തൃശൂരിലെ ആദ്യ സിന്തറ്റിക് ട്രാക്ക് കുന്നംകുളത്ത്: ട്രാക്ക് നിര്‍മാണത്തിന് ഖേലോ ഇന്ത്യയുടെ അനുമതി
തൃശൂര്‍: ജില്ലയിലെ ആദ്യ സിന്തറ്റിക് ട്രാക്ക് നിര്‍മാണത്തിന് കേന്ദ്ര കായിക മന്ത്രാലയത്തിന് അന്തിമ അനുമതി ലഭിച്ചതായി തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എ സി മൊയ്തീന് അറിയിച്ചു. 7 കോടി രൂപ ചെലവില്‍ കുന്നംകുളം ഗവണ്മെന്റ് ഹയര്‍ സെക്കന്ററി സ്കൂള്‍ ഗ്രൗണ്ടില്‍ നിര്‍മാണം പൂര്‍ത്തിയായ ഫുട്ബോള്‍ മൈതാനത്തിന് ചുറ്റുമാണ് 400 മീറ്റര്‍ നീളത്തില്‍ ട്രാക്ക് നിര്‍മിക്കുക.
8 ലൈന്‍ ട്രാക്കിന് പുറമേ ജംപിങ് പിറ്റ്, സുരക്ഷാവേലി, പവലിയന്, ഡ്രസിങ് റൂമുകള്‍ ടോയ്ലറ്റ് സൗകര്യം എന്നിവയും ഒരുക്കും. നേരത്തെ പ്രഖ്യാപിച്ച പദ്ധതിയുടെ അന്തിമ അനുമതി വൈകുന്നത് കായിക മന്ത്രാലയത്തിന്റെ ശ്രദ്ധയില്‍പ്പെടുത്തിയിരുന്നു. ഇതിനെ തുടര്‍ന്നാണ് അനുമതി വേഗത്തിലാക്കിയതെന്ന് മന്ത്രി കൂട്ടിച്ചേര്‍ത്തു.
ട്രാക്ക് നിര്‍മാണത്തിനുള്ള ഭൂമി കായികവകുപ്പിന് കൈമാറുന്നതിനുള്ള നടപടി വരുംദിവസങ്ങളില്‍ പൂര്‍ത്തിയാക്കി സാങ്കേതിക അനുമതിയും വേഗത്തിലാക്കി മൂന്നുമാസത്തിനുള്ളില്‍ ടെന്‍ഡര്‍ നടപടിയിലേക്ക് കടക്കുകയാണ് ലക്ഷ്യമെന്ന് മന്ത്രി വ്യക്തമാക്കി. സംസ്ഥാന കായിക വകുപ്പിനാണ് നിര്‍മ്മാണ ചുമതല. പദ്ധതി പൂര്‍ത്തിയാകുന്നതോടെ കേരളത്തിലെ സ്പോര്‍ട്സ് ഹബ്ബായി കുന്നംകുളം മാറും. സംസ്ഥാന, അന്താരാഷ്ട്ര മത്സരങ്ങള്‍ക്ക് കുന്നംകുളം വേദിയാകുന്നതോടെ നഗരത്തിലെ വാണിജ്യ കായികമേഖലയില്‍ ഉള്‍പ്പെടെ വലിയ മുന്നേറ്റം ഉണ്ടാകുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
സ്പ്രിങ്ക്ളർ കരാർ; പ്രമുഖ വ്യക്തികൾക്ക് പോലും അവകാശലംഘനം മനസിലാകുന്നില്ലല്ലോ,ഒളിയമ്പുമായി വിഷ്ണുനാഥ്
പൊലീസ് ആക്ട് നിയമ ഭേദഗതി: ഉയരുന്ന ആശങ്കകള്‍ അവഗണിച്ചുകൂടെന്ന് സിപിഐ