മരണവീട്ടിലും കല്യാണവീട്ടിലും വന്ന് അഭിനയിക്കാനല്ല എംപി; ഇന്നസെന്റിന് പിന്തുണയുമായി സംവിധായകന്‍ കമല്‍
തൃശൂര്‍: ഇടതുപക്ഷ ജനാധിപത്യമുന്നണി ചാലക്കുടി ലോക്‌സഭാ മണ്ഡലത്തിന്റെ അങ്കമാലിയിലുള്ള കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസില്‍ ഒരു അതിഥി വന്നിരുന്നു. സംവിധായകനും കേരള ചലച്ചിത്ര അക്കാദമി ചെയര്‍മാനുമായ കമല്‍. കമല്‍ ഇടതുപക്ഷക്കാരനാണെന്ന് എല്ലാവര്‍ക്കുമറിയാം. എന്നാല്‍ ഇന്നസെന്റിനെ പിന്തുണയ്ക്കാന്‍ കമലിന് വേറെയും കാരണങ്ങളുണ്ട്. അത് അവരുടെ സിനിമാബന്ധം മാത്രമല്ലതാനും.
നീണ്ട പതിനെട്ടു വര്‍ഷമാണ് ഇന്നസെന്റ് അമ്മയുടെ പ്രസിഡന്റായിരുന്നത്. ഇന്നസെന്റ് മികച്ച സംഘാടകനാണ്. അതുകൊണ്ടാണ് ഇക്കാലമത്രയും അദ്ദേഹം അതിന്റെ നേതൃസ്ഥാനത്തിരുന്നത്. സിനിമാരംഗത്തുള്ള വിവിധ സ്വഭാവക്കാരെ മേച്ചുകൊണ്ടുപോകല്‍ എളുപ്പമുള്ള കാര്യമല്ല. അതുകൊണ്ടു തന്നെ ആദ്യത്തെ പ്രാവശ്യം തെരഞ്ഞെടുപ്പില്‍ മത്സരിച്ചപ്പോള്‍ എനിക്കുറപ്പായിരുന്നു ഇന്നസെന്റ് ജയിക്കുമെന്ന്.

ജയിച്ചു വന്നപ്പോള്‍ താന്‍ മികച്ച എംപിയാണെന്ന് അദ്ദേഹം തെളിയിച്ചു. എംപി ഫണ്ടൊക്കെ ചെലവാക്കുന്ന എംപിമാരുണ്ടാവും. എന്നാല്‍ അത് സുതാര്യമായി ചെലവാക്കുന്നവര്‍, അത് യഥാര്‍ത്ഥ വികസനത്തിനുപയോഗിച്ചവര്‍ ഇന്നസെന്റിനെപ്പോലെ അധികം പേര്‍ കാണില്ല,' മണ്ഡലത്തിലെ ഒരു വോട്ടര്‍ കൂടിയായ കമലിന്റെ വാക്കുകള്‍.
തനിക്കു തന്നെ നേരിട്ടറിയാവുന്ന ഒട്ടേറെ സ്ഥലങ്ങളിലും സ്ഥാപനങ്ങളിലും ഇന്നസെന്റ് വികസനമെത്തിച്ചിട്ടുണ്ടെന്നും കമല്‍ പറഞ്ഞു. ഒരു സ്വജനപക്ഷപാതവും കാണിക്കാതെയാണ് ഇതെല്ലാം ചെയ്തത്. ഇന്നസെന്റിന് ആരേയും പേടിയില്ല. ഒരു പണച്ചാക്കിനേയും തൃപ്തിപ്പെടുത്താനില്ല.
കല്യാണവീട്ടിലും മരണവീട്ടിലും ചെന്ന് അഭിനയിക്കുകയാണ് എംപിമാരുടേയും എംഎല്‍മാരുടേയും ജോലി എന്നൊരു കീഴ് വഴക്കം നമ്മള്‍ ഉണ്ടാക്കിയിട്ടുണ്ട്. ഇന്നസെന്റ് അത് തിരുത്തി. അതിന്റെ പേരില്‍ ഇന്നസെന്റിനെ വിമര്‍ശിക്കുന്നവരുണ്ടാകാം. ഇന്നസെന്റ് സിനിമയില്‍ മാത്രമേ അഭിനയിക്കുന്നുള്ളു. എംപിയുടെ ജോലി മരണവീട്ടിലും കല്യാണവീട്ടിലും പോയി അഭിനയിക്കലല്ല, കമല്‍ പറഞ്ഞു.
കോണ്‍ഗ്രസ്സുള്ളപ്പോള്‍ ഇടതിന് എന്തിന് വോട്ടു ചെയ്യണം എന്നു ചോദിക്കുന്നവരുണ്ടല്ലോ, അവരോടെനിക്ക് പറയാനുള്ളത് കോണ്‍ഗ്രസിന്റെ കടുത്ത വലതുപക്ഷവാദവും മൃദുഹിന്ദുത്വവും ചെറുക്കാന്‍ പരമാവധി ഇടത് എംപിമാരെ ഡെല്‍ഹിയിലെത്തിക്കണമെന്നാണ്. അതുകൊണ്ട് ഇന്നസെന്റിന് വോട്ടു ചെയ്യാന്‍ വീണ്ടും കാരണമായെന്നും അദ്ദേഹം പറഞ്ഞു.
ലോക്സഭ തിരഞ്ഞെടുപ്പ് 2019: വൺ ഇന്ത്യ ഇലക്ഷൻ സ്പെഷൽ പേജ് കാണൂ












Click it and Unblock the Notifications