ഒറ്റയടിക്ക് 1500 ലിറ്റര്‍ പായസം റെഡിയാകും; ഗുരുവായൂരപ്പന് സമർപ്പിക്കാൻ 2 ടണ്‍ ഭാരമുള്ള വാര്‍പ്പ്
തൃശൂര്‍: ഗുരുവായൂര്‍ ക്ഷേത്രത്തിലേക്ക് സമര്‍പ്പിക്കുന്നതിനായി പരുമലയില്‍ നിന്ന് രണ്ടേ കാല്‍ ടണ്‍ ഭാരമുള്ള ഭീമന്‍ വാര്‍പ്പ് ഗുരുവായൂരിലേക്ക് കൊണ്ടു പോയി. മറ്റന്നാളാണ് ഇത് ക്ഷേത്രത്തിലേക്ക് സമര്‍പ്പിക്കുക. പ്രവാസി മലയാളിയായ ബിസ്‌നസ് പ്രമുഖന്‍ തൃശൂര്‍ ചേറ്റുവ സ്വദേശിയായ എന്‍ ബി പ്രശാന്താണ് വഴിപാടായി വാര്‍പ്പ് സമര്‍പ്പിച്ചത്. ഇതോടെ ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഒറ്റയടിക്ക് 1500 ലിറ്റര്‍ പായസം വയ്ക്കാനാകും.
പരുമല ആര്‍ട്ടിസാന്‍സ് മെയ്ന്റനന്‍സ് ആന്‍ഡ് ട്രഡിഷണല്‍ ട്രേയിംഗിന്റെ ചുമതലയുള്ള മാന്നാര്‍ പരുിമല പന്തപ്ലാതെക്കേതില്‍ കാട്ടുംപുറത്ത് അന്തന്‍ ആചാരിയുടെയും മകന്‍ അനു അനന്തന്‍ എന്നിവരുടെ നേതൃത്വത്തിലാണ് വാര്‍പ്പ് പണി പൂര്‍ത്തിയാക്കിയത്.
40 ഓളം തൊഴിലാളികള്‍ ചേര്‍ന്ന് നാല് മാസം കൊണ്ടാണ് വാര്‍പ്പിന്റെ പണി പൂര്‍ത്തിയാക്കിയത്. 88 ഇഞ്ച് വ്യാസവും 24 ഇഞ്ച് ആഴവുമാണ് വാര്‍പ്പിനുള്ളത്. ശബരിമല, ഏറ്റുമാനൂര്‍, പാറമേക്കാവ്, മലയാലപ്പുഴ തുടങ്ങിയ കേരളത്തിലെ പ്രസിദ്ധമായ ക്ഷേത്രങ്ങളിലെ സ്വര്‍ണക്കൊടിമരങ്ങളുടെ പ്രധാന ശില്‍പിയാണ് അനന്തന്‍ ആചാരിയും മകന്‍ അനു അനന്തനും.
അതേസമയം, ആയിരം ലിറ്റര്‍ പാല്‍പായസം തയ്യാറാക്കാന്‍ കഴിയുന്ന രണ്ടുടണ്‍ ഭാരമുള്ള വലിയ വാര്‍പ്പ് അനന്തന്‍ ആചാരിയുടെയും അനു അനന്തന്റെയും നേതൃത്വത്തില്‍ നിര്‍മ്മിച്ച് കഴിഞ്ഞ ഫെബ്രുവരിയില്‍ ഗുരുവായൂര്‍ നടയില്‍ സമര്‍പ്പിച്ചിരുന്നു. ആര്‍ട്ടിസാന്‍സ് മെയിന്റനന്‍സ് ആന്‍ഡ് ട്രഡീഷണല്‍ ട്രേഡിംഗിന്റെ കീഴില്‍ അമ്പലപ്പുഴ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലേക്ക് സമര്‍പ്പിക്കാനുള്ള തുലാഭാരത്തട്ടിന്റെ നിര്‍മ്മാണം അവസാന ഘട്ടത്തിലാണ്.
അതേസമയം, ഗുരുവായൂരില്‍ അയ്യപ്പ ഭക്തരുടെ തിരക്ക് കണക്കിലെടുത്ത് വൈകീട്ട് ഒരു മണിക്കൂര്‍ നേരത്തെ നട തുറന്നിരുന്നത് തിങ്കളാഴ്ച മുതല്‍ പതിവ് പോലെയാകും. മൂന്ന് മാസത്തിലേറെയായി വൈകീട്ട് മൂന്നരയ്ക്ക് ശ്രീലകം തുറന്നിരുന്നു. തിങ്കളാഴ്ച മുതല്‍ പതിവ് പോലെ വൈകീട്ട് നാലരയ്‌ക്കേ തുറക്കൂ.
ഒന്നും രണ്ടുമല്ല, ചായക്കടക്കാരി ജയയുടെ ലോട്ടറി ഭാഗ്യം 5 തവണ; മാല പോലെ തുടരെ സമ്മാനങ്ങള്‍
തുറന്ന ഉടനേ തന്നെ ശീവേലി നടക്കു. തുലാം മാസം ഒന്നിനാണ് നട വൈകീട്ട് നേരത്തെ തുറക്കാന്‍ തുടങ്ങിയത്. ഇതിനിടെ കഴിഞ്ഞ ദിവസം ക്ഷേത്രത്തില്‍ 100ല്‍ കൂടുതല്‍ വിവാഹമാണ് നടന്നത്. രാത്രി ഒമ്പത് മണിക്ക് വിഴിപാട് കൗണ്ടറുകള്‍ അടയ്ക്കുന്നത് വരെ 106 വിവാഹങ്ങളാണ് ശീട്ടാക്കിയിരുന്നത്. തിരക്ക് വര്‍ദ്ധിച്ചതോടെ മൂന്ന് കല്യാണ മണ്ഡപങ്ങളിലും വിവാഹങ്ങള്‍ നടന്നിരുന്നു.