സ്ഥാനാര്‍ത്ഥി നിര്‍ണ്ണയം: കോണ്‍ഗ്രസ് ഓഫീസില്‍ കൂട്ടത്തല്ലില്‍ മണ്ഡലം പ്രസിഡന്‍റിനടക്കം പരിക്ക്
തൃശ്സൂര്‍: തദ്ദേശ തിരഞ്ഞെടുപ്പിലെ സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തെ ചൊല്ലി കോണ്‍ഗ്രസ് ബൂത്ത് കമ്മറ്റി ഓഫീസില്‍ കൂട്ടത്തല്ല്. തൃശ്ശൂർ പറപ്പൂക്കരയിലെ കോൺഗ്രസ്സ് ബൂത്ത് കമ്മറ്റി യോഗത്തിലാണ് സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തെ ചൊല്ലിയുണ്ടായ അഭിപ്രായ ഭിന്നതയെ തുടര്‍ന്ന് നേതാക്കള്‍ തമ്മില്‍ കൂട്ടത്തല്ല് നടന്നത്. സംഭവം പാര്‍ട്ടിക്ക് വലിയ നാണക്കേട് ഉണ്ടാക്കിയതോടെ നടപടിയുമായി കെപിസിസി രംഗത്തെത്തി. അന്വേഷണത്തിന്‍റെ ഭാഗമായി ആറുപേരെ കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ സസ്പെന്‍ഡ് ചെയ്തു.
തദ്ദേശ തെരഞ്ഞെടുപ്പിനുള്ള സ്ഥാനാർത്ഥി ചർച്ചകൾ പുരോഗമിക്കുന്നതിനടിയലാണ് തര്‍ക്കം രൂപപ്പെട്ടത്. പറപ്പൂക്കര മണ്ഡലം പ്രസിഡന്‍റിന്‍റെ താത്കാലിക ചുമതലയുള്ള സോമൻ മുത്രത്തിക്കരയുടെ നേതൃത്വത്തിലായിരുന്നു യോഗം. യോഗം നടക്കുന്നതിനിടെ മുന്‍ മണ്ഡലം പ്രസിഡന്‍റ് ജോൺസന്റെ നേതൃത്വത്തിൽ ഒരു വിഭാഗം പ്രവർത്തകർ മണ്ഡലം കമ്മിറ്റി ഓഫീസിൽ എത്തിയതോടെ തര്‍ക്കം ആരംഭിക്കുന്നത്. ആദ്യം വാക്കേറ്റവും പിന്നീട് അടിപിടിയും നടക്കുകയായിരുന്നു. സംഭവത്തിന്‍റെ ദൃശ്യങ്ങള്‍ പുറത്തു വന്നിട്ടുണ്ട്.
തദ്ദേശ തിരഞ്ഞെടുപ്പില്‍ ഏകപക്ഷീയമായി സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചുവെന്നാരോപിച്ചായിരുന്നു ജോണ്‍സണ്‍റെ നേതൃത്വത്തില്‍ എത്തിയ സംഘം വാക്കേറ്റമുണ്ടാക്കിയത്. അടിപിടില്‍ ഓഫീസിന്‍റെ ജനല്‍ ചില്ലുകള്‍ തകരുകയും സോമന്‍ ഉള്‍പ്പടെയുള്ളവര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. സംഭവത്തില്‍ ജോൺസൺ, സുധൻ,രാജൻ, ബൈജു ആന്റണി, വിനോദ് , രഘു എന്നിവരെയാണ് സസ്പെന്റ് ചെയ്തത്. സംഭവത്തില്‍ പുതുക്കാട് പൊലീസ് കേസെടുത്തിട്ടുണ്ട്.
Recommended Video
കോട്ടയത്ത് കോണ്‍ഗ്രസ് ലക്ഷ്യം ഒറ്റക്ക് 15 സീറ്റില്‍ വിജയം; ലീഗിനും സീറ്റ് നല്‍കും, ജോസഫിന് അതൃപ്തി