നാലമ്പല തീര്‍ഥാടനം: ഒരുക്കങ്ങള്‍ പൂര്‍ത്തിയായി രാമായണ പ്രഭാഷണത്തിന് നാളെ തുടക്കം
തൃശൂര്‍: നാലമ്പല തീര്‍ത്ഥാടനത്തിന്റെ ഭാഗമായി തൃപ്രയാര്‍ ശ്രീരാമ ക്ഷേത്രത്തില്‍ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. ക്ഷേത്രത്തിനു പുറത്ത് പടിഞ്ഞാറേ നടയിലും മതില്‍ക്കെട്ടിനകത്ത് വടക്കുഭാഗത്തും ബാരിക്കേഡുകള്‍ നിര്‍മിച്ചു. വിവിധ ഭാഗങ്ങളിലായി 23 നിരീക്ഷണ ക്യാമറകളും സ്ഥാപിച്ചു. ചുക്ക് കാപ്പി, ചുക്കുവെള്ളം വിതരണത്തിനും സംവിധാനങ്ങളായി.
നിങ്ങൾ
വീണുപോയാൽ
വിജയിക്കുന്നത്
നിങ്ങളുടെ
ജീവിതം
തകർത്തവർ
തന്നെയാണ്...
ബീനയ്ക്ക്
പിന്തുണയുമായി
രമ
നാളെ ആരംഭിക്കുന്ന നാലമ്പല തീര്‍ഥാടനം കര്‍ക്കടകം 31 വരെ തുടരും. തൃപ്രയാര്‍ ശ്രീരാമ ക്ഷേത്രം, ഇരിങ്ങാലക്കുട കൂടല്‍മാണിക്യ ക്ഷേത്രം, മാള തിരുമൂഴിക്കുളം ലക്ഷ്മണ ക്ഷേത്രം, എടതിരിഞ്ഞി പായമ്മല്‍ ശത്രുഘ്ന ക്ഷേത്രം എന്നിവ ബന്ധിപ്പിച്ചാണ് തീര്‍ത്ഥാടനം. വിപുലമായ യാത്രാ സംവിധാനങ്ങളും ഇതിനായി ഒരുക്കുന്നുണ്ട്. സനാതന ധര്‍മ പാഠശാലയുടെ ആഭിമുഖ്യത്തില്‍ രാമായണ മാസാചരണവും സംഘടിപ്പിക്കുന്നുണ്ട്.
ഒരുമാസം നീണ്ടു നില്ക്കുന്ന രാമായണ പ്രഭാഷണ പരമ്പരകളുടെ ഉദ്ഘാടനം ഇന്നുവൈകിട്ട് നാലിന് കൊച്ചിന് ദേവസ്വംബോര്‍ഡ് സെക്രട്ടറി വി.എ. ഷീജ നിര്‍വഹിക്കും. നാളെമുതല്‍ ഓഗസ്റ്റ് 14 വരെ തുടരുന്ന പ്രഭാഷണം എല്ലാ ദിവസവും വൈകിട്ട് നാലുമുതല്‍ ആറുവരെയാണ്. നാളെ പൂങ്കുന്നം കൃഷ്ണയ്യര്‍ ഉമാമഹേശ്വര സംവാദം, പുത്രലാഭാലോചന, രാമാവതാരം എന്നിവയില്‍ പ്രഭാഷണം നടത്തും.
കര്‍ക്കടക മാസത്തിലെ നാലമ്പല ദര്‍ശനത്തിനെത്തുന്ന തീര്‍ത്ഥാടകര്‍ക്കായി ഇരിങ്ങാലക്കുട കൂടല്‍മാണിക്യം ക്ഷേത്രത്തില്‍ വിപുലമായ ഒരുക്കങ്ങള്‍ പൂര്‍ത്തിയായിവരുന്നു. മഴനനയാതെ അന്‍പതിനായിരത്തിലധികം പേര്‍ക്ക് ഒരേസമയം വരിനില്ക്കാവുന്ന പന്തലുകളുടെ പണികള്‍ അവസാനഘട്ടത്തിലാണ്. കൊട്ടിലാക്കല്‍ പറമ്പിനുപുറമെ ഇത്തവണ മണിമാളികയ്ക്ക് പിന്‍വശവും പേഷ്കാര്‍ റോഡില്‍നിന്നു വിശ്രമ കേന്ദ്രത്തിലേക്ക് പോകുന്ന പുതിയതായി നിര്‍മിച്ച വഴിയുടെ ഇരുവശവും വിപുലമായ പാര്‍ക്കിങ് സൗകര്യങ്ങള്‍ ദേവസ്വം ഒരുക്കിയിട്ടുണ്ട്.
പൊതുജനങ്ങള്‍ക്കും സമീപവാസികള്‍ക്കും നാലമ്പലകാലത്ത് തീര്‍ത്ഥാടകരുമായിവരുന്ന വാഹനങ്ങള്‍ പൊതുവഴികളിലുംമറ്റും പാര്‍ക്ക് ചെയ്യുന്നത് മൂലമുണ്ടാക്കുന്ന അസൗകര്യങ്ങള്‍ ഇത്തവണ ഉണ്ടാകില്ലെന്ന് ദേവസ്വം ചെയര്മാന് യു. പ്രദീപ് മേനോന് പറഞ്ഞു. നാലമ്പല തീര്‍ത്ഥാടകര്‍ക്കായി കൂടല്‍മാണിക്യം ദേവസ്വം ഈവര്‍ഷം ശനി, ഞായര്‍ ദിവസങ്ങളില്‍ കഞ്ഞി വിതരണം ഒരുക്കും. ഇതിനായി പടിഞ്ഞാറേ ഊട്ടുപുരയില്‍ സൗകര്യങ്ങള്‍ വര്‍ധിപ്പിച്ചിട്ടുണ്ട്. നാലമ്പല ദര്‍ശനത്തിനെത്തുന്ന തീര്‍ഥാടകര്‍ക്കായി കൂടല്‍മാണിക്യ ക്ഷേത്രത്തിനുമുന്നില്‍ നിന്ന് എല്ലാദിവസവും രാവിലെ പതിവുപോലെ 6 മണിക്കും 6:30 നും രണ്ടു കെ.എസ്.ആര്.ടി.സി. ബസുകള്‍ സര്‍വീസ് നടത്തും. കുഞ്ഞുകുട്ടികളുമായി വരുന്ന സ്ത്രീകള്‍ക്ക് ഫീഡിങ് റൂം ഒരുക്കിയിട്ടുണ്ട്. ക്ഷേത്രത്തിനുപുറത്ത് പലഭാഗങ്ങളിലായി 41 ടോയ്ലറ്റുകളും ഒരുക്കിയിട്ടുണ്ട്.