സംസ്ഥാനത്ത് വേനൽമഴ ലഭിച്ചത് കുറവ്; 55 ശതമാനം കുറവെന്ന് ഇന്ത്യന്‍ മെട്രോളജിക്കല്‍ സെന്റർ!
തൃശൂര്‍: സംസ്ഥാനത്ത് ഇത്തവണ വേനല്‍മഴ 55 ശതമാനം കുറവാണ് ലഭിച്ചതെന്ന് ഇന്ത്യന്‍ മെട്രോളജിക്കല്‍ സെന്ററിന്റെ കണക്ക്. 2019 മാര്‍ച്ച് ഒന്നു മുതല്‍ മെയ് 29 വരെയുള്ള കണക്കനുസരിച്ച് സംസ്ഥാനത്താകെ ലഭിക്കേണ്ട വേനല്‍മഴ 358.6 മില്ലീമീറ്ററാണെങ്കില്‍ കിട്ടിയത് 161.9 മില്ലീമീറ്റര്‍ മാത്രം. മധ്യകേരളത്തെയും വടക്കന്‍ കേരളത്തെയുമാണ് വേനല്‍ മഴ പാടെ ചതിച്ചത്. വയനാട്ടില്‍ കൂടുതല്‍ മഴ ലഭിച്ചു. മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോഡ്, ആലപ്പുഴ, കോട്ടയം, കൊല്ലം ജില്ലകളില്‍ മഴ കുറഞ്ഞു.
പാലക്കാട്ട് ലഭിക്കേണ്ടതിന്റെ പകുതിയാണ് കിട്ടിയത്. പാലക്കാട് 47 ശതമാനത്തിന്റെ കുറവുണ്ട്. നിശ്ചിത കാലയളവില്‍ പാലക്കാടിന് ലഭിക്കേണ്ടത് 268.4 മില്ലീമീറ്റര്‍ മഴയാണ്. ഏപ്രില്‍, മെയ് മാസങ്ങളിലായി ഇതുവരെ ലഭിച്ചത് 142.2 മില്ലീമീറ്ററാണ്. ഇടവപ്പാതി ആരംഭിക്കേണ്ട സമയമായിട്ടും മഴമാറി നില്‍ക്കുന്നതിനാല്‍ ജില്ലയില്‍ കനത്ത ചൂടാണ് അനുഭവപ്പെടുന്നത്. 39 ഡിഗ്രി സെല്‍ഷ്യസ് ചൂടാണ് കഴിഞ്ഞ ദിവസങ്ങളില്‍ രേഖപ്പെടുത്തിയത്.
വേനല്‍മഴക്ക് ശേഷം ഞാറ്റടി തയ്യാറാക്കിയ കര്‍ഷകര്‍ ആശങ്കയിലാണ്. പ്രളയത്തിന് ശേഷം പൊതുവേ ജില്ലയിലെ കാര്‍ഷികമേഖലയില്‍ ഉണര്‍വ് പ്രകടമായിരുന്നു. പക്ഷേ, കാലവര്‍ഷം കനിഞ്ഞില്ലെങ്കില്‍ ഇത്തവണ കര്‍ഷകര്‍ പ്രതിസന്ധിയിലാകും.
ഭാരതപ്പുഴയില്‍ ജലനിരപ്പ് ക്രമാതീതമായി താഴ്ന്നതോടെ കുടിവെള്ള വിതരണത്തിലും പ്രതിസന്ധി. വടക്കാഞ്ചേരി ഭാഗത്തു വീടുകളിലേക്കു കുടിവെള്ള വിതരണം പലപ്പോഴും നിര്‍ത്തിവെക്കേണ്ട അവസ്ഥയായി. പൈങ്കുളം പമ്പ്ഹൗസില്‍ നിന്നു വെള്ളം പമ്പുചെയ്താണ് വീടുകളിലേക്കു കുടിവെള്ളമെത്തിക്കുന്നത്. ജലനിരപ്പിലുണ്ടായ വന്‍ താഴ്ച്ചയോടെ പമ്പിംഗ് മുടങ്ങി. ആയിരക്കണക്കിനു കുടുംബങ്ങള്‍ ഇതോടെ വലഞ്ഞു. കഴിഞ്ഞ ഒരാഴ്ച്ചയിലധികമായി പമ്പിംഗ് സ്തംഭിച്ചു.
വടക്കാഞ്ചേരി നഗരസഭയിലും മറ്റു ഭാഗങ്ങളിലും കുടിവെള്ളത്തിനു ബദല്‍ വഴി തേടേണ്ട അവസ്ഥയാണ്. 10 മണിക്കൂറെങ്കിലും തുടര്‍ച്ചയായി വെള്ളം പമ്പുചെയ്താല്‍ മാത്രമേ വടക്കാഞ്ചേരി ടി.ബി കുന്നിലെ കുടിവെള്ള ടാങ്കിലേക്കു വെള്ളമെത്തിക്കാനാകൂകയുള്ളൂവെന്ന് അധികൃതര്‍ പറഞ്ഞു. മലമ്പുഴ ഡാം തുറന്നാലും പുഴയിലെ ജലനിരപ്പുയരും. വരള്‍ച്ച മുന്‍കൂട്ടിക്കണ്ട് നടപടി സ്വീകരിക്കേണ്ടതായിരുന്നുവെന്ന് നാട്ടുകാര്‍ കുറ്റപ്പെടുത്തി. ഇന്നത്തെ നിലയില്‍ ഭാരതപ്പുഴയെ ആശ്രയിച്ചുള്ള കുടിവെള്ള പദ്ധതികള്‍ അവതാളത്തിലാകുമെന്നാണ് കണക്കുകൂട്ടല്‍. മഴ ആരംഭിക്കാന്‍ വൈകുമെന്നതിനാല്‍ ജനങ്ങളും ഉദ്യോഗസ്ഥരും ഒരുപോലെ ആശങ്കയിലാണ്. മലമ്പുഴ ഡാം തുറക്കുണമെന്നാവശ്യപ്പെട്ട് ജനപ്രതിനിധികളെ സമീപിച്ചിട്ടുണ്ട്.