ഗുരുവായൂർ ക്ഷേത്രോത്സവം: കർശനമായ കോവിഡ് മാനദണ്ഡങ്ങളോടെ മാത്രമെന്ന് ജില്ലാ കലക്ടർ
തൃശ്ശൂർ; കോവിഡ് രോഗ വ്യാപനം തുടരുന്ന സാഹചര്യത്തിൽ ഗുരുവായൂർ ക്ഷേത്രോത്സവം കൃത്യമായ കോവിഡ് പ്രതിരോധ മാനദണ്ഡങ്ങൾ പാലിച്ചും ജനങ്ങളുടെ സുരക്ഷ ഉറപ്പുവരുത്തിയുമാകണമെന്ന് ജില്ലാ കലക്ടർ എസ് ഷാനവാസ്. ഗുരുവായൂർ ക്ഷേത്രോത്സവം സംബന്ധിച്ച് കെ വി അബ്ദുൽ ഖാദർ എം എൽ എ യുടെ അധ്യക്ഷതയിൽ ചേർന്ന ആലോചനാ യോഗത്തിലാണ് തീരുമാനം.
രാഹുല്‍ഗാന്ധിയുടെ പുതുച്ചേരി സന്ദര്‍ശനം, ചിത്രങ്ങള്‍ കാണാം
വർഷങ്ങളായി നടന്നുവരുന്ന ക്ഷേത്ര ആചാരങ്ങൾക്ക് മുടക്കം വരാത്ത രീതിയിൽ ചടങ്ങുകൾ നടത്തിക്കൊണ്ടുപോകാൻ യോഗം തീരുമാനിച്ചു. നിലവിലെ സാഹചര്യത്തിൽ ആളുകളുടെ എണ്ണം കുറച്ച് പ്രാദേശിക ഭക്തരെ മാത്രം ഉൾക്കൊള്ളിച്ചുകൊണ്ടാണ് ചടങ്ങുകൾ നടത്തുക. മറ്റ് സ്ഥലങ്ങളിൽ നിന്നുള്ള ആളുകളെ കഴിവതും ഒഴിവാക്കാനും യോഗം നിർദ്ദേശിച്ചു. ഒരു ആന മാത്രമായി ആനയോട്ടം നടത്താനും പുറമേനിന്നുള്ളവരെ പങ്കെടുപ്പിക്കാതെ ക്ഷേത്ര മതിൽക്കെട്ടിനകത്ത് ചുമതലപ്പെട്ട ആളുകൾ മാത്രമായി ആറാട്ട് നടത്താനും കലക്ടർ നിർദ്ദേശം നൽകി. ദേവസ്വത്തിന്റെ അപേക്ഷ മാനിച്ച് ഡിഎംഒയുടെ റിപ്പോർട്ടിന് ശേഷം നിലവിൽ ക്ഷേത്രദർശനത്തിന് അനുമതി ഉള്ളവരുടെ എണ്ണം 3000ൽ നിന്ന് 5000 ആക്കി ഉയർത്താമെന്ന് കലക്ടർ അറിയിച്ചു.
ഉത്സവത്തോടനുബന്ധിച്ച് നടത്തിവരാറുള്ള കലാപരിപാടികൾ വെർച്ച്വൽ സംവിധാനം വഴി ഭക്തർക്ക് കാണാനുള്ള സംവിധാനം തയ്യാറാക്കാൻ എംഎൽഎ നിർദ്ദേശിച്ചു. മുൻകാലങ്ങളിൽ ഗുരുവായൂരിൽ ഉത്സവത്തിന് ആയിരത്തിന് മുകളിൽ പറ വെക്കാനുള്ളത് ഇത്തവണ നൂറിൽ താഴെയാക്കാനും ഒരു കുടുംബത്തിൽ നിന്ന് ഒരാൾ മാത്രം അതിൽ പങ്കെടുക്കാനുമുള്ള സാഹചര്യം ഉണ്ടാക്കണമെന്നും യോഗം നിർദ്ദേശിച്ചു. ഉത്സവത്തിന് നൽകി വരാറുള്ള ഭക്ഷണ പകർച്ചക്ക് പകരം ഇത്തവണ ഭക്ഷ്യ കിറ്റുകളാണ് നൽകുക. അതിനായി 10000 കിറ്റുകൾ തയ്യാറാക്കിയിട്ടുണ്ടെന്ന് ദേവസ്വം ചെയർമാൻ അറിയിച്ചു. ആരോഗ്യവകുപ്പിന്റെയും ദേവസ്വത്തിന്റെയും റിപ്പോർട്ട് ലഭിച്ച ശേഷം ഗുരുവായൂർ ക്ഷേത്രോത്സവം സംബന്ധിച്ച മാർഗ്ഗനിർദ്ദേശങ്ങൾ ജനങ്ങളിലേക്ക് എത്തിക്കും.
ഗുരുവായൂർ നഗരസഭ ലൈബ്രറി ഹാളിൽ നടന്ന യോഗത്തിൽ ഗുരുവായൂർ ദേവസ്വം ചെയർമാൻ അഡ്വ. കെ ബി മോഹൻ ദാസ്, ദേവസ്വം അഡ്മിനിസ്ട്രേറ്റർ ടി ബ്രീജാകുമാരി, ഗുരുവായൂർ നഗരസഭ ചെയർമാൻ എം കൃഷ്ണദാസ്, വൈസ് ചെയർപേഴ്സൺ എം പി അനീഷ്മ, ജില്ലാ അസിസ്റ്റന്റ് പോലീസ് കമ്മീഷണർ ആർ ആദിത്യ, ഡിഎംഒ റീന, ചാവക്കാട് തഹസിൽദാർ, ദേവസ്വം ഭരണസമിതി അംഗങ്ങൾ, ഗുരുവായൂരിലെ പോലീസ്, നഗരസഭ, ആരോഗ്യം എന്നീ വിഭാഗം ജീവനക്കാരും പങ്കെടുത്തു.
Recommended Video