് പത്മജ വേണുഗോപാലിന്റെ പരാമർശം.
പത്മജ വേണുഗോപാലിന്റെ ഫേസ്ബുക്ക് പോസ്റ്റ്: '' കെ.കരുണാകരൻ എന്ന മുഖ്യമന്ത്രിയ്ക്ക് രാജനെ അറിയുമായിരുന്നില്ല... ലീഡർ ഒരിക്കൽ പോലും രാജനെ ഒന്ന് കണ്ടിട്ട് പോലും ഉണ്ടായിരുന്നില്ല. തന്റെ കീഴിലുള്ള ഒരു IPS ഉദ്യോഗസ്ഥൻ ധരിപ്പിച്ച തെറ്റായ ഒരു വാക്കിന്റെ പേരിലാണ് രാജന്റെ മരണത്തിന്റെ ധാർമിക ഉത്തരവാദിത്വം ഏറ്റെടുത്തു അന്ന് മുഖ്യമന്ത്രിക്കസേര വലിച്ചെറിഞ്ഞത്. 1977ഏപ്രിൽ 25നാണത്...
Recommended Video
അന്ന് ചോരപുരണ്ട ഷർട്ട് ഉയർത്തിക്കാട്ടി ധാർമികത പ്രസംഗിച്ച പിണറായി വിജയനാണ് ഇന്ന് കേരളത്തിന്റെ മുഖ്യമന്ത്രി. ഇന്ന് തന്റെ ഓഫീസ് കള്ളക്കടത്തിനും രാജ്യദ്രോഹത്തിനും നേരിട്ട് കൂട്ടുനിന്നെന്ന് തെളിഞ്ഞിട്ടും മുഖ്യമന്ത്രിക്കസേരയിൽ ഉളുപ്പില്ലാതെ അള്ളി പിടിച്ചു കിടക്കുകയാണ് പിണറായി മുഖ്യൻ. അന്ന് പറഞ്ഞ ധാർമികത അല്പമെങ്കിലും ഉണ്ടെങ്കിൽ ഒരു നിമിഷം പാഴാക്കാതെ രാജിവെക്കണം. അല്ലെങ്കിൽ കെ.കരുണാകരന്റെ ആത്മാവിനോടെങ്കിലും മാപ്പുപറയണം... ധാർമികത വേണ്ടത് പ്രസംഗത്തിൽ അല്ല മിസ്റ്റർ പിണറായി,, പ്രവർത്തിയിലാണ്. കാരണം കാലം നിങ്ങളെ നോക്കി കൊഞ്ഞനം കുത്തും''.