വിഎസ് സുനിൽ കുമാർ ഇല്ലേങ്കിൽ ആര്? തൃശ്ശൂരിൽ പരിഹാരം കണ്ടെത്തി സിപിഎം, മുൻ എംഎൽഎ ഇറങ്ങും?
തിരുവനന്തപുരം; നിയമസഭ തിരഞ്ഞെടുപ്പിൽ ഇത്തവണ രാഷ്ട്രീയ കേരളം ഏറ്റവും കൂടുതൽ ഉറ്റുനോക്കപ്പെടുന്ന മണ്ഡലങ്ങളിലൊന്നാണ് തൃശ്ശൂർ. കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് കോട്ടയിൽ വിഎസ് സുനിൽ കുമാറിലൂടെ എൽഡിഎഫ് അട്ടിമറി നേട്ടം കൊയ്തതോടെയാണ് മണ്ഡലം ശ്രദ്ധാകേന്ദ്രമായത്. ഇത്തവണ സുനിൽ കുമാർ മത്സരരംഗത്തില്ലേങ്കിൽ ഇടതുമുന്നണിയിൽ നിന്ന് ആര് മത്സരിക്കുമെന്ന ചോദ്യം ശക്തമാണ്. അതേസമയം അറ്റകൈയെന്ന നിലയിൽ മണ്ഡലം ഏറ്റെടുക്കാനുള്ള നീക്കത്തിലാണ് സിപിഎം. ഏറ്റവും പുതിയ വിവരങ്ങൾ ഇങ്ങനെ
പത്മജയെ പരാജയപ്പെടുത്തി
കാൽ നൂറ്റാണ്ടിലേറെ യുഡിഎഫിന്റെ കുത്തകയായിരുന്നു തൃശ്ശൂർ നിയോജക മണ്ഡലത്തിൽ 2016 ൽ 6000 ത്തിലധികം വോട്ടിൻറെ ഭൂരിപക്ഷത്തോടെയായിരുന്നു വിഎസ് സുനിൽ കുമാർ വിജയിച്ചത്. കോൺഗ്രസിലെ പത്മജ വേണുഗോപാലിനെ പരാജയപ്പെടുത്തിയായിരുന്നു സുനിൽകുമാറിന്റെ വിജയം.
മൂന്ന് തവണ മത്സരിച്ചു
ഇത്തവണയും സുനിൽകുമാറിനെ തന്നെ മത്സരിപ്പിച്ച് മണ്ഡലം നിലനിർത്തണം എന്ന നിർദ്ദേശമായിരുന്നു സിപിഎം മുന്നോട്ട് വെച്ചത്. എന്നാല്‍ തുടർച്ചയായി മൂന്നു വട്ടം മത്സരിച്ച സുനില്‍ കുമാറിന് വീണ്ടും മത്സരിക്കാൻ അനുമതി നൽകേണ്ടതില്ലെന്നാണ് പാർട്ടിയുടെ നിലപാട്. സുനിൽ കുമാറിനെ മത്സരിപ്പിച്ചാൽ മറ്റ് നേതാക്കളെ കൂടി പരിഗണിക്കേണ്ടി വരുമെന്ന ആശങ്കയും നേതൃത്വത്തിനുണ്ട്.
തിരിച്ചടി ആകുമെന്ന്
അങ്ങനെയെങ്കിൽ സിപിഐ ജില്ലാ സെക്രട്ടറി കെ വത്സരാജ്, സംസ്ഥാന കൗൺസിൽ അംഗം പി ബാലചന്ദ്രൻ എന്നിവരുടെ പേരുകൾ മണ്ഡലത്തിൽ പരിഗണിക്കുന്നുണ്ട്. എന്നാൽ സുനിൽ കുമാറിനോളം ജനകീയനായ നേതാവിനെ മാറ്റി നിർത്തി മറ്റ് നേതാക്കളെ പരിഗണിക്കുന്നത് തിരിച്ചടിയാകുമെന്ന ആശങ്കയാണ് എൽഡിഎഫിൽ.
ലോക്സഭ തിരിച്ചടി
പ്രത്യേകിച്ച് ലോക്സഭ തിരഞ്ഞെടുപ്പിൽ മണ്ഡലത്തിലെ തിരിച്ചടിയുടെ കൂടി പശ്ചാത്തലത്തിൽ. തിരഞ്ഞെടുപ്പിൽ മണ്ഡലത്തിൽ മൂന്നാം സ്ഥാനത്തേക്ക് എൽഡിഎഫ് പിന്തള്ളപ്പെട്ടിരുന്നു. ഇതോടെ ജയസാധ്യത മാത്രം പരിഗണിച്ചാകണം സ്ഥാനാർത്ഥി നിർണയം എന്ന ആവശ്യമാണ് എൽഡിഎഫിൽ ശക്തമായിരിക്കുന്നത്.
സീറ്റ് ഏറ്റെടുക്കും
ഇതോടെ മണ്ഡലം ഏറ്റെടുക്കാനുള്ള നീക്കത്തിലാണ് സിപിഎം. പകരം ഇരിങ്ങാലക്കുട സീറ്റ് സിപിഐക്ക് കൈമാറാനുള്ള ചർച്ചകൾ എൽഡിഎഫിൽ ആരംഭിച്ചിട്ടുണ്ട്. സീറ്റ് ഏറ്റെടുക്കുകയാണെങ്കിൽ സിഎംപിയിൽ നിന്ന് സിപിഎമ്മിൽ എത്തിയ ജില്ലാ സെക്രട്ടറിയേറ്റ് അംഗം എംകെ കണ്ണന് വേണ്ടിയാണ് സീറ്റ് ലക്ഷ്യം വെയ്ക്കുന്നത്.
വിജയിച്ചിട്ടുണ്ട്
നേരത്തേ 1980 ൽ തൃശ്ശൂരിൽ എൽഡിഎഫ് സ്ഥാനാർത്ഥിയായി എംകെ കണ്ണൻ മത്സരിച്ച് വിജയിച്ചിട്ടുണ്ട്. എകെ ആന്റണി എൽഡിഎഫിനൊപ്പമായിരുന്ന കാലത്തായിരുന്നു ഇത്. എന്നാൽ പിന്നീട് 34 വർഷം കോൺഗ്രസ് ആയിരുന്നു തൃശ്ശൂർ അടക്കി വാണിരുന്നത്.
കേരള കോൺഗ്രസിന് നൽകും
അതേസമയം ഇരിങ്ങാലക്കുട സീറ്റ് സിപിഐ ഏറ്റെടുക്കാൻ തയ്യാറായാലും കേരള കോൺഗ്രസ് കൂടി സീറ്റ് വിട്ടുനൽകാൻ സമ്മതിക്കണം. കേരള കോൺഗ്രസിന്റെ സീറ്റാണ് ഇരിങ്ങാലക്കുട. അതേസമയം കേരള കോൺഗ്രസിന് ചാലക്കുടി വിട്ടുകൊടുത്ത് ഇരിങ്ങാലക്കുട സിപിഐയ്ക്ക് നൽകാനുള്ള സാധ്യതകളാണ് സിപിഎം പരിശോധിക്കുന്നത്.
നേമം മോഡല്‍ സഖ്യം ആവര്‍ത്തിക്കാന്‍ കോണ്‍ഗ്രസ് ശ്രമം; രൂക്ഷവിമർശനവുമായി എ വിജയരാഘവൻ
നെടുമങ്ങാട് ഇടതിനെ മലർത്തിയടിക്കാനുറച്ച് കോൺഗ്രസ്; യുവ നേതാവ് ഇറങ്ങും,ആവേശമായി ലോക്സഭ കണക്കുകളും