വാഴച്ചാല്‍ മേഖലയിലേക്ക് വേഴാമ്പലുകള്‍ തിരികെയെത്തുന്നു
തൃശൂര്‍: വാഴച്ചാല്‍ മേഖലയിലേക്ക് വേഴാമ്പലുകള്‍ തിരികെയെത്തിത്തുടങ്ങി. പ്രളയവും ഉരുള്‍പൊട്ടലുമുണ്ടായതിനെ തുടര്‍ന്ന് വേഴാമ്പലുകളുടെ പറുദീസയായ വാഴച്ചാല്‍ വിട്ടുപോയ വേഴാമ്പലുകളാണ് ഇപ്പോള്‍ തിരികെയെത്തി തുടങ്ങിയിരിക്കുന്നത്. എന്നാല്‍ വാഴച്ചാല്‍ മേഖലയിലെ വന്‍മരങ്ങള്‍ നഷ്ടമായത് വേഴാമ്പലുകള്‍ക്ക് ദുരിതമായി മാറുകയാണ്. വന്‍ മരങ്ങളിലാണ് വേഴാമ്പലുകള്‍ കൂടൊരുക്കുന്നത്.
വാഴച്ചാല്‍ മേഖലയിലെ വന്‍ മരങ്ങളാണ് വേഴാമ്പലുകളെ ഇവിടേക്ക് ആകര്‍ഷിക്കുന്നത്. ഉരുള്‍പൊട്ടലില്‍ നിരവധി വന്‍ മരങ്ങളാണ് വാഴച്ചാല്‍ മേഖലയില്‍ നിലംപതിച്ചത്. ഇതിനുപുറമെ ഭക്ഷണക്ഷാമവും വേഴാമ്പലുകള്‍ക്ക് വിനയാകുന്നുണ്ട്. പഴവര്‍ഗങ്ങളാണ് ഇവയുടെ പ്രധാന ആഹാരം. മരങ്ങള്‍ നശിച്ചതോടെ ഭക്ഷണത്തിനും ക്ഷാമമുണ്ട്. മാത്രമല്ല മരങ്ങള്‍ പൂക്കുന്ന സമയവും വൈകിയിരിക്കുകയാണ്. സാധാരണ ഈ സീസണില്‍ പൂക്കേണ്ടതായ പല മരങ്ങളും കാലാവസ്ഥയില്‍ വന്നുചേര്‍ന്ന മാറ്റത്തെ തുടര്‍ന്ന് ഇപ്പോഴും പൂത്തിട്ടില്ല. ഇതും വേഴാമ്പലുകള്‍ക്ക് ഭീഷണിയാകുന്നുണ്ട്.

വേഴാമ്പലുകളുടെ പ്രജനനകാലം അവസാനിച്ച് തുടങ്ങിയതോടെയാണ് കൂടിറങ്ങുന്നത്. കൂടൊരുക്കാനുള്ള വന്‍ മരങ്ങളും സുലഭമായി ഭക്ഷണം ലഭിക്കാനുള്ള സൗകര്യവും നല്ല കാലാവസ്ഥയുമാണ് വേഴാമ്പലുകളെ ഇവിടേക്ക് ആകര്‍ഷിക്കുന്നത്. ജനുവരി-ഫെബ്രുവരി മാസങ്ങളിലാണ് വേഴാമ്പലുകള്‍ കൂടൊരുക്കുന്നത്. മൂന്ന്-നാല് മാസങ്ങള്‍ക്കുശേഷം കുഞ്ഞുങ്ങള്‍ക്ക് പറക്കാന്‍ പാകമാകുന്നതോടെ ഇവ കൂടുകള്‍ വിട്ട് പുറത്തിറങ്ങും. മറ്റ് ജീവികളില്‍നിന്നുള്ള ആക്രമണം ഒഴിവാക്കാനായി ഉയരം കൂടിയ വൃക്ഷങ്ങളിലാണ് ഇവ കൂടൊരുക്കുന്നത്. പെണ്‍വേഴാമ്പലുകള്‍ മുട്ടയ്ക്ക് അടയിരിക്കുമ്പോള്‍ ഭക്ഷണം ശേഖരിക്കുന്നതും കൂടിന് കാവലിരിക്കുന്നതും ആണ്‍ വേഴാമ്പലുകളാണ്.
മലക്കപ്പാറ, നെല്ലിയാംപതി, പറമ്പിക്കുളം എന്നിവിടങ്ങളും വേഴാമ്പലുകളുടെ പ്രജനന കേന്ദ്രമാണെങ്കിലും ഈ മേഖലകളില്‍ മലമുഴക്കി വേഴാമ്പലുകള്‍ മാത്രമാണ് കാണപ്പെടുന്നത്. എന്നാല്‍ വാഴച്ചാല്‍ മേഖല മലമുഴക്കി വേഴാമ്പലുകള്‍ക്ക് പുറമെ പാണ്ടന്‍ വേഴാമ്പലുകളും കോഴി വേഴാമ്പലുകളും തമ്പടിക്കുന്നുണ്ട്. വംശനാശ ഭീഷണി നേരിടുന്ന ഇനമാണ് പാണ്ടന്‍ വേഴാമ്പലുകള്‍. പശ്ചിമഘട്ടത്തില്‍ മാത്രം കണ്ടുവരുന്നവയാണ് കോഴി വേഴാമ്പലുകള്‍. കഴിഞ്ഞ പന്ത്രണ്ട് വര്‍ഷങ്ങള്‍ക്കുള്ളില്‍ വേഴാമ്പലുകളുടെ എണ്ണത്തില്‍ വന്‍ വര്‍ധനവാണ് ഉണ്ടായിട്ടുള്ളതെന്ന് വേഴാമ്പല്‍ ഫൗണ്ടേഷന്‍ സ്ഥാപക അംഗവും അസ്മാബി കോളജിലെ ബോട്ടണി വിഭാഗത്തിലെ അധ്യാപകനുമായ ഡോ. അമിതാബച്ചന്‍, പരിസ്ഥിതി പ്രവര്‍ത്തകന്‍ ബൈജു എ. വാസുദേവ് എന്നിവര്‍ പറഞ്ഞു.
ഇരുപത്തി മൂന്ന് കൂടുകള്‍ മാത്രമുണ്ടായിരുന്ന വാഴച്ചാല്‍ മേഖലയില്‍ ഇപ്പോള്‍ കൂടുകളുടെ എണ്ണം അറുപത്തി മൂന്നായി വര്‍ധിച്ചിട്ടുണ്ട്. വന്‍ മരങ്ങള്‍ മുറിച്ചുമാറ്റി തേക്ക് തോട്ടങ്ങളും തേയിലത്തോട്ടങ്ങളുമാക്കിയതോടെയാണ് ഈ മേഖലയില്‍ വേഴാമ്പലുകളുടെ എണ്ണം കുറയാന്‍ കാരണമായതെന്നാണ് ശാസ്ത്രീയ പഠനറിപ്പോര്‍ട്ടുകള്‍ പറയുന്നത്. വനത്തിനകത്തേക്ക് അനിയന്ത്രിതമായുള്ള സഞ്ചാരികളുടെ പ്രവേശനവും വേഴാമ്പലുകള്‍ക്ക് ഭീഷണിയാണ്. വനത്തിനകത്തേക്കുള്ള സഞ്ചാരികളുടെ കടന്നുകയറ്റംമൂലം വാഴച്ചാല്‍ മേഖലയിലെ നാല് കൂടുകളില്‍ കഴിഞ്ഞ രണ്ടുവര്‍ഷമായി വേഴാമ്പലുകള്‍ പ്രവേശിക്കുന്നില്ല. പ്രജനന കാലം കഴിഞ്ഞ് കൂടൊഴിയുമ്പോള്‍ ഒരു കൂട്ടില്‍നിന്നും ശരാശരി രണ്ട് കുഞ്ഞുങ്ങളാണ് പുറത്തിറങ്ങുക.
ഇരുനൂറോളം വേഴാമ്പലുകളാണ് ഈ മേഖലയില്‍ ഇപ്പോഴുള്ളതെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. വാഴച്ചാല്‍ മോഡല്‍ വേഴാമ്പല്‍ സംരക്ഷണം മറ്റിടങ്ങളിലും ഒരുക്കിയാല്‍ വംശനാശം നേരിടുന്ന വേഴാമ്പലുകളെ പുനര്‍ജീവിപ്പിക്കാനാകും.












Click it and Unblock the Notifications