ശബ്ദം കുറച്ച്.... കണ്ണഞ്ചിപ്പിക്കുന്ന വർണ്ണ വിന്യാസമായി തൃശൂര്‍പൂരത്തിന്റെ സാമ്പിള്‍ വെടിക്കെട്ട്
തൃശൂര്‍: നിയന്ത്രണങ്ങള്‍ ശബ്ദത്തെയും സമയത്തെയും വരിഞ്ഞുകെട്ടിയിട്ടും തൃശൂര്‍പൂരത്തിന്റെ സാമ്പിള്‍ വെടിക്കെട്ട് ദൃശ്യസൗന്ദര്യമായി. ഊഴമനുസരിച്ച് തിരുവമ്പാടിയാണ് ആദ്യം വെടിക്കെട്ടിന് തീ കൊളുത്തിയത്. തുടര്‍ന്ന് പാറമേക്കാവ് കത്തിക്കയറി. കര്‍ശന നിയന്ത്രണങ്ങള്‍ക്കുമപ്പുറത്ത് മനംനിറച്ച അനുഭുതിയായി സാമ്പിള്‍വെടിക്കെട്ട് തീ തുപ്പി.
ശബ്ദം കുറച്ച് വര്‍ണവിന്യാസമാക്കിയാണ് വെടിക്കെട്ട് ഒരുക്കിയത്. തേക്കിന്‍കാടിന്റെ മാനത്ത് ഇന്നലെ സന്ധ്യയ്ക്ക് ആകാശപ്പൂരത്തിന്റെ കരുത്തറിയിച്ച സാമ്പിള്‍ അഗ്നിക്കീറുകളുടെ വിസ്മയലോകം വരച്ചിട്ടു. ദൃശ്യമനോഹാരിതയുമായെത്തിയ അമിട്ടുകള്‍ ആകാശക്കുട ചൂടി നിന്നു.
വരാനിരിക്കുന്ന പൂരംവെടിക്കെട്ട് മോശമാകില്ലെന്ന സൂചനയാണ് സാമ്പിള്‍ നല്‍കിയത്. അഗ്നിപ്പൂക്കളുടെ വിസ്മയനടനം കാണാന്‍ സ്ത്രീകളും കുട്ടികളുമുള്‍പ്പെടെ വന്‍ജനാവലിയെത്തി. തിരുവമ്പാടിക്കു വേണ്ടി കുണ്ടന്നൂര്‍ പി.എം.സജിയും പാറമേക്കാവിനു വേണ്ടി കുണ്ടന്നൂര്‍ ശ്രീനിവാസനുമാണ് തുടര്‍ച്ചയായി മൂന്നാംവര്‍ഷവും അമരക്കാരാകുന്നത്.
അമിട്ട്, കുഴിമിന്നല്‍, ഗുണ്ട് എന്നിവ കൂട്ടിക്കെട്ടിയാണ് വെടിക്കെട്ട് ഒരുക്കിയത്. വലിപ്പം, തീവ്രത എന്നിവയില്‍ കര്‍ശനനിബന്ധനയാണ് ഏര്‍പ്പെടുത്തിയത്. വെടിക്കോപ്പുകള്‍ക്കു പരമാവധി എട്ട് ഇഞ്ച് വ്യാസമായിരുന്നു പരിധി. കേന്ദ്ര എക്‌സ്‌പ്ലോസീവ് വിഭാഗത്തിന്റെ നിബന്ധനകള്‍ പാലിച്ചുള്ള സുരക്ഷയൊരുക്കി.
ഡൈനകളുടെ വിന്യാസത്തിനു കഴിഞ്ഞില്ലെങ്കിലും ഗുണ്ടുകള്‍ കൂടുതല്‍ നിരത്തി ആ കുറവ് പരിധിവരെ പരിഹരിച്ചു. ഒന്നിനുപുറകേ ഒന്നായി വലിയ പ്രതിസന്ധികളെ അതിജീവിച്ചാണ് പൂരം വെടിക്കെട്ട് യാഥാര്‍ഥ്യമായത്. സ്വരാജ്‌റൗണ്ടില്‍ സി.എം.എസ് സ്‌കൂള്‍ മുതല്‍ ചെമ്പോട്ടില്‍ ലെയിന്‍ വരെയുളള ഭാഗത്ത് ബാരിക്കേഡുവച്ച് ജനത്തെ തടഞ്ഞു. ചെമ്പോട്ടില്‍ ലെയിന്‍ സുരക്ഷയ്ക്ക് ബദല്‍വഴിയായി ഒഴിച്ചിട്ടു.
വെടിക്കെട്ടിനു അനുമതി ലഭിച്ചതോടെ മാരത്തോണ്‍ വേഗത്തിലാണ് പാറമേക്കാവ്, തിരുവമ്പാടി ദേവസ്വങ്ങള്‍ ക്രമീകരണങ്ങളൊരുക്കിയത്. വര്‍ണംകൂട്ടി ശബ്ദംകുറച്ച് വെടിക്കെട്ടിനു തീയിടുമ്പോള്‍ 'ഇടിമുഴക്കം' നഷ്ടമാകുമെന്നു കരുതിയവര്‍ക്ക് ശക്തിപ്രകടനം വേറിട്ട കാഴ്ച്ചയായി.
ഇന്നു രാവിലെ 11ന് നെയ്തലക്കാവിലമ്മ കൊമ്പന്‍ തെച്ചിക്കോട്ടുരാമചന്ദ്രന്റെ ശിരസില്‍ തിടമ്പേറ്റിയെത്തി തെക്കേഗോപുരനട തള്ളിത്തുറക്കുന്നതോടെ പൂരച്ചടങ്ങുകള്‍ തുടങ്ങും. നെയ്തലക്കാവിലമ്മ എഴുന്നള്ളിയെത്തുന്നതോടെ പൂരാവേശത്തിനു തുടക്കമാകും. പൂരത്തിനു പുറമേ ശിവരാത്രിക്കു മാത്രമാണ് ഈ നട തുറക്കുക.
പൂരത്തിനു കര്‍ശനമായ സുരക്ഷയാണ് ഒരുക്കുന്നത്. 3000 പോലീസുകാരെ വിവിധ ഭാഗങ്ങളില്‍ വിന്യസിക്കും. സി.സി.ടി.വി കാമറകള്‍ നഗരത്തിലെ മുഴുവന്‍ ദൃശ്യങ്ങളും ഒപ്പിയെടുക്കും. ഹൈടെക് പോലീസ് കണ്‍ട്രോള്‍റൂമും സുസജ്ജം. ഇന്നലെ സ്വരാജ്‌റൗണ്ടിലെ പൂരപ്പന്തലുകളില്‍ വൈദ്യുത ദീപങ്ങള്‍ മിഴിതുറന്നു. ഇന്ന് വൈകീട്ട് നൂറോളം ആനകള്‍ തേക്കിന്‍കാടിനു ചുറ്റും അണിനിരക്കും. ആനകളെ തേക്കിന്‍കാട്ടില്‍ കുളിച്ചൊരുക്കുന്നതു നേരില്‍ കാണാന്‍ ആനപ്രേമികളുമെത്തും.