സ്പെഷ്യല്‍ ബാലറ്റ് പേപ്പറുകളുടെ വിതരണം: സ്ഥാനാര്‍ത്ഥികളുടെ പ്രതിനിധികള്‍ക്കും അനുഗമിക്കാം
തൃശൂർ: തദ്ദേശതിരഞ്ഞെടുപ്പില്‍ സ്പെഷ്യല്‍ ബാലറ്റുകളുടെ വിതരണത്തിന് പോകുന്ന പോളിംഗ് ഉദ്യോഗസ്ഥരുടെ ടീമിനൊപ്പം സ്ഥാനാര്‍ത്ഥികളുടെ പ്രതിനിധികള്‍ക്കും അനുഗമിക്കാന്‍ അനുമതി. കോവിഡ് ബാധിതരും ക്വാറന്റീനില്‍ കഴിയുന്നവരുമായ സ്പെഷ്യല്‍ വോട്ടര്‍മാര്‍ക്ക് സമ്മതിദാനാവകാശം രേഖപ്പെടുത്തുന്നതിനാണ് സ്‌പെഷ്യല്‍ ബാലറ്റ് സംവിധാനം. തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് ജില്ലയില്‍ സുഗമമായി നടത്താന്‍ ജില്ലാ കലക്ടര്‍ എസ് ഷാനവാസിന്റെ അധ്യക്ഷതയില്‍ കലക്ട്രേറ്റ് കോണ്‍ഫറന്‍സ്ഹാളില്‍ ചേര്‍ന്ന ജില്ലാ പഞ്ചായത്തിലെ സ്ഥാനാര്‍ത്ഥികളുടെ യോഗത്തിലാണ് തീരുമാനം.
തദ്ദേശതിരഞ്ഞെടുപ്പിനായി ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രങ്ങളില്‍ സ്ഥാനാര്‍ത്ഥികളുടെ പേരുകളും ചിഹ്നവുമടങ്ങിയ ലേബലുകള്‍ ക്രമീകരിക്കുന്ന കാന്‍ഡിഡേറ്റ് സെറ്റിംഗ് ഡിസംബര്‍ ആറ്, ഏഴ് തീയതികളില്‍ നടക്കും. ഇതിന്റെ നോട്ടീസ് എല്ലാ സ്ഥാനാര്‍ത്ഥികള്‍ക്കും നല്‍കിയിട്ടുണ്ട്. കാന്‍ഡിഡേറ്റ് സെറ്റിംഗ് വേളയില്‍ സ്ഥാനാര്‍ത്ഥികള്‍ക്കും പങ്കെടുക്കാം. സ്ഥാനാര്‍ഥികളുടെ അഭാവത്തില്‍ ഏജന്റിനും പങ്കെടുക്കാം.
ആരാധനാലയങ്ങള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, ആശുപത്രികള്‍, പൊതുസ്ഥലം, സ്വകാര്യസ്ഥലം എന്നിവിടങ്ങളില്‍ ബാനറുകളും പോസ്റ്ററുകളും ആവശ്യത്തില്‍ കൂടുതല്‍ സ്ഥാപിക്കാന്‍ പാടില്ല. ഇത് ലംഘിക്കുന്നതായി കണ്ടാല്‍ അവ നീക്കം ചെയ്യാന്‍ പൊലീസ്, റവന്യൂ ഉദ്യോഗസ്ഥര്‍ എന്നിവരെ ചുമതലപ്പെടുത്തിയിട്ടുണ്ട്.
ജില്ലാ പഞ്ചായത്ത് സ്ഥാനാര്‍ത്ഥികളുടെ ചിലവ് തുക ഒന്നര ലക്ഷമാക്കി നിജപ്പെടുത്തിയിട്ടുണ്ട്. ഇതിന്റെ വിശദാംശങ്ങള്‍ ഇലക്ഷന്‍ കമ്മീഷന്റെ വെബ്സൈറ്റില്‍ ലഭ്യമാണ്. പോളിംഗ് സ്റ്റേഷനുകളുടെ നിശ്ചിത ദൂരപരിധിക്ക് പുറത്ത് സ്ഥാനാര്‍ത്ഥികള്‍ക്ക് വേണ്ടി സ്ലിപ്പ് വിതരണം നടത്തുന്ന സ്ഥലത്ത് സോപ്പ്, വെള്ളം, സാനിറ്റൈസര്‍ എന്നിവ നിര്‍ബന്ധമായും കരുതണം. സ്ലിപ്പ് വിതരണം നടത്തുന്നവര്‍ മാസ്‌ക്, കൈയ്യുറ എന്നിവ ധരിക്കേണ്ടതാണ്.
യോഗത്തില്‍ എ ഡി എം റെജി പി ജോസഫ്, ഡെപ്യൂട്ടി കലക്ടര്‍ (ഇലക്ഷന്‍) ഷീജാ ബീഗം, ഹുസൂര്‍ ശിരസ്തദാര്‍ കെ ജി പ്രാണ്‍ സിങ്ങ്, സ്പെഷ്യല്‍ ബാലറ്റ് പേപ്പര്‍ അസിസ്റ്റന്റ് നോഡല്‍ ഓഫീസര്‍ കെ ബിലാല്‍ ബാബു എന്നിവര്‍ പങ്കെടുത്തു.
'ബുറേവി' ചുഴലിക്കാറ്റിനെ നേരിടാൻ സജ്ജമെന്ന് മുഖ്യമന്ത്രി, 2891 ദുരിതാശ്വാസ ക്യാമ്പുകൾ
തദ്ദേശ തിരഞ്ഞെടുപ്പ്; തൃശ്ശൂരില്‍ സ്ഥാനാര്‍ത്ഥിക്കായി ചുവരെഴുതുന്നത് ചിത്രകലാ വിദ്യാര്‍ത്ഥിനി
സഖ്യകക്ഷികളെ നിഷ്പ്രഭരാക്കി ജോസ് കെ മാണി; ഏഴില്‍ ഒതുങ്ങി എന്‍സിപി, പാലായില്‍ മറുപണി