പ്രളയം പ്രതിസന്ധിയായില്ല; കാടുകുറ്റി ഗ്രാമപഞ്ചായത്തില്‍ നെല്‍കൃഷിക്ക് നൂറ് മേനി വിളവ്
തൃശൂര്‍: കാടുകുറ്റി ഗ്രാപഞ്ചായത്തില്‍ നെല്‍കൃഷിക്ക് നൂറ് മേനി വിളവ്. പ്രളയത്തില്‍ കൃഷിയിടമെല്ലാം ആഴ്ചകളോളം വെള്ളത്തിനിടിയിലായ പാടശേഖരത്താണ് ഇക്കുറി വന്‍ വിളവ് ഉണ്ടായിരിക്കുന്നത്. മുന്‍ വര്‍ഷത്തേക്കാളും മുപ്പത് ശതമാനം കൂടുതല്‍ വിളവാണ് ഇത്തവണയുണ്ടായിട്ടുള്ളത്. 115ഓളം ഹെക്ടര്‍ സ്ഥലത്താണ് ഇത്തവണ കൃഷിയിറക്കിയത്. ഏതാനും ചില പാടശേഖരങ്ങളൊഴിച്ച് ബാക്കി വരുന്ന പഞ്ചായത്തിലെ മുഴുവന്‍ പാടശേഖരത്തും കര്‍ഷകര്‍ നെല്‍കൃഷിയിറക്കിയിരുന്നു.
പ്രളയത്തില്‍ നാശം സംഭവിച്ച കർഷകരെ സഹായിക്കാനായി കൃഷിഭവനും രംഗത്തെത്തിയിരുന്നു. ചെറുകിട കര്‍ഷകര്‍ക്ക് വിത്തും വളവും സൗജന്യമായി കൃഷിഭവനില്‍ നിന്നും വിതരണം ചെയ്തു. വിവിധ പദ്ധതികളുടെ ആനൂകൂല്യമടക്കം ഇരുപത് ലക്ഷം രൂപയുടെ സഹായമാണ് കൃഷിഭവന്‍ പഞ്ചായത്തിലെ കര്‍ഷകര്‍ക്കായി നല്കിയത്. ഇതിന് പുറമെ ബോധവത്കരണ ക്ലാസ്സുകളും ആധുനിക കൃഷി രീതികളെ പറ്റിയും കര്‍ഷകര്‍ക്ക് പരിശീലനം നല്കി.
'ഉടല്‍ ഇല്ലാത്ത കൈ'.. രാഹുല്‍ ഗാന്ധിക്ക് വയറ് നിറച്ച് ട്രോള്‍! 'അഞ്ചാം കൈ'യുടെ രഹസ്യം ഇങ്ങനെ
പ്രളയത്തിന് ശേഷം ആദ്യമായി കൃഷിയിറക്കുന്നതിനാല്‍ കര്‍ഷകരും ഉദ്യോഗസ്ഥരും പ്രത്യേക ശ്രദ്ധയും ചെലുത്തിയിരുന്നു. പ്രളയത്തില്‍ വന്‍ നാശം സംഭവിച്ചതിനെ തുടര്‍ന്ന് ഇത്തവണ കൃഷിയിറക്കാന്‍ മടിച്ച് നിന്ന പല കര്‍ഷകരേയും പാടശേഖര സമിതിയും കൃഷിഭവനിലെ ഉദ്യോഗസ്ഥരും പ്രോത്സാഹനവും സഹായവും നല്കി കൃഷി ചെയ്യിപ്പിച്ചു. ഈ കര്‍ഷകര്‍ക്കും വന്‍ വിളവാണ് ഇക്കുറി ഉണ്ടായിരിക്കുന്നത്. വന്‍ വിളവ് ലഭിച്ചതോടെ കര്‍ഷകരും ആഹ്ലാദത്തിലാണ്.
പ്രളയത്തെ തുടര്‍ന്ന് ഇത്തവണ കൃഷിയിറക്കാന്‍ കുറച്ച് കാലതാമസം നേരിട്ടു. പ്രളയത്തില്‍ നശിച്ച കൃഷിയിടം ഒരുക്കുന്നതും ശ്രമകരമായ പ്രവര്‍ത്തിയായിരുന്നു. പാടശേഖരസമിതി മുന്‍കൈയ്യെടുത്ത് ട്രാക്ടറും മറ്റു സംവിധാനങ്ങളും ഉപയോഗിച്ച് കൃഷിയിടം ഒരുക്കികൊടുത്തു. കൃഷിയിടത്തേക്ക് വെള്ളം പമ്പ് ചെയ്യുന്ന മോട്ടോറുകള്‍ വെള്ള പൊക്കത്തില്‍ മുങ്ങി നശിച്ചിരുന്നു. ഇവയുടെ കേടുപാടുകള്‍ തീര്‍ക്കുന്ന പ്രവര്‍ത്തികള്‍ നടത്തേണ്ടി വന്നതും കൃഷിയിറക്കുന്നതിന് കാലതാമസമുണ്ടാക്കി. പാടശേഖര സമിതിയുടേയും കൃഷിഭവന്റേയും മാതൃകാപരമായ ഇടപെടലുകള്‍ കൊണ്ടാണ് ഇവ ഉപയോഗ യോഗ്യമാക്കാന്‍ സാധിച്ചത്.
ജ്യോതി, ശ്രേയസ്സ്, ഉമ എന്നീ വിത്തുകളാണ് ഇത്തവണ ഇവിടെ വിതച്ചത്. മലവെള്ളത്തില്‍ പാടശേഖരത്ത് അടിഞ്ഞ് കൂടിയ കളകളുടെ വിത്തുകള്‍ നെല്‍വിത്തുകള്‍ക്കൊപ്പം മുളച്ച് വളര്‍ന്നത് പ്രതിസന്ധിയുണ്ടാക്കി. ഇവ പറിച്ച് നീക്കം ചെയ്ത് ആ പ്രശ്‌നത്തിന് പരിഹാരം കണ്ടു. തുടര്‍ന്ന് വളവും വെള്ളവും കൃത്യസമയത്ത് നല്കി കര്‍ഷകര്‍ പ്രത്യേക പരിചരണം നല്കി. കര്‍ഷകരുടെ ഈ നിശ്ചയദാര്‍ഡ്യം ഫലം കണ്ടു. വിളവെടുപ്പിനും കാലതാമസമുണ്ടായില്ല. തൊണ്ണൂറ് ശതമാനത്തിലധികം പാടശേഖരത്തെ കൊയ്ത്തും ഇതിനകം നടന്നു കഴിഞ്ഞു. ഇനി ഏതാനും പാടത്ത് മാത്രമാണ് കൊയ്ത്ത് നടക്കാനുള്ളത്. അത് വരും ദിവസങ്ങളില്‍ പൂര്‍ത്തീകരിക്കും.
പഞ്ചായത്തിന്റെ രണ്ട് കൊയ്ത്തു യന്ത്രങ്ങള്‍ ഉപയോഗിച്ചാണ് കൊയ്ത്ത് നടത്തുന്നത്. പാടശേഖര സമിതി ഭാരവാഹികളുടെ നേതൃത്വത്തിലാണ് കൊയ്ത്തു യന്ത്രങ്ങള്‍ പരിപാലിക്കുന്നതും നിയന്ത്രിക്കുന്നതും. ആദ്യം ഒരു കൊയ്ത്തു യന്ത്രം മാത്രമാണ് കൃഷിഭവന് സ്വന്തമായുണ്ടായിരുന്നത്. ഇത് ഉപയോഗിക്കുന്ന ഇനത്തില്‍ കര്‍ഷകരില്‍ നിന്നും ഈടാക്കുന്ന പണം സ്വരൂപിച്ചാണ് കഴിഞ്ഞ വര്‍ഷം രണ്ടാമത്തെ കൊയ്ത്തു യന്ത്രം റൊക്കം പണം കൊടുത്ത് സ്വന്തമാക്കിയത്. പ്രളയത്തിന് ശേഷം ലഭിച്ചിരിക്കുന്ന ഈ വിളവ് കര്‍ഷകര്‍ക്ക് ആത്മവിശ്വാസം നല്കിയിട്ടുണ്ട്.
ലോക്സഭ തിരഞ്ഞെടുപ്പ് 2019: വൺ ഇന്ത്യ ഇലക്ഷൻ സ്പെഷൽ പേജ് കാണൂ