5 ലക്ഷം കൊടുത്ത് വീട് വാടകയ്‌ക്കെടുത്തു; ആധാരം വെച്ച് ഉടമ കടമെടുത്തു; 5 അംഗ കുടുംബം പെരുവഴിയില്‍
പെട്ടെന്ന് ഒരു ദിവസം നിങ്ങൾ നിൽക്കുന്ന വീട് ബാങ്ക് ജപ്തി ചെയ്താൽ എന്തായിരിക്കും അവസ്ഥ. നിങ്ങൾ കടമെടുത്തിട്ടില്ല, അതുകൊണ്ടുതന്നെ ഇങ്ങനെ ഒരു ജപ്തി പ്രതീക്ഷിക്കുന്നുമില്ല, പക്ഷേ ബാങ്കുകാർ വന്ന് വീട് ജപ്തി ചെയ്യുകയാണ്..ആരായാലും ഞെട്ടിപ്പോകും അല്ലേ.
ഇത് കഥയല്ല മറിച്ച് നടന്ന സംഭവമാണ്. തൃശൂര്‍ കൈനൂരിലാണ് ഈ സംഭവം നടന്നത്. വീട് ജപ്തി ചെയ്തതോടെ കുടുംബം പെരുവഴിയിലുമായി. സംഭവത്തിൽ വ്യക്തത വരുത്താനുണ്ട്.. അതുകൊണ്ടുതന്നെ നമുക്ക് ഫ്ലാഷ്ബാക്കിലേക്ക് പോകാം...

തൃശൂര്‍ കൈനൂരില്‍ അഞ്ചു ലക്ഷം രൂപ ഒറ്റയടിക്കു നല്‍കി അഞ്ചംഗ കുടുംബം വീട് വാടകയ്ക്കെടുത്തിരുന്നു. പ്രതിമാസ വാടക നല്‍കേണ്ടതിനു പകരമാണ് അഞ്ചു ലക്ഷം ഒറ്റയടിക്കു നല്‍കിയത്. അഞ്ചു ലക്ഷം രൂപ നല്‍കി വാടകയ്ക്കെടുത്ത വീട് ആണ് ബാങ്ക് ജപ്തി ചെയ്തത്.

ഇതോടെ വീട്ടുകാര്‍ പെരുവഴിയില്‍ ആയി. വീടിന് കടം ഉള്ള കാര്യം വാടയ്ക്ക് എടുത്തവർക്ക് അറിയില്ലായിരുന്നു. വാടക തുക മടക്കിനല്‍കാതെ മുങ്ങിയ വീട്ടുടമയുടെ ബന്ധുവിനെതിരെ പൊലീസ് കേസെടുത്തു.

വീടൊഴിഞ്ഞു കൊടുക്കുമ്പോള്‍ ഈ അഞ്ചു ലക്ഷം രൂപ തിരിച്ചുനല്‍കണം എന്നായിരുന്നു കരാര്‍. പക്ഷേ, വീടിന്റെ ആധാരം പണയപ്പെടുത്തി ഉടമ മുപ്പത്തിയഞ്ചു ലക്ഷം രൂപ ബാങ്ക് വായ്പയെടുത്തിരുന്നു. തിരിച്ചടവ് മുടങ്ങിയതോടെ ബാങ്ക് ജപ്തി നടപടി തുടങ്ങി. അഞ്ചു ലക്ഷം രൂപ തിരിച്ചുവാങ്ങി വീടൊഴിയാന്‍ വാടകക്കാര്‍ പലതവണ ശ്രമിച്ചു. വീട്ടുടമയുടെ സഹോദരനായിരുന്നു പണം വാങ്ങി കരാര്‍ എഴുതിയത്.

എന്നാൽ ഇയാൾ പണം തിരിച്ചുനല്‍കാൻ തയ്യാറായില്ല. പലതും പറഞ്ഞ് വാടകയ്ക്കാരെ കബളിപ്പിച്ചു. പിന്നീട് ഒല്ലൂര്‍ പൊലീസിന് വാടകക്കാര്‍ നല്‍കിയ പരാതിയിരുന്നു. പോലീസ് കേസെടുത്ത് അന്വേഷണം തുടരുകയാണ്. ഇതിനിടെയാണ്, ബാങ്ക് അധികൃതര്‍ പോലീസ്വീുമായി വന്നു വീടൊഴിപ്പിച്ചത്. മൂന്നു മക്കളും ഭാര്യയും അടങ്ങുന്നതായിരുന്നു മനോജിന്റെ കുടുംബം. വാടകവീട് എടുക്കാന്‍ ഭാര്യയുടെ സ്വര്‍ണം പണയപ്പെടുത്തിയാണ് അഞ്ചു ലക്ഷം സ്വരൂപിച്ചത്. ഇനി എന്ത് ചെയ്യണം എന്നറിയാത്ത അവസ്ഥയിലാണ് കുടുംബം.












Click it and Unblock the Notifications