'സഖാവ്' വിളി കേട്ടപ്പോള്‍ കുളിരണിഞ്ഞു; പാര്‍ട്ടി ചിഹ്നത്തില്‍ മത്സരിക്കുന്നതിനാല്‍ ആശങ്കയില്ലെന്ന് ഇന്നസെന്റ്
തൃശൂര്‍: പാര്‍ട്ടി ചിഹ്നത്തില്‍ മത്സരിക്കുന്നതിനാല്‍ ഇക്കുറി ആശങ്കയില്ലെന്നു ചാലക്കുടി എം.പി. ഇന്നസെന്റ്. സി.പി.എം. കൊടുങ്ങല്ലൂര്‍ നിയോജക മണ്ഡലം കമ്മിറ്റി മാളയില്‍ സംഘടിപ്പിച്ച വനിതാ പാര്‍ലമെന്റില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. കഴിഞ്ഞ തവണ മത്സരിച്ചപ്പോള്‍ പാര്‍ട്ടി ചിഹ്നത്തില്‍ അല്ലാത്തതിനാല്‍ ചിലര്‍ രണ്ടാംകുടിയിലെ മകനെപ്പോലെയാണു കണ്ടത്. പേരിനൊപ്പം 'സഖാവ്' കൂടി ചേര്‍ത്തു വിളിക്കുമ്പോള്‍ കുളിരണിഞ്ഞെന്നും ഇന്നസെന്റ് പറഞ്ഞു.
വിവിധ മേഖലകളില്‍ വ്യക്തിമുദ്ര ലഭിച്ച വനിതകളെ എം.പി.ആദരിച്ചു. അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷന് കേന്ദ്ര കമ്മിറ്റിയംഗം അഡ്വ. കെ.പി. സുമതി വനിതാ പാര്‍ലമെന്റ് ഉദ്ഘാടനം ചെയ്തു. സംസ്ഥാന കമ്മറ്റി അംഗം ടി.സി. ഭാനുമതി, സി.പി.എം. സംസ്ഥാന കമ്മിറ്റിയംഗം കെ. ചന്ദ്രന് പിള്ള, ജില്ലാ സെക്രട്ടേറിയറ്റ് അംഗം പി.കെ. ഡേവിസ്, മഹിളാ അസോസിയേഷന് ജില്ലാ സെക്രട്ടറി അഡ്വ. കെ.ആര്. വിജയ, കെ.ബി. മഹേശ്വരി, എം. രാജേഷ് എന്നിവര്‍ പ്രസംഗിച്ചു.
ജില്ലയിലെ സീറ്റുകള്‍ യു.ഡി.എഫ് തിരിച്ചുപിടിക്കുമെന്ന് ഡി.സി.സി. പ്രസിഡന്റ് ടി.എന്‍.പ്രതാപന്. തൃശൂര്‍ ലോക്സഭാ സീറ്റ് കഴിഞ്ഞതവണ തെന്നിപ്പോയതാണ്. കോണ്‍ഗ്രസ് കോട്ടയായി തൃശൂരിനെ ഇക്കുറി പിടിച്ചുനിര്‍ത്തും. ഇക്കാര്യത്തില്‍ നല്ല ആത്മവിശ്വാസമാണുള്ളത്. പറ്റിയ വ്യക്തികളെ സ്ഥാനാര്‍ഥികളാക്കാന്‍ ലഭിക്കാത്തതുകൊണ്ടാണ് എം.എല്‍.എമാരെ ഇടതുപക്ഷം സ്ഥാനാര്‍ഥികളാക്കുന്നതെന്ന് മാധ്യമപ്രവര്‍ത്തകരുമായി സംസാരിക്കവെ അദ്ദേഹം ചൂണ്ടിക്കാട്ടി. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് താഴേ തട്ടില്‍ എല്ലാ ഒരുക്കങ്ങളും ഇതിനകം കോണ്‍ഗ്രസ് പൂര്‍ത്തിയാക്കി.
ബൂത്തു ലെവല്‍ കമ്മിറ്റികളുടെ ചുമതലക്കാരെയും നിശ്ചയിച്ചു. പാര്‍ട്ടി പറയുന്നത് ചെയ്യും. തൂപ്പുകാരന്റെ പണിയെടുക്കാന്‍ പറഞ്ഞാല്‍ അതു ചെയ്യാനും മടിയില്ലെന്നു പ്രതാപന് പറഞ്ഞു. വര്‍ഗീയതയുടെ കാര്യത്തില്‍ ബി.ജെ.പി അധ്യക്ഷന്‍ ശ്രീധരന്‍പിള്ളയ്ക്കും പ്രതിപക്ഷ നേതാവ് രമേഷ് ചെന്നിത്തലയ്ക്കും ഒരേ സ്വരമെന്നു സി.പി.ഐ. സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്. തങ്ങളും വിശ്വാസികള്‍ക്കൊപ്പമാണ് എന്നു പറഞ്ഞു കോണ്‍ഗ്രസും യു.ഡി.എഫും ശബരിമലയുടെ പേരില്‍ സമരത്തിനിറങ്ങിയ ബി.ജെ.പിക്ക് ഒപ്പം കൂടിയെന്ന് തൃശൂര്‍ ലോക്സഭാ മണ്ഡലം ഇടതു മുന്നണി സ്ഥാനാര്‍ഥി രാജാജി മാത്യു തോമസിന്റെ തെരഞ്ഞെടുപ്പ് കണ്വന്ഷന് ഉദ്ഘാടനം ചെയ്യവെ കാനം പറഞ്ഞു.
മതേതരത്വം സംരക്ഷിക്കാനും നിലനിര്‍ത്താനും ഇടതുപക്ഷ സ്വാധീനം ലോക്സഭയില്‍ വര്‍ധിക്കേണ്ടതുണ്ട്. കോണ്‍ഗ്രസും ബി.ജെ.പിയും ഹിന്ദു വര്‍ഗീയതയില്‍ ഒരേ നയമാണ് സ്വീകരിച്ചത്. 2014 ല്‍ അധികാരത്തിലെത്താന്‍ മോഡി നല്കിയ വാഗ്ദാനങ്ങളും അഞ്ചുവര്‍ഷത്തെ ഭരണവും ജനങ്ങള്‍ വിലയിരുത്തിയാല്‍ സര്‍ക്കാരിനെ വലിച്ചു താഴെയിടും. ജനശ്രദ്ധ തിരിച്ചുവിടാനാണ് യുദ്ധത്തിന്റെ പുകമറ സൃഷ്ടിക്കാന്‍ ശ്രമിക്കുന്നത്. യുദ്ധം തെരഞ്ഞെടുപ്പ് വിഷയമാക്കാന്‍ പാടില്ലെന്ന് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷനും ശബരിമലയോ സുപ്രീം കോടതിവിധിയോ പ്രചാരണത്തിന് ഉപയോഗിക്കരുതെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് ഓഫീസറും വ്യക്തമാക്കിയ നിലയ്ക്ക് ബി.ജെ.പി. എന്തു പറഞ്ഞ് വോട്ടു ചോദിക്കുമെന്ന് കണ്ടറിയണം.
ബി.ജെ.പിയുടെ വര്‍ഗീയതയെ കേരളത്തില്‍ കാലുകുത്താന്‍ അനുവദിക്കാത്തതിന്റെ വിദ്വേഷമാണു കേന്ദ്രസര്‍ക്കാര്‍ പ്രകടിപ്പിക്കുന്നത്. പ്രളയത്തില്‍ 31000 കോടിയുടെ നഷ്ടമുണ്ടായിട്ടും സഹായിക്കാന്‍ കേന്ദ്രം തയ്യാറായില്ല. രാജ്യത്തെ ജനം മുഴുവന്‍ ഒരു വശത്തുനിന്ന് മോഡി സര്ക്കാരിരെതിരേ നടത്തുന്ന പ്രതിഷേധമായിരിക്കും തെരഞ്ഞെടുപ്പ്.
ബി.ജെ.പിയെ ഒറ്റയ്ക്ക് എതിര്‍ക്കാനും മതേതരത്വം നിലനിര്‍ത്താനും കോണ്‍ഗ്രസിന് ശക്തിയില്ല. പല പ്രതിപക്ഷ കക്ഷികളും വ്യക്തമായ രാഷ്ട്രീയ ലക്ഷ്യങ്ങളില്ലാത്തവയാണ്. എങ്കിലും മോഡിക്കെതിരെയുള്ള ശക്തികളെ കൃത്യമായ മാര്‍ഗ നിര്‍ദ്ദേശത്തോടെ നയിക്കാന്‍ പാര്‍ലമെന്റില്‍ ഇടതുപക്ഷ അംഗങ്ങളുടെ സ്വാധീമുണ്ടെങ്കില് സാധിക്കും. 2004 ലെ യു.പി.എ. സര്‍ക്കാര്‍ ഇതിന് തെളിവാണെന്നും കാനം പറഞ്ഞു.
സി.പി.എം. ജില്ലാസെക്രട്ടറി എം.എം.വര്‍ഗീസ് അധ്യക്ഷത വഹിച്ചു. സി.എന്‍. ജയദേവന് എം.പി, മന്ത്രിമാരായ വി.എസ്. സുനില്‍കുമാര്‍, സി.രവീന്ദ്രനാഥ്, സി.പി.എം. സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം ബേബി ജോണ്‍, കെ. രാധാകൃഷ്ണന്, സിപിഐ ജില്ലാ സെക്രട്ടറി കെ.കെ. വത്സരാജ്, കെ.പി. രാജേന്ദ്രന്, പി.കെ. രാജന്, കെ.രാജന് എം.എല്‍.എ., എം.പി. പോളി, ബെന്നി മൂഞ്ഞേലി,യൂജിന്‍ മൊറേലി, മുഹമ്മദ് ചാമക്കാല, ഷൈജു പ്രദീപ്, സി.ആര്. വത്സന്, മേയര്‍ അജിത വിജയന്, എം. സ്വര്‍ണ്ണലത, പാര്‍വതി പവനന്, വിജയ രാജമല്ലിക തുടങ്ങിയവര്‍ പ്രസംഗിച്ചു.