വയനാട്ടില്‍ പലയിടത്തും കനത്തമഴ: ബാണാസുര സാഗര്‍ അണക്കെട്ടിന്റെ ഷട്ടര്‍ തുറന്നു; ദേശീയ ദുരന്തനിവാരണ സേന ജില്ലയിലെത്തി; അതീവ ജാഗ്രതാനിര്‍ദേശം
കല്‍പ്പറ്റ: വയനാടിന്റെ വിവിധ ഭാഗങ്ങളില്‍ കനത്തമഴ. ജില്ലാ ഭരണകൂടം അതീവ ജാഗ്രതാനിര്‍ദേശം പുറപ്പെടുവിച്ചു. അറബിക്കടലില്‍ രൂപപ്പെട്ട ന്യൂനമര്‍ദ്ദത്തെ തുടര്‍ന്ന് ശക്തമായ മഴക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം പ്രവചിച്ചിരുന്നു. വെള്ളിയാഴ്ച ഉച്ചയോടെയാണ് ജില്ലയുടെ പല ഭാഗത്തും മഴ ശക്തമായിട്ടുള്ളത്. നേരത്തെയുണ്ടായ പ്രളയത്തില്‍ കനത്തനാശനഷ്ടങ്ങളുണ്ടായ സാഹചര്യത്തില്‍ മുന്നൊരുക്കമെന്ന നിലയില്‍ സൈന്യം വയനാട്ടിലെത്തിയിട്ടുണ്ട്.
ക്ഷേത്രങ്ങൾ ബിജെപിയുടെ കുത്തകയോ?മോദിയുടേത് എല്ലാ വിഷയത്തിലും ഏകാധിപത്യ നിലപാടെന്ന് രാഹുൽ ഗാന്ധി
ദേശീയ ദുരന്ത നിവാരണസേനയുടെ 25 അംഗ സംഘമാണ് ജില്ലയിലെത്തിയിട്ടുള്ളത്. ബാണാസുര സാഗര്‍ അണക്കെട്ടിന്റെ വൃഷ്ടിപ്രദേശങ്ങളില്‍ അതിശക്തമായി മഴ പെയ്യുന്നില്ലെങ്കിലും മുന്‍ കരുതലെന്നവണ്ണം ഒരു ഷട്ടര്‍ ഉയര്‍ത്തിയിട്ടുണ്ട്. 10 സെന്റീമീറ്ററാണ് ഉയര്‍ത്തിയിട്ടുള്ളത്.
771.6 മീറ്ററാണ് ഡാമിലെ ഇപ്പോഴത്തെ ജലനിരപ്പ്. ഡാമിന്റെ റിസര്‍വ്വൊയര്‍ സംഭരണശേഷിയായ 775.6 മീറ്റര്‍ ഉയരത്തില്‍ വെള്ളമെത്തുന്നതിന് മുമ്പായി ഇതാദ്യമായിട്ടാണ് ഡാമില്‍ നിന്നും വെള്ളം തുറന്നു വിടുന്നത്. റിസര്‍വ്വൊയറില്‍ നാല് മീറ്റര്‍ വെള്ളം ഉയരണമെങ്കില്‍ കനത്ത മഴ ദിവസങ്ങളോളം പെയ്തിറങ്ങണം.അതോടൊപ്പം നിലവില്‍ വൈദ്യുതി ഉല്‍പ്പാദന ആവശ്യാര്‍ത്ഥം കക്കയത്തേക്ക് വെള്ളം തുറന്നുവിട്ടു കൊണ്ടിരിക്കെയാണ് ഷട്ടറുകളും തുറന്നു വെള്ളം പുഴയിലേക്ക് ഒഴുക്കുന്നത്.
ഈ കാലവര്‍ഷത്തില്‍ മൂന്നാം തവണയാണ് ഷട്ടറുകള്‍ തുറക്കുന്നത്. ജൂലായ് 15 നാണ് ഡാമിന്റെ ഷട്ടര്‍ ആദ്യമായി തുറന്നത്.ആഗസ്ത് 5 വരെ 21 ദിവസങ്ങളിലായി 92.2231 ദശലക്ഷം ക്യുബിക് മീറ്റര്‍ വെള്ളമാണ് സ്പില്‍വെ വഴിപുറത്തേക്ക് വിട്ടത്.ഡാം കപ്പാസിറ്റിയുടെ പകുതിയോളം വെള്ളമാണിത്. പിന്നീട് നീരൊഴുക്ക് വര്‍ദ്ധിച്ചതിനെ തുടര്‍ന്ന് ആഗസ്ത് ഏഴിന് വീണ്ടും ഷട്ടറുകള്‍ തുറന്നു.
ഒരുമാസത്തോളം തുറന്നുവെച്ച ഷട്ടറുകള്‍ സെപ്തംബര്‍ 8 നാണ് താഴ്ത്തിയത്. അതേസമയം, കാരാപ്പുഴ ഡാമില്‍ നിന്നും വെള്ളം തുറന്നുവിട്ടിട്ടില്ല. ബാണാസുരസാഗര്‍ ഡാമില്‍ നിന്ന് ഇപ്പോള്‍ 55 ക്യുമെക്‌സ് നിരക്കിലാണ് വെള്ളം തുറന്നുവിട്ടിരിക്കുന്നത്. കരമാന്‍തോടിലൂടെ പനമരം പുഴയിലേക്ക് ഇവിടെ നിന്നും തുറന്നുവിട്ട വെള്ളമെത്തിച്ചേരുന്നത്. അതിനാല്‍ തന്നെ കരമാന്‍തോടിന്റെ കരയില്‍ താമസിക്കുന്നവര്‍ കനത്ത ജാഗ്രത പാലിക്കണമെന്ന് ജില്ലാ ഭരണകൂടം അഭ്യര്‍ത്ഥിച്ചിട്ടുണ്ട്. മഴക്കെടുതിയുണ്ടായാല്‍ നേരിടാന്‍ ജില്ലാഭരണകൂടം എല്ലാവിധത്തിലുള്ള സജ്ജീകരണങ്ങളും ഏര്‍പ്പെടുത്തിയിട്ടുണ്ട്.
ജില്ലാ ദുരന്തനിവാരണ അതോറിറ്റി സ്ഥിതിഗതികള്‍ നിരന്തരം വിലയിരുത്തുന്നുണ്ട്. കൂടാതെ കലക്‌ട്രേറ്റിലടക്കം 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂമുകളും സജ്ജമാക്കിയിട്ടുണ്ട്. ദേശീയ ദുരന്തനിവാരണ സേന മുന്നൊരുക്കമെന്ന നിലയില്‍ ജില്ലയിലെത്തിയിട്ടുണ്ട്. കനത്തമഴ തുടര്‍ന്നാല്‍ ഉരുള്‍പൊട്ടലടക്കമുള്ള ദുരന്തങ്ങള്‍ ഉണ്ടാകാനുള്ള സാഹചര്യം കണക്കിലെടുത്ത് ജനങ്ങള്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്.
ഉരുള്‍പൊട്ടലിനും മണ്ണിടിച്ചിലിനും സാധ്യതയുള്ളതിനാല്‍ മലയോരമേഖലയിലൂടെയുള്ള യാത്രകള്‍ പരിമിതപ്പെടുത്തുക, ഏത് നിമിഷവും മലവെള്ളപ്പാച്ചിലുണ്ടാകാനുള്ള സാധ്യത കണക്കിലെടുത്ത് പുഴകളിലും വെള്ളക്കെട്ടുകളിലും ഇറങ്ങാതിരിക്കുക, അപകടസാധ്യത നിലനില്‍ക്കുന്ന പ്രദേശങ്ങളില്‍ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാതിരിക്കുക. വേണ്ടി വന്നാല്‍ ദുരിതാശ്വാസ ക്യാംപുകള്‍ സജ്ജമാക്കുന്നതടക്കമുള്ള പ്രവര്‍ത്തനങ്ങളും അധികൃതര്‍ സ്വീകരിച്ചുവരുന്നുണ്ട്.
ഉദ്യോഗസ്ഥര്‍ ആവശ്യപ്പെട്ടാല്‍ മാറിത്താമസിക്കാന്‍ വൈകരുതെന്നും ജനങ്ങളോട് അഭ്യര്‍ത്ഥിച്ചിട്ടുണ്ട്. കുട്ടികള്‍ പുഴകളിലും തോടുകളിലും വെള്ളകെട്ടിലും ഇറങ്ങി കളിക്കുന്നില്ല എന്ന് മാതാപിതാക്കള്‍ ഉറപ്പ് വരുത്തണമെന്നും ജില്ലാകലക്ടര്‍ അഭ്യര്‍ത്ഥിച്ചിട്ടുണ്ട്. മഴ അതിശക്തമായി പെയ്യാനുള്ള സാഹചര്യം നിലനില്‍ക്കുന്നതിനാല്‍ അതീവശ്രദ്ധയോടെയാണ് ജില്ലാഭരണകൂടം പ്രവര്‍ത്തിച്ചുവരുന്നത്.