അടിച്ചില്‍തൊട്ടി ആദിവാസി കോളനിയില്‍ സുമനസ്സുകളുടെ സഹായമെത്തി... 90 കുടുംബങ്ങള്‍ക്ക് ആശ്വാസം
മലക്കപ്പാറ(തൃശൂര്‍): ചാലക്കുടിയില്‍ നിന്ന് വാല്‍പ്പാറയിലേക്കുള്ള റോഡില്‍ 76 കിലോമീറ്റര്‍ ദൂരെയാണ് അടിച്ചില്‍തൊട്ടി ആദിവാസി കോളനി. പ്രധാന റോഡില്‍ ആണെന്ന് കരുതരുത്. പ്രധാന റോട്ടിൽ നിന്ന് നാല് കിലോമീറ്റര്‍ കൊടും കാട്ടിലൂടെ നടന്നിട്ട് വേണം ഈ സ്ഥലത്തെത്താന്‍. ഇവിടെ നിന്ന് മലക്കപ്പാറയിലേക്ക് ഏതാണ്ട് 18 കിലോമീറ്റര്‍ ദൂരമുണ്ട്.
അടിച്ചില്‍തൊട്ടി കോളനി എവിടെയാണെന്ന് പറയാന്‍ അല്ല ഈ വാര്‍ത്ത. അവരുടെ ബുദ്ധിമുട്ടുകള്‍ക്കിടയില്‍ കിട്ടിയ ചെറുകൈത്താങ്ങിനെ കുറിച്ച് സൂചിപ്പിക്കാന്‍ ആണ്. റേഷൻ വാങ്ങണമെങ്കിൽ ഇവർക്ക് മലക്കപ്പാറ വരെ പോകണം. ഇപ്പോഴത്തെ സാഹചര്യത്തിൽ ബസ്സ് ഇല്ലാത്തുകൊണ്ട് 18 കിലോമീറ്റർ നടന്ന് പോകേണ്ട സ്ഥിതിയാണ്.

അടിച്ചില്‍തൊട്ടി കോളനി നിവാസികള്‍ക്ക് സഹായമായി 500 രൂപയുടെ സാധനങ്ങള്‍ അടങ്ങിയ ഭക്ഷ്യസാധനങ്ങളുടെ കിറ്റ് നല്‍കി സഹായിച്ചിരിക്കുകയാണ് ഒരു കൂട്ടം നല്ല മനുഷ്യര്‍. സെന്റ് പോള്‍സ് കോളേജിലെ പൂര്‍വ്വ വിദ്യാര്‍ത്ഥികളായിരുന്നു ഇതിനായി പണം സമാഹരിച്ചത്. കോളനിയിലെ 90 കുടുംബങ്ങള്‍ക്കാണ് കിറ്റുകള്‍ നല്‍കിയത്.

മലയാറ്റൂര്‍ ഡിവിഷന് കീഴിലെ എടമലയാര്‍ റേഞ്ചിലെ എണ്ണക്കല്‍ ഫോറസ്റ്റ് സ്‌റ്റേഷനിലെ ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍ ജാഫര്‍ വലിയവീടന്റെ നേതൃത്വത്തിലാണ് കിറ്റുകള്‍ വിതരണം ചെയ്തത്. ഇദ്ദേഹവും സെന്റ് പോള്‍സ് കോളേജിലെ പൂര്‍വ്വ വിദ്യാര്‍ത്ഥിയാണ്. എടപ്പള്ളി സ്വദേശിയായ അജാസ് കോളനി നിവാസികള്‍ക്കായി മാസ്‌കും നല്‍കിയിട്ടുണ്ട്.
ആദിവാസി കുടുംബങ്ങൾക്ക് വേണ്ടുന്ന അരി സർക്കാർ നേരിട്ട് വിതരണം ചെയ്തിരുന്നു. ഈ സാഹചര്യത്തിൽ അരി ഒഴികെയുള്ള സാധനങ്ങളാണ് ഭക്ഷ്യ കിറ്റിൽ ഉൾപ്പെടുത്തിയിരുന്നത്. പലപ്പോഴും റേഷൻ സാധനങ്ങൾ എത്തിക്കാനും മറ്റ് സഹായങ്ങൾക്കും വനംവകുപ്പിന്റെ ജീപ്പ് വിട്ടുനൽകാറുണ്ട്.












Click it and Unblock the Notifications