ഡെങ്കിപ്പനി: തൃശൂരിൽ ഈ വർഷം 84 കേസുകൾ; കനത്ത ജാഗ്രത വേണമെന്ന് ഡിഎംഒ
തൃശൂർ: കോവിഡിനെ പ്രതിരോധിക്കുന്നതോടൊപ്പം ജില്ലയിൽ ആശങ്ക പടർത്തുന്ന ഡെങ്കിപ്പനിക്കെതിരെയും ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ ഡോ കെജെ റീന അറിയിച്ചു. ഇതിന്റെ ഭാഗമായി ജില്ലാ വെക്ടർ കൺട്രോൾ യൂണിറ്റിന്റെ നേതൃത്വത്തിൽ ഓരോ പ്രദേശങ്ങളിലും കൊതുക് സാന്ദ്രത പരിശോധിക്കുന്നുണ്ട്. പല സ്ഥലങ്ങളിലും കൊതുകിന്റെ സാന്ദ്രത കൂടുതലായതിനാൽ ഡെങ്കിപ്പനി പടർന്നു പിടിക്കാനുളള സാധ്യതയും ഏറെയാണെന്നും ഡിഎംഒ മുന്നറിയിപ്പ് നൽകി.
കഴിഞ്ഞ വർഷം ജൂൺ മാസത്തിൽ 27 കേസുകളാണ് റിപ്പോർട്ട് ചെയ്തതെങ്കിൽ ഈ വർഷം ഇതുവരെ 84 കേസുകൾ റിപ്പോർട്ട് ചെയ്തതായും ഡിഎംഒ അറിയിച്ചു. ജില്ലയിൽ പരിയാരം, മറ്റത്തൂർ, വരന്തരപ്പിളളി തുടങ്ങിയ മലയോര പ്രദേശങ്ങളിലും തൃശൂർ കോർപറേഷനിലെ കോട്ടപ്പുറം, പൂത്തോൾ, ചുങ്കം എന്നിവിടങ്ങളിലും അയ്യന്തോൾ, കൂർക്കഞ്ചേരി, ഇളനാട്, മാള, വരവൂർ, ഒല്ലൂർ തുടങ്ങിയ പ്രദേശങ്ങളിലുമാണ് ഡെങ്കിപ്പനി റിപ്പോർട്ട് ചെയ്തിട്ടുള്ളതെന്നും ഡിഎംഒ അറിയിച്ചു.
Recommended Video
പരിയാരത്തുളള കുറ്റിക്കാട് നിന്ന് 14 സ്ഥിരീകരിച്ച കേസുകളും 30 സംശയാസ്പദമായ കേസുകളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇവിടങ്ങളിൽ അടിയന്തിര പ്രവർത്തനങ്ങളായ ഫോഗിങ്, ഉറവിട നശീകരണം എന്നിവ നടത്തുന്നുണ്ട്. ഇത്തരം സാഹചര്യത്തിൽ കൊതുക് മുട്ടയിട്ടു പെരുകാൻ സാധ്യതയുളള വെളളം കെട്ടികിടക്കുന്ന സാഹചര്യങ്ങൾ ഇല്ലാതാക്കുകയാണ് പ്രധാന പ്രതിരോധ മാർഗം. കൊതുക് വളരുന്ന സാഹചര്യങ്ങൾ ഒഴിവാക്കുക, ചിരട്ടകൾ, കുപ്പികൾ, ടയറുകൾ, കളിപ്പാട്ടങ്ങൾ തുടങ്ങിയവ വെളളം കെട്ടിനിൽക്കുന്ന രീതിയിൽ അലക്ഷ്യമായി വലിച്ചെറിയാതിരിക്കുക, വെളളം സംഭരിക്കുന്ന പാത്രങ്ങളിൽ കൊതുകുകൾ മുട്ടയിടാതിരിക്കാനായി വലകൾ കൊണ്ട് കെട്ടിവയ്ക്കുക, അലങ്കാര കുളങ്ങളിൽ ഗപ്പി, ഗംബൂസിയ തുടങ്ങിയ അലങ്കാര മത്സ്യങ്ങളെ വളർത്തുക, കക്കൂസിന്റെ വെന്റ് പൈപ്പുകൾ വലകൾ കൊണ്ട് കെട്ടിവയ്ക്കുക, കക്കൂസ് ടാങ്കിന്റെ സ്ലാബുകളിലെ വിടവുകൾ നികത്തുക, ഓടകളിലെ മാലിന്യങ്ങൾ നീക്കി വെളളം സുഗമമായി ഒഴുക്കിവിടുക തുടങ്ങിയ പ്രതിരോധ മാർഗ്ഗങ്ങളാണ് രോഗം തടയുന്നതിനായി സ്വീകരിക്കേണ്ടത്.
കൊതുക് കടിയേൽക്കാതിരിക്കാൻ കൊതുകുവല, ലേപനങ്ങൾ തുടങ്ങിയവ ഉപയോഗിച്ച് സ്വയം സംരക്ഷിക്കുവാനും ശ്രദ്ധിക്കണം. പെട്ടെന്നുണ്ടാകുന്ന തീവ്രമായ പനി, കടുത്ത തലവേദന, കണ്ണുകൾക്ക് പിന്നിലും പേശികളിലും സന്ധികളിലും വേദന, നെഞ്ചിലും മുഖത്തും ചുവന്നതടിപ്പുകൾ, ഛർദ്ദി, ഓക്കാനം എന്നിവയാണ് ആരംഭത്തിൽ കാണുന്ന ലക്ഷണങ്ങൾ. രോഗ ലക്ഷണങ്ങൾ കണ്ടാൽ സ്വയം ചികിത്സ ഒഴിവാക്കി ഉടൻ തന്നെ ഡോക്ടറുടെ നിർദ്ദേശപ്രകാരം ചികിത്സ തേടണം.