തൃശൂർ മണലൂര്‍ മേഖലയിലെ ഗുണ്ടാ ആക്രമണം: അഞ്ചുപേര്‍കൂടി അറസ്റ്റില്‍
തൃശൂര്‍: മണലൂര്‍ മുറ്റിച്ചൂരിലും പാന്തോടിലുമായി നടന്ന ഗുണ്ടാ ആക്രമണങ്ങളിലും സംഘട്ടനത്തിലുംപെട്ട അഞ്ചുപ്രതികളെക്കൂടി അന്തിക്കാട് പോലീസ് അറസ്റ്റുചെയ്തു. പടിയം സ്വദേശികളായ ഐക്കരത്ത് ഉണ്ണിക്കണ്ണന്‍ (24), പെരിങ്ങാടന്‍ ഹിരത്ത് (22), കാരമുക്ക് കിളിയാടന്‍ അഖില്‍ (24), മുറ്റിച്ചൂര്‍ സ്വദേശികളായ കാരണത്ത് അശ്വിന്‍ (19), കൂട്ടാല നിര്‍മല്‍ (19) എന്നിവരെയാണ് അന്തിക്കാട് സിഐ പി കെ മനോജ് കുമാര്‍, എസ്ഐ കെജെ ജിനേഷ് എന്നിവര്‍ ചേര്‍ന്ന് അറസ്റ്റ് ചെയ്തത്. ഏഴു പ്രതികളെ കഴിഞ്ഞ ദിവസങ്ങളില്‍ അറസ്റ്റ് ചെയ്തിരുന്നു. ഇതോടെ കുറഞ്ഞ ദിവസങ്ങള്‍ക്കുള്ളില്‍ മുഴുവന്‍ പ്രതികളെയും അന്തിക്കാട് പോലീസ് വലയിലാക്കി.
1977ൽ വിമാനത്താവളത്തിൽ വെച്ച് ചന്ദ്രശേഖറിനെ കണ്ടു, അന്ന് ചായക്കട നടത്തലായിരുന്നില്ലേ? മോദിക്ക് ട്രോൾ
ദിവസങ്ങള്‍ക്കുമുമ്പ് മുറ്റിച്ചൂരിലാണ് ഇരുവിഭാഗങ്ങള്‍ തമ്മില്‍ വീടുകള്‍ ആക്രമിച്ച് നാശനഷ്ടങ്ങള്‍ വരുത്തിയത്. മുറ്റിച്ചൂര്‍, പടിയം, കാരമാക്കല്‍ പ്രദേശങ്ങളിലെ ആറ് വീടുകള്‍ക്കുനേരേ ശനിയാഴ്ച അര്‍ധരാത്രിയാണ് ആക്രമണം നടന്നത്. ഗുണ്ടാസംഘങ്ങള്‍ തമ്മില്‍ സാമൂഹികമാധ്യമങ്ങളില്‍ പരസ്പരം നടത്തിയ പോര്‍വിളി വീടുകള്‍ ആക്രമിക്കുന്നതിലേക്കെത്തുകയായിരുന്നു.
ഡിവൈഎസ്പിമാരായ ആര്‍ സന്തോഷ്, ഫേമസ് വര്‍ഗീസ് എന്നിവരുടെ നേതൃത്വത്തില്‍ ശനിയാഴ്ച രാത്രിതന്നെ പോലീസ് ഊര്‍ജിതമായ അന്വേഷണം ആരംഭിച്ചിരുന്നു.വലിയ കലാപമാകുമായിരുന്ന സംഭവത്തില്‍ പോലീസിന്റെ സമയോചിതമായ ഇടപെടല്‍ മൂലമാണ് നിയന്ത്രണവിധേയമാക്കാനായത്.
പെരിങ്ങോട്ടുകര, മുറ്റിച്ചൂര്‍, ചാഴൂര്‍ പ്രദേശങ്ങളില്‍ കഞ്ചാവ് വില്പനയുമായി ബന്ധപ്പെട്ടാണ് ഗുണ്ടാസംഘങ്ങളുടെ വളര്‍ച്ചയുണ്ടായിട്ടുള്ളത്. അന്തിക്കാട് സി ഐ പി കെ മനോജ് കുമാറും എസ് ഐ കെ ജെ. ജിനേഷും ചേര്‍ന്ന് വിരിച്ച വലയിലാണ് പ്രതികള്‍ കുടുങ്ങിയത്. പിടിയിലായ 12 പേരും കൗമാരക്കാരാണ്. ലഹരിക്കുംമറ്റും വേണ്ടി സംഘംചേര്‍ന്ന് ഗുണ്ടകളായി തീര്‍ന്നവരാണ് ഇവരെന്ന് പറയപ്പെടുന്നു.
മുറ്റിച്ചൂര്‍ കേസില്‍ മാത്രം 12 പ്രതികളെയാണ് പിടികൂടിയത്. മേഖലയില്‍ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്ന ഇത്തരം സംഘങ്ങളെ കാപ്പ ചുമത്തിയോ, ഗുണ്ടാ ആക്ട് പ്രകാരം നടപടിയെടുത്തോ ഇവരെ അമര്‍ച്ചചെയ്ത് മേഖലയില്‍ സമാധാന അന്തരീക്ഷം സൃഷ്ടിക്കുമെന്ന് അന്തിക്കാട് എസ് ഐ കെജെ ജിനേഷ് പറഞ്ഞു. സിപിഒമാരായ സോണി, ഷറഫുദ്ദീന്‍, റഷീദ്, ഷിഹാബ്, ഡിവൈ എസ്പി. സ്‌ക്വാഡംഗങ്ങളായ ഗോപി, ജീവന്‍ എന്നിവരും പ്രതികളെ പിടികൂടിയ സംഘത്തില്‍ ഉണ്ടായിരുന്നു.