ആനപാപ്പാന്റെ മുന്നില്‍ മുട്ടുമടക്കി ദേവസ്വംബോര്‍ഡ്
തൃശൂര്‍: ഇരുപത്തിയേഴു വര്‍ഷത്തെ നിയമപോരാട്ടത്തിനൊടുവില്‍ രാമന്‍ എന്ന ആനപാപ്പാനു മുന്നില്‍ കൊച്ചി ദേവസ്വംബോര്‍ഡ് മുട്ടുമടക്കി. രാമന്റെയും സഹോദരന്റെയും ശമ്പളത്തില്‍നിന്നു പിടിച്ചുവച്ച നഷ്ടപരിഹാര തുകയും ഇത്രയും കാലത്തെ പലിശയ്ക്കു തുല്യമായ സംഖ്യയും നല്‍കാന്‍ തയാറാണെന്നു ബോര്‍ഡ് െഹെക്കോടതിയെ അറിയിച്ചു. അന്‍പതിനായിരവും കോടതി ചെലവും ഉള്‍പ്പെടെ മൂന്നു ലക്ഷം രൂപയാണു രാമനു കിട്ടാനുള്ളത്. കൊച്ചിന്‍ ദേവസ്വം ബോര്‍ഡിന്റെ പപ്പാനായിരുന്നു തൃശൂര്‍ കല്ലൂര്‍ സ്വദേശിയായ കെ.ഇ. രാമന്‍. 1986 മേയ് 29 നു തൃപ്പൂണിത്തുറ പൂര്‍ണത്രയീശ ക്ഷേത്രത്തിലെ ഉല്‍സവത്തില്‍ എഴുന്നള്ളിപ്പിനിടെ സീതാരാമന്‍ എന്ന ആന അറുപതുകാരിയെ കുത്തി.
വീട്ടമ്മ തല്‍ക്ഷണം മരിച്ചു. രാമനും സഹോദരനുമായിരുന്നു സീതാരാമന്റെ പാപ്പാന്‍മാര്‍. ആനയെ ഉടനെ തളച്ചതിനാല്‍ കൂടുതല്‍ പ്രശ്‌നങ്ങള്‍ ഉണ്ടായില്ല. ഒരുവര്‍ഷം കഴിഞ്ഞപ്പോള്‍ വീട്ടമ്മയുടെ കുടുംബത്തിനു ഒരുലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാന്‍ കോടതി വിധിച്ചു. ദേവസ്വം ബോര്‍ഡ് നഷ്ടപരിഹാരം നല്‍കി. എന്നാല്‍ രാമന്റേയും സഹോദരന്റേയും ശമ്പളത്തില്‍നിന്നു ഒരുലക്ഷം രൂപ തിരിച്ചുപിടിക്കാന്‍ ദേവസ്വം ബോര്‍ഡ് തീരുമാനമെടുത്തു. പാപ്പാന്റെ അശ്രദ്ധയാണു ആനയുടെ ആക്രമണത്തിനു കാരണമെന്നായിരുന്നു ബോര്‍ഡിന്റെ വിലയിരുത്തല്‍.
1991 ല്‍ സഹോദരന്‍മാര്‍ കോടതിയെ സമീപിച്ചു. പിന്നെ, ശമ്പളത്തില്‍നിന്നു തുക പിടിക്കാതിരിക്കാന്‍ നിയമപോരാട്ടങ്ങള്‍. കാല്‍നൂറ്റാണ്ട് കോടതി കയറിയിറങ്ങിയ ശേഷമാണു അനുകൂല വിധി കിട്ടിയത്. എന്നിട്ടും പണം കിട്ടിയില്ല. രാമന്റെ സഹോദരന്‍ മരിച്ചു. മരിക്കുംമുമ്പെങ്കിലും ശമ്പളവും കോടതി ചെലവും തിരിച്ചുകിട്ടണമെന്നായിരുന്നു ആഗ്രഹം. തുച്ഛ ശമ്പളത്തില്‍നിന്നു പണം പിടിച്ചതോടെ പാപ്പാന്റെ കുടുംബജീവിതവും താളംതെറ്റി. രാമനിപ്പോള്‍ 71 വയസായി. െഹെക്കോടതി പണം തിരിച്ചുനല്‍കാന്‍ പറഞ്ഞതു നാലു വര്‍ഷം മുമ്പാണ്. ശമ്പളം പിടിച്ചതിന്റെ രേഖകള്‍ കാണാനില്ലെന്നായിരുന്നു ദേവസ്വം മുന്‍ഭരണസമിതിയുടെ മറുപടി. മുപ്പതു വര്‍ഷം മുമ്പത്തെ 50,000 രൂപയുടെ മൂല്യമല്ല, ഇപ്പോഴത്തേത്. അതിനാല്‍ ബാങ്ക് പലിശയ്ക്കു തുല്യമായ തുക വേണമെന്നു രാമന്‍ വാദിച്ചു. ദേവസ്വംബോര്‍ഡ് ആദ്യം എതിര്‍ത്തെങ്കിലും ഒടുവില്‍ പലിശയ്ക്കു തുല്യമായ തുക കൊടുക്കാന്‍ തയാറാണെന്നു െഹെക്കോടതിയെ അറിയിക്കുകയായിരുന്നു.