തിരഞ്ഞെടുപ്പ് ചൂടുയര്‍ന്നു; തൃശൂരില്‍ നാടിളക്കി പ്രതാപനും സുരേഷ്ഗോപിയും രാജാജിയും!!
തൃശൂര്‍: നാടും നഗരവുമിളക്കി സ്ഥാനാര്‍ഥികള്‍ കുതിക്കുമ്പോള്‍ തെരഞ്ഞെടുപ്പു ചൂട് ഉയരുന്നു. വിശ്രമമില്ലാതെ എല്ലാ സ്ഥാനാര്‍ഥികളും പരമാവധി വോട്ടര്‍മാരെ കാണാന്‍ നെട്ടോട്ടത്തിലാണ്. താഴേതട്ടിലെ പ്രവര്‍ത്തകര്‍ക്ക് പിടിപ്പതു പണിയാണ്. സ്ഥാനാര്‍ഥികള്‍ക്ക് വ്യത്യസ്തതയാര്‍ന്ന സ്വീകരണമൊരുക്കുന്നതിലാണ് ഇക്കുറി പ്രാദേശികതലങ്ങളില്‍ ശ്രദ്ധയൂന്നുന്നത്. ലക്ഷ്യം വോട്ടു തന്നെ. എങ്ങനെ വോട്ടര്‍മാരെ ആകര്‍ഷിക്കുമെന്ന ആകാംക്ഷയിലാണ് മുഖ്യ മുന്നണികളൊക്കെ.
കോണ്‍ഗ്രസ് മന്ത്രിയുടെ തകര്‍പ്പന്‍ ഡാന്‍സ്; വീഡിയോ വൈറല്‍, പാമ്പ് മോഡല്‍!! കൂടെ പ്രവര്‍ത്തകരും
എരനല്ലൂര്‍ സെന്ററില്‍ ടി എന്‍ പ്രതാപനെത്തുമ്പോള്‍ തങ്കമ്മതോമസ് സ്വയം രചിച്ച പാട്ടു പാടി: 'തെരഞ്ഞെടുപ്പായ്.. നമുക്ക് നാട്ടിലെ നന്മകള്‍ നോക്കി നടക്കാം'... 52 ല്‍ അധികം കവിത എഴുതിയ തങ്കമ്മ ആറ് മാസം മുമ്പാണ് ഗാനം എഴുതിയത്. ആവേശത്തോടെ നാട്ടുകാര്‍ നിര്‍ത്താതെ കയ്യടിച്ചു. അതിനിടയിലേക്കാണ് സ്ഥാനാര്‍ഥിയുടെ വരവ്. വന്നപാടെ സ്ഥാനാര്‍ഥിയെ കെട്ടിപ്പിടിച്ച് നെറുകയില്‍ മുത്തം നല്‍കി. അതുകണ്ടു സ്ഥാനാര്‍ഥിക്കും ഹരം കയറി.
ഇന്നലെ പാറമേക്കാവ് ക്ഷേത്രത്തില്‍ ദര്‍ശനം നടത്തിയായിരുന്നു തുടക്കം. ക്ഷേത്രത്തിലെ പ്രതിഷ്ഠദിനമായിരുന്നു ബുധനാഴ്ച. പറനിറക്കല്‍ വഴിപാട് നടത്തിയാണ് സുരേഷ്‌ഗോപി മടങ്ങിയത്. പാറമേക്കാവ് ദേവസ്വം പ്രസിഡന്റ് സതീഷ് മേനോന്‍, ജോയിന്റ് സെക്രട്ടറിയും കൗണ്‍സിലറുമായ മഹേഷ് മേനോന്‍ എന്നിവര്‍ അനുഗമിച്ചു. പുതുക്കാട് പാലാഴിയിലായിരുന്നു ആദ്യസ്വീകരണം. താന്‍ ചെയ്ത പ്രവൃത്തികളുടെ അടിസ്ഥാനത്തില്‍ മാത്രം വോട്ടു ചെയ്താല്‍ മതിയെന്നു സ്ഥാനാര്‍ഥി ആവശ്യപ്പെട്ടു. വാഴേക്കാട്ടുകരയില്‍ കര്‍ഷകരും കര്‍ഷകതൊഴിലാളികളും യുവാക്കളും അടക്കം വലിയ ജനക്കൂട്ടമാണ് രാജാജി മാത്യൂവിനെ സ്വീകരിക്കാന്‍ കാത്തുനിന്നത്. വിദ്യാര്‍ഥിനി സഖാവ് അരിവാളും നെല്‍ക്കതിരും സമ്മാനിച്ചു. മാടായിക്കോണത്ത് പാളത്തൊപ്പികളും അരിവാള്‍ ധാന്യക്കതിരും ലഭിച്ചു. അഞ്ചുമുറി, കനാല്‍ സ്തംഭം, സോള്‍വെന്റ്, പെരുവല്ലിപ്പാടം, എസ്.എന്‍.നഗര്‍, ചീനക്കുഴി, മതിലകം കടവ്, തേമാലിതറ സ്വീകരണങ്ങള്‍ക്കുശേഷം കാക്കാതുരുത്തിയില്‍ സമാപിച്ചു.
ടി എന്‍ പ്രതാപന്‍ പ്രചാരണത്തില്‍
കാത്തിരുന്നവരുടെ അടുത്തേക്ക് ഓടിച്ചെന്ന് കൈപിടിച്ചും ചിലരുടെ പുറത്ത് തട്ടിയും തോളില്‍ കൈയിട്ടും നാട്യങ്ങളില്ലാത്ത നാട്ടുകാരന്‍ അവരുടെ ഹൃദയത്തിലേക്ക് നടന്നടുക്കുകയായിരുന്നു. പ്രായമായവര്‍ വരെ പ്രതാപനെ കാണുമ്പോള്‍ അനുഗ്രഹിക്കാന്‍ സന്നദ്ധരായി കാത്തുനിന്നു. യുവാക്കള്‍ക്ക് പ്രിയ സ്ഥാനാര്‍ഥിക്കൊപ്പം സെല്‍ഫി എടുക്കാനുള്ള തിരക്ക്. തുറന്ന വാഹനത്തില്‍ കൈവീശിച്ചെല്ലുമ്പോള്‍ വീട്ടില്‍ നിന്നിറങ്ങിവന്ന് കൊന്നപ്പൂക്കളും പൂമാലയും നല്‍കിയാണ് സ്വീകരിച്ചത്. ചിലസ്ഥലങ്ങളില്‍ പ്രായമായവര്‍ കൈപിടിച്ചുകൊണ്ട് മോന്‍ ജയിക്കും എന്ന അനുഗ്രഹ വാക്കുകള്‍ ചൊരിഞ്ഞാണ് യാത്രയാക്കിയത്. ചൂണ്ടല്‍, തൈക്കാട്, കണ്ടാണശ്ശേരി,എളവള്ളി, പാവറട്ടി പഞ്ചായത്തുകളില്‍ ലഭിച്ചത് ആവേശം വിതറിയ സ്വീകരണമാണ്. രാവിലെ എട്ടിന് തയ്യൂര്‍ മദ്രസക്ക് സമീപം ടി.വി ചന്ദ്രമോഹന്‍ ഉദ്ഘാടനം ചെയ്തു. പെരുമണ്ണ്, ആളൂര്‍ എന്നിവിടങ്ങളിലെ സ്വീകരണ ശേഷം കൂനംമൂച്ചിയില്‍ പടക്കംപൊട്ടിച്ചാണ് സ്വീകരിച്ചത്. അരിയന്നൂര്‍ സെന്ററിലെ സ്വീകരണ ശേഷം കണ്ടാണിശ്ശേരിയിലേക്ക് പോകുന്ന വഴി വഴിയില്‍ കാത്തുന്ന നിന്ന ഉജാല എം.ഡി. രാമചന്ദ്രന്‍ ഷാളണിയിച്ച് സ്വീകരിച്ചു. മറ്റം സെന്ററില്‍ സ്വീകരണമെത്തുമ്പോള്‍ ഉച്ച ഒരു മണിയായിരുന്നു. ഓട്ടോ ഡ്രൈവര്‍ ശാന്ത സ്ഥാനാര്‍ത്ഥിയെ ഷാള്‍ അണിയിച്ചു. ഉച്ചക്ക് ശേഷം ചിറ്റാട്ടുകര, പൂവ്വത്തൂര്‍, പാലബസാര്‍, പുതുശ്ശേരി, പാലുവായ്, ചുക്കുബസാര്‍, ഒരുമനയൂര്‍,ചൊവ്വല്ലൂര്‍ പടി, പുതുശ്ശേരി പാലുവായ് എന്നിവിടങ്ങളിലെ സ്വീകരണ ശേഷം പാവറട്ടി സെന്ററില്‍ സമാപനം.
മലയോര ഗ്രാമങ്ങളിലൂടെ സുരേഷ് ഗോപി
പുതുക്കാട് നിയോജക മണ്ഡലത്തിലെ കിഴക്കന്‍ മലയോര മേഖലയായ വരന്തരപ്പിള്ളി, നെന്‍ മണിക്കര, മറ്റത്തുര്‍ പഞ്ചായത്തുകളില്‍ മാറ്റത്തിന്റെ കൊടുങ്കാറ്റ് വിതച്ചു കൊണ്ട് സുരേഷ് ഗോപി. ആയിരങ്ങളാണ് സ്ഥാനാര്‍ഥിയെ വരവേല്‍ക്കാന്‍ ഓരോ കേന്ദ്രങ്ങളിലും എത്തിയത്. പരമ്പരാഗത ഓട്, ഇഷ്ടിക വ്യവസായത്തിന്റെ കേന്ദ്രമായ പുതുക്കാട്, നെന്‍മണിക്കര പഞ്ചായത്തിലും തൃക്കൂര്‍, വല്ലച്ചിറ , മറ്റത്തൂര്‍ പഞ്ചായത്തുകളിലും നടന്റെ വരവ് ആവേശം വിതച്ചു. കര്‍ഷകര്‍ക്ക് മോഡി ചെയ്ത ഗുണങ്ങള്‍ വിവരിച്ചാണ് വോട്ടഭ്യര്‍ഥന. രാവിലെ പാലാഴിയില്‍ നിന്നാരംഭിച്ച പര്യടനം ആറാട്ടുപുഴ , ശിവജി നഗര്‍, എറ വക്കാട് തൃക്കൂര്‍ കല്ലൂര്‍, കോടാലി, വെള്ളിക്കുളങ്ങര, മറ്റത്തൂര്‍, നെല്ലായി, മുത്രത്തിക്കര സൂര്യ ഗ്രാമം, കരുവാന്‍ പടി എന്നിവടങ്ങളില്‍ പര്യടനം നടത്തി രാത്രി 10 മണിയോടെ ആമ്പല്ലൂരില്‍ സമാപിച്ചു. ജില്ലാ പ്രസിഡണ്ട് എ. നാഗേഷ്, അഡ്വ. ഉല്ലാസ് ബാബു, അഡ്വ.പി ജയന്‍ തുടങ്ങിയവര്‍ സ്ഥാനാര്‍ഥിയോടൊപ്പം സഞ്ചരിച്ചു.അതേസമയം ഉച്ചഭക്ഷണം പ്രചാരണയാധുമാക്കിയാണ് സുരേഷ്‌ഗോപിയുടെ നീക്കം. ഉച്ചയ്ക്ക് ഒരു മണിയാകുന്നതോടെ എവിടെയാണോ പ്രചാരണവാഹനമെത്തുന്നത് അവിടെ ഇറങ്ങി ഏതെങ്കിലും വീട്ടില്‍ നിന്നു ഭക്ഷണം കഴിക്കുന്നതാണ് രീതി. ഇതു വലിയ ചലനമുണ്ടാക്കുന്നതായി പ്രവര്‍ത്തകര്‍ പറയുന്നു.
ചുവപ്പില്‍ മുങ്ങി രാജാജി
എല്‍ഡിഎഫ് തൃശൂര്‍ സ്ഥാനാര്‍ഥി രാജാജി മാത്യു തോമസിന്റെ ഇരിങ്ങാലക്കുട മണ്ഡലത്തിലെ രണ്ടാംഘട്ട പര്യടന പരിപാടിയില്‍ അത്യാവേശം അലയടിച്ചു. രാവിലെ കല്ലേറ്റുംകരയിലെ വടക്കുമുറിയിലില്‍ നിന്നാരംഭിച്ച പര്യടനം രാത്രി കാക്കാതുരുത്തിയിലാണ് സമാപിച്ചത്. കുട്ടികളും യുവാക്കളും തൊഴിലെടുക്കുന്നവരും തിങ്ങിക്കൂടി സ്വീകരണകേന്ദ്രങ്ങളെ ചുവപ്പില്‍ മുക്കി. ദലിത്, കര്‍ഷകതൊഴിലാളി, കര്‍ഷകജനവിഭാഗങ്ങളുടെ സമരപോരാട്ടങ്ങള്‍ നടന്ന കേന്ദ്രങ്ങളില്‍ സ്ഥാനാര്‍ഥി എത്തി. പുതുമയാര്‍ന്ന രീതികളാണ് സ്വീകരണത്തിനു സ്വീകരിച്ചത് പൂക്കളും കണിക്കൊന്നയും പഴവര്‍ഗങ്ങളും ഉപഹാരമായി ലഭിച്ചു. ചിലയിടങ്ങളില്‍ ധാന്യക്കതിരും അരിവാളുമാണ് ലഭിച്ചത്. ആവേശം പകര്‍ന്ന് വാദ്യമേളങ്ങളും അകമ്പടിയായി. കല്ലേറ്റുംകരയില്‍ കുരുന്നിന്റെ ചുവന്ന പൂക്കളും നാടന്‍പൂക്കളുമായാണ് എതിരേറ്റത്. കുട്ടികളുടെ ചെണ്ടമേളവും പൂക്കളും. കുഴിക്കാട്ടുശേരിയില്‍ കുട്ടിസഖാവിനു കൈ കൊടുത്തപ്പോള്‍ മഞ്ഞ ചെണ്ടുമല്ലിയും ലഭിച്ചു. കടുപ്പശേരിയില്‍ വരവേറ്റത് സീനിയര്‍ പ്രവര്‍ത്തകരായിരുന്നു. ആക്കപ്പിള്ളിക്കു ശേഷം കല്ലംകുന്നിലായിരുന്നു സ്വീകരണം. തൊഴിലാളികളും യുവാക്കളുടെ സംഘവും സ്വീകരിച്ചു. നടവരമ്പ് സെന്ററില്‍ നെല്‍ക്കതിരുകളും കണിക്കൊന്നയും വെള്ളരിയുമായി സ്വീകരിച്ചു. നടവരമ്പിലെ കര്‍ഷകതൊഴിലാളി പോരാട്ടത്തിന്റെ നായികയായ സഖാവ് ചക്കിയായിരുന്നു വിഐപി ആതിഥേയ. 103 വയസ്സുള്ള ചക്കി ഐക്കരക്കുന്നില്‍ രാജാജിയെ അനുഗ്രഹിക്കാനെത്തിയത് ആവേശകരമായ അനുഭവമായി. പുല്ലൂര്‍ സെന്റര്‍, അമ്പലനട എന്നിവിടങ്ങളിലായിരുന്നു സ്വീകരണം.