ശസ്ത്രക്രിയയില്‍ പിഴവ്,ഉപകരണം വയറിനുള്ളിൽ മറന്നു;3 ലക്ഷം നഷ്ടപരിഹാരം നൽകണമെന്ന് മനുഷ്യാവകാശ കമ്മിഷൻ
തൃശൂര്‍ മെഡിക്കൽ കോളേജിൽ നടന്ന പാൻക്രിയാസ് ശസ്ത്രക്രിയക്കിടയിൽ ശസ്ത്രക്രിയ ഉപകരണമായ ഫോർസെപ്സ് രോഗിയുടെ വയറിനുള്ളിൽ മറന്നു വെച്ച് തുന്നിക്കെട്ടിയ സംഭവം ഗുരുതരമെന്ന് മനുഷ്യാവകാശ കമ്മീഷൻ. സംഭവത്തില്‍ മൂന്ന് ലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്ന് മനുഷ്യാവകാശ കമ്മിഷൻ ഉത്തരവിട്ടു. തൃശ്ശൂർ കണിമംഗലം സ്വദേശി ഓട്ടോറിക്ഷാ തൊഴിലാളിയായ ജോസഫ് പോൾ നൽകിയ പരാതിയിലാണ് നടപടി.
ശസ്ത്രക്രിയയിൽ പങ്കെടുത്ത ഡോക്ടർമാർ, നഴ്സുമാർ എന്നിവരിൽ നിന്നും നഷ്ടപരിഹാരത്തുക ഈടാക്കി പരാതിക്കാരന് നല്‍കാം എന്നാണ് നിര്‍ദേശം. ഉത്തരവാദിത്തപ്പെട്ടവരിൽ നിന്നും ഈടാക്കേണ്ട തുക ആരോഗ്യവകുപ്പ് സെക്രട്ടറിക്ക് തീരുമാനിക്കാമെന്നും കമ്മിഷൻ അംഗം വി.കെ. ബീനാകുമാരി ഉത്തരവിൽ പറഞ്ഞു. ഉത്തരവ് ലഭിച്ച് ഒരു മാസത്തിനകം തുക നൽകണമെന്നും അല്ലാത്തപക്ഷം പത്തുശതമാനം പലിശ നൽകേണ്ടി വരുമെന്നും കമ്മിഷൻ ഉത്തരവിൽ പറഞ്ഞു.
ആരോഗ്യവകുപ്പ് സെക്രട്ടറി തുക കൈമാറിയ ശേഷം കമ്മിഷനെ അറിയിക്കണമെന്നും കെ. ബീനാകുമാരി വ്യക്തമാക്കി. ഡോക്ടറുടെ അനാസ്ഥയും അശ്രദ്ധയുമാണ് ഗുരതര പിഴവിന് കാരണമെന്നായിരുന്നു പോലീസ് റിപ്പോര്‍ട്ട്. സംഭവത്തില്‍ ഗുരുവായൂർ അസിസ്റ്റന്റ് കമ്മീഷണർ കേസ് ഏറ്റെടുത്ത് അന്വേഷണം തുടങ്ങിയിരുന്നു. ഡോ. എം എ. ആൻഡ്രൂസ് ചെയർമാനായി രൂപം നല്‍കിയ മെഡിക്കൽ ബോർഡും ഡോക്ടർമാരുടെ ഭാഗത്ത് കുറ്റം കണ്ടെത്തി. അതേസമയം നഴ്സുമാരുടെ അനാസ്ഥ കാരണമാണ് സംഭവത്തിന് കാരണമെന്നാണ് ഉത്തരവാദികളായ ഡോക്ടർമാര്‍ കമ്മീഷന് മുമ്പാകെ നല്‍കിയ വിശദീകരണം.
ശസ്ത്രക്രിയയിൽ പങ്കെടുത്ത ഒരു നേഴ്സ് അഞ്ചുവർഷത്തെ ശൂന്യവേതന അവധിയെടുത്തതായും രണ്ടാമത്തെയാൾ സ്ഥാപനം വിട്ടുപോയതായും തൃശ്ശൂർ മെഡിക്കൽ കോളേജ് ആശുപത്രി സൂപ്രണ്ട് കമ്മീഷനെ അറിയിച്ചു. അതേസമയം നഴ്സുമാരുടെ സ്ഥിരം മേൽവിലാസം അറിയില്ലെന്ന ആശുപത്രി സൂപ്രണ്ടിന്റെ പ്രസ്താവന കമ്മിഷൻ തള്ളി.ശസ്ത്രക്രിയയിൽ പങ്കെടുത്ത ഡോ. പോളി ജോസഫ്, ഡോ. അർഷാദ്, ഡോ. പി. ആർ. ബിജു, നഴ്സുമാരായ മുഹ്സിന, ജിസ്മി വർഗ്ഗീസ് എന്നിവരും കുറ്റക്കാരാണെന്നാണ് കമ്മിഷൻ കണ്ടെത്തല്‍. ഇവരിൽ നിന്നും മൂന്ന് ലക്ഷം രൂപ ഈടാക്കാനാണ് ഉത്തരവ്. ആരോഗ്യവകുപ്പ് സെക്രട്ടറിയാണ് തുക പരാതിക്കാരന് കൈമാറേണ്ടത്.
2020 മെയ് 5 നാണ് കണിമംഗലം സ്വദേശി ജോസഫ് പോളിന് തൃശൂർ മെഡിക്കൽ കോളേജിൽ ശസ്ത്രക്രിയ നടത്തിയത്. സ്വകാര്യാശുപത്രിയിൽ നടത്തിയ പരിശോധനയിലാണ് ശസ്ത്രക്രിയ ഉപകരണം വയറിൽ കുരുങ്ങിയ കാര്യം രോഗി മനസിലാക്കിയത്. തുടർന്ന് സ്വകാര്യാശുപത്രിയിൽ നടത്തിയ ശസ്ത്രക്രിയയിൽ ഉപകരണം പുറത്തെടുക്കുകയായിരുന്നു.
ഗ്ലാമറസ് ലുക്കില്‍ ദുല്‍ഖറും, മൃണാലും...വൈറലായി പുത്തൻ ഫോട്ടോഷൂട്ട്..കാണം ചിത്രങ്ങള്‍