കൊല്ലുമ്പോള്‍ വിശേഷദിവസം തന്നെ തെരഞ്ഞെടുക്കുന്ന തന്ത്രം ഇന്നും ഇന്നലേയും തുടങ്ങിയതല്ല:ദീപാ നിശാന്ത്
തൃശ്ശൂർ: വിഷു ഉത്സവത്തിനിടെ ആലപ്പുഴയില്‍ പതിനഞ്ചുകാരനായ എസ്എഫ്ഐ പ്രവര്‍ത്തകനെ കുത്തിക്കൊലപ്പെടുത്തിയ സംഭവത്തിൽ വിമർശനമുന്നയിച്ച് അധ്യാപികയും എഴുത്തുകാരിയുമായ ദീപാ നിശാന്ത്. കൊല്ലുമ്പോള്‍ വിശേഷദിവസം തന്നെ തെരഞ്ഞെടുക്കുന്ന തന്ത്രം ഇന്നും ഇന്നലേയും തുടങ്ങിയതല്ലെന്നും, കാലങ്ങളായുള്ള തന്ത്രമാണതെന്നും ദീപാ നിശാന്ത് ചൂണ്ടിക്കാണിക്കുന്നു. പടയണിവട്ടം ക്ഷേത്രത്തില്‍ വിഷു ഉത്സവം നടക്കുന്നതിനിടെ ബുധനാഴ്ച രാത്രി പത്ത് മണിയോടെയാണ് അഭിമന്യുവിനെ കുത്തിക്കൊലപ്പെടുത്തുന്നത്. നേരത്തെ മറ്റൊരു ക്ഷേത്രത്തിലെ ഉത്സവത്തിനിടെ തര്‍ക്കത്തിൽ അഭിമന്യുവിന്റെ സഹോദരന്‍ ഉള്‍പ്പെട്ടിരുന്നു. ഇതിന്റെ തുടർച്ചയായാണ് കഴിഞ്ഞ ദിവസം പടയണിവട്ടം ക്ഷേത്രത്തില്‍ വെച്ച് അക്രമമുണ്ടാവുകയും അഭിമന്യൂവിനെ വെട്ടിക്കൊലപ്പെടുത്തുകയും ചെയ്തത്.

കാലങ്ങളായുള്ള തന്ത്രമാണത്
കൊല്ലുമ്പോൾ വിശേഷദിവസം തന്നെ തെരഞ്ഞെടുക്കുന്ന തന്ത്രം ഇന്നും ഇന്നലേം തുടങ്ങീതല്ല. കാലങ്ങളായുള്ള തന്ത്രമാണത്.. പിറ്റേന്ന് പത്രമിറങ്ങില്ലെന്നൊരു സൗകര്യം അതിനുണ്ട്. ഉൾപ്പേജുകളിലെ അപ്രധാനവാർത്തയായി അത് കൊടുക്കാം. വിശേഷങ്ങളുടെ ആലസ്യത്തിൽ മയക്കിക്കിടക്കുന്ന മനുഷ്യരത് പാടേ അവഗണിച്ചോളും...
ഉത്സവക്കാഴ്ചകൾക്കിടയിൽ ഇത് ചർച്ച ചെയ്യാനൊന്നും ചാനലുകാർക്കും സമയമുണ്ടാകില്ലെന്നും ദീപാ നിശാന്ത് ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചു.

ആരും വരില്ല
കൊല്ലപ്പെട്ടത് ഇടതുപക്ഷക്കാരാണെങ്കിൽ, "നിങ്ങൾ പ്രതികരിക്കുന്നില്ലേ?വായിൽ പഴം തിരുകിയിരിക്കുകയാണോ?" എന്ന അശ്ലീലച്ചോദ്യവുമായി ഒരാളും നമ്മുടെ ഇൻബോക്സിലും കമന്റ് ബോക്സിലും പാഞ്ഞു നടക്കില്ല... കമന്റുകൾ വാരി വിതറില്ല..
എന്തൊരു ശാന്തതയാണ്! കായംകുളത്ത് അഭിമന്യു എന്ന പതിനഞ്ചു വയസ്സുകാരനായ കുട്ടിയെ കുത്തിക്കൊന്ന് വിഷുക്കാഴ്ചയൊരുക്കിയ ക്രിമിനൽ സംഘത്തിനെതിരെ പ്രതികരിക്കുന്നില്ലേ എന്ന് എന്നോടാരും ചോദിക്കില്ലെന്ന് എനിക്കുറപ്പുണ്ടെന്നും ദീപാ നിശാന്ത് പറയുന്നു.

എന്തുകൊണ്ട് മൌനം?
കഴിഞ്ഞ ആഴ്ച കോതമംഗലത്ത് ഡിവൈഎഫ്ഐ ബ്ലോക്ക് ട്രഷറർ ആയ കെ എൻ ശ്രീജിത്തിനെ വാഹനം ഉപയോഗിച്ച് ഇടിച്ച് മറിച്ച് വടിവാളും മാരകായുധങ്ങളും ഉപയോഗിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച ക്രിമിനൽ സംഘത്തെക്കുറിച്ച് എഴുതുന്നില്ലേ എന്ന് ആരെങ്കിലും ചോദിച്ചോ? ഡി വൈഎഫ്ഐ ബ്ലോക്ക് പ്രസിഡന്റും, എറണാകുളം ജില്ലാ കമ്മിറ്റി അംഗവുമായ ജിയോ പയസിന് നേരെ കഴിഞ്ഞദിവസമുണ്ടായ ഭീകരമായ ആസിഡ് ആക്രമണത്തെപ്പറ്റി എഴുതുന്നില്ലേ എന്ന ചോദ്യം ആരെങ്കിലും ചോദിച്ചോ?എവിടെയെങ്കിലുമത് ചർച്ചയായോ? എന്നും പോസ്റ്റിൽ ചോദിക്കുന്നു.
Recommended Video

മാധ്യമങ്ങൾക്ക് ജാഗ്രത
കൊല്ലപ്പെടുന്നത് ഇടതുപക്ഷക്കാരാകുമ്പോൾ ഓൺലൈൻമാധ്യമങ്ങൾ പോലും ആ വാർത്ത കൊടുക്കുമ്പോൾ പുലർത്തുന്ന ഒരു പ്രത്യേകതരം ജാഗ്രതയുണ്ട്! "ആലപ്പുഴയിൽ പത്താംക്ലാസുകാരനെ കുത്തിക്കൊലപ്പെടുത്തി. ക്ഷേത്രോത്സവത്തിനിടെ ഉണ്ടായ സംഘർഷത്തിൽ പടയണിവട്ടം സ്വദേശി അഭിമന്യുവിനെയാണ് കൊലപ്പെടുത്തിയത്. "എന്ന് അതീവനിഷ്കളങ്കമായി തീർപ്പുകൽപ്പിച്ചിട്ടുണ്ട് മാതൃഭൂമി. കഴിഞ്ഞവർഷം ആർഎസ്എസ് ക്രിമിനലുകൾ തല്ലിത്തകർത്ത അഭിമന്യുവിൻ്റെ വീടിനെപ്പറ്റി ഒരു സൂചനയുമില്ല. 'നിഷ്പക്ഷത' എന്ന വാക്കിനർത്ഥം പല മാധ്യമങ്ങൾക്കും 'ഇടതുവിരുദ്ധത 'എന്നു തന്നെയാണ്. എന്നും ദീപാ നിശാന്ത് ഫേസ്ബുക്കിൽ കുറിച്ചു.












Click it and Unblock the Notifications