തൃശൂരിൽ ദുരിതം വിതച്ച് കാറ്റും തീയും; കൂറ്റൻ ഫ്ലക്സ് ബോർഡുകൾ നിലം പതിച്ചു, നിരവധി പേർക്ക് പരിക്ക്
തൃശൂര്‍: ചാവക്കാട് മേഖലയില്‍ അപ്രതീക്ഷിതമായി വീശിയ കാറ്റ് ദുരിതം വിതച്ചു. ഇന്നലെ പുലര്‍ച്ചെ മുതലാണ് അസാധാരണമായി കാറ്റ് വീശിത്തുടങ്ങിയത്. പലയിടങ്ങളിലും പരസ്യബോര്‍ഡുകളും പന്തലുകളും പൊളിഞ്ഞുവീണു. രാവിലെ ഭാര്യയെ ജോലിസ്ഥലത്തെത്തിച്ച് ബൈക്കില്‍ മടങ്ങുന്നവഴി ഫ്‌ളെക്‌സ് ബോര്‍ഡ് ദേഹത്ത് വീണ് ചാവക്കാട് നഗരസഭാ ചെയര്‍മാന്‍ എന്‍.കെ. അക്ബറിനു പരുക്കേറ്റു. കാലിനു പരുക്കേറ്റ ചെയര്‍മാനു പ്രാഥമിക ശുശ്രൂക്ഷ നല്‍കി.
കെട്ടിടങ്ങള്‍ക്ക് മുകളില്‍ സ്ഥാപിച്ച കൂറ്റന്‍ ഫ്‌ളക്‌സുകള്‍ പൊളിഞ്ഞു. ബസ്സ്റ്റാന്‍ഡ് പരിസരത്തു കാര്‍ വില്പന ഷോ നടത്തുവാന്‍ ഒരുക്കിയ പ്ലാസ്റ്റിക് പന്തല്‍ കാറ്റില്‍ പറന്നുപോയി. പാലയൂര്‍ സെന്ററില്‍ തെങ്ങ് റോഡിലേക്ക് മുറിഞ്ഞുവീണു. ആര്‍ക്കും പരുക്കില്ല. നാട്ടുകാര്‍ ചേര്‍ന്ന് മുറിച്ചുമാറ്റി. പഴയകെട്ടിടങ്ങളില്‍നിന്ന് ഓടുകള്‍ കാറ്റില്‍ പറന്നുപോയി.

കുന്നംകുളത്ത് ചൂടും കാറ്റും വര്‍ധിച്ചതോടെ അഞ്ചിടങ്ങളില്‍ തീപ്പിടുത്തം. കമ്പിപാലത്ത് പുല്ലിന് തീപിടിച്ച് പുക ഉയര്‍ന്നത് സംസ്ഥാനപാതയിലെ ഗതാഗത തടസവുമുണ്ടാക്കി. ചെറുവത്താനിയില്‍ പത്തേക്കര്‍ പാടത്തിനും തെങ്ങിന്‍തോപ്പിനും ഒമ്പതരക്കാണ് തീപ്പിടിച്ചത്. സേനാംഗങ്ങള്‍ ഇവിടെയെത്തി തീയണച്ചു. ചാലിശ്ശേരിയിലെ അഞ്ചേക്കര്‍ സ്ഥലത്ത് തീപ്പിടിച്ചതായി പതിനെന്നേകാലിന് വിവരമെത്തി. വൈദ്യുത കമ്പി പൊട്ടിവീണത് അപകടസാധ്യത വര്‍ധിപ്പിച്ചു.
തീപിടുത്തമുണ്ടായ സ്ഥലത്തിന് സമീപം ഗ്യാസ് ഏജന്‍സിയുടെ സംഭരണശാലയുമുണ്ടായിരുന്നു. സേനാംഗങ്ങളുടെ സമയോചിതമായ ഇടപെടല്‍ അപകടമൊഴിവാക്കി. അഞ്ഞൂര്‍ ചെറുവക്കര ഫാംറോഡിന് സമീപത്തെ അഞ്ചേക്കറോളമുള്ള പാടശേഖരത്തില്‍ പന്ത്രണ്ടോടെ തീപിടിച്ചു. കടങ്ങോടുള്ള ഒന്നരയേക്കര്‍ തെങ്ങിന്‍തോപ്പിന് തീപിടിച്ച സ്ഥലത്തേക്ക് രണ്ടോടെ സേനാംഗങ്ങളെത്തി. മൂന്നോടെയാണ് അക്കിക്കാവ് കമ്പിപാലത്തെ റോഡരികിലെ പുല്ലിനും പാഴ്‌വസ്തുക്കളും തീപിടിച്ചത്. ഇവിടെ പുക ഉയര്‍ന്നതോടെ കുറച്ച് സമയം ഗതാഗത തടസവുമുണ്ടായി. സ്‌റ്റേഷന്‍ ഓഫീസര്‍ ബി. വൈശാഖ്, ജയചന്ദ്രന്‍, ഫെലിക്‌സ് മാത്യു എന്നിവര്‍ തീയണക്കുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി.












Click it and Unblock the Notifications