വടക്കാഞ്ചേരിയിൽ അനിൽ അക്കരയേയും വീഴ്ത്തും;ഇറക്കുന്നത് യുവനേതാവിനെ,തൃശ്ശൂരിൽ 13 സീറ്റും പിടിക്കാനുറച്ച് എൽഡിഎഫ്
തൃശ്ശൂർ; കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പിൽ ഞെട്ടിക്കുന്ന പ്രകടനമായിരുന്നു തൃശ്ശൂർ ജില്ലയിൽ ഇടതുമുന്നണി കാഴ്ച വെച്ചത്. ആകെയുള്ള 13 സീറ്റിൽ 12 സീറ്റിലും വിജയിക്കാൻ മുന്നണിക്ക് കഴിഞ്ഞു. ഇത്തവണ മുഴുവൻ മണ്ഡലും പിടിക്കാൻ ലക്ഷ്യം വെച്ചുള്ള പ്രവർത്തനങ്ങളിലേക്ക് കടക്കാൻ ഒരുങ്ങുകയാണ് നേതൃത്വം.തദ്ദേശ തിരഞ്ഞെടുപ്പിലെ കണക്കുകൾ ഇടതുമുന്നണിക്ക് പ്രതീക്ഷ നൽകുന്നുണ്ട്. ഇത്തവണ അഞ്ച് സീറ്റില്‍ സിപിഐയും എട്ട് സീറ്റില്‍ സിപിഎമ്മുമാണ് മത്സരിക്കുക. മറ്റ് വിശദാംശങ്ങളിലേക്ക്
ജില്ലയിലെ മിന്നും പ്രകടനം
തദ്ദേശ തിരഞ്ഞെടുപ്പിലും വലിയ മുന്നേറ്റം ജില്ലയിൽ കാഴ്ച വെയ്ക്കാനായതിന്റെ ആത്മവിശ്വാസത്തിലാണ് ഇടതുക്യാമ്പ്. ഗ്രാമ-നഗര വ്യത്യാസമില്ലാതെയയിരുന്നു എൽഡിഎഫ് തേരോട്ടം. ഇത്തവണ 64 ഗ്രാമപഞ്ചായത്തുകളിലാണ് എൽഡിഎഫ് വിജയം നേടിയത്. യുഡിഎഫിന് ലഭിച്ചതാകട്ടെ വെറും 20 പഞ്ചായത്തുകളും. ആകെയുള്ള 16 ബ്ലോക്കുകളിൽ 13 ഉം എൽഡിഎഫിന് ലഭിച്ചു.
43 വോട്ടിന്റെ ഭൂരിപക്ഷം
ഇതേ ട്രന്റ് നിയമസഭ തിരഞ്ഞെടുപ്പിലും ആവർത്തിക്കുമെന്നാണ് എൽഡിഎഫ് കേന്ദ്രങ്ങൾ അവകാശപ്പെടുന്നത്. കഴിഞ്ഞ തവണ നഷ്ടപ്പെട്ട വടക്കാഞ്ചേരി സീറ്റ് ഉൾപ്പെടെ ഇത്തവണ പിടിച്ചെടുക്കാനാകുമെന്നാണ് എൽഡിഎഫ് വിലയിരുത്തൽ. എൽഡിഎഫിന് സ്വാധീനമുള്ള മണ്ഡലത്തിൽ കഴിഞ്ഞ തവണ 43 വോട്ടിന്റെ ഭൂരിപക്ഷത്തിലായിരുന്നു കോൺഗ്രസ് വേതാവും മുൻ അടാട്ട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമായിരുന്ന അനിൽ അക്കര വിജയിച്ച് കയറിയത്.
മണ്ഡലം പിടിക്കാൻ ഉറച്ച്
അനില്‍ അക്കരയ്ക്ക് 65,535 വോട്ടും എല്‍ഡിഎഫിലെ മേരി തോമസിന് 65,492 വോട്ടുമാണ് ലഭിച്ചത്. ബിജെപി 26,652 വോട്ടുകളും നേടി. കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പിലെ ഏറ്റവും കുറഞ്ഞ ഭൂരിപക്ഷമായിരുന്നു ഇത്. ഇക്കുറി എന്ത് വിലകൊടുത്തും മണ്ഡലം പിടിക്കുകയാണ് സിപിഎം ലക്ഷ്യം വെയ്ക്കുന്നത്.
സിപിഎമ്മിന് ആത്മവിശ്വാസം നൽകുന്നു
തദ്ദേശ തിരഞ്ഞെടുപ്പിലെ കണക്കുകൾ സിപിഎമ്മിന് ആത്മവിശ്വാസം നൽകുന്നുണ്ട്. ലൈഫ് മിഷൻ വിവാദം ഉയർത്തി എൽഡിഎഫിനെ പ്രതിരോധത്തിലാക്കാൻ അനിൽ അക്കര കൊണ്ട് പിടിച്ച് പ്രചരണം നടത്തിയിരുന്നുവെങ്കിലും വിലപോയിരുന്നില്ല. വൻ മുന്നേറ്റമായിരുന്നു മണ്ഡലത്തിൽ എൽഡിഎഫ് കാഴ്ച വെച്ചത്.
41 ൽ 24 സീറ്റും
വടക്കാഞ്ചേരി നഗരസഭ ഉൾപ്പെടെ എൽഡിഎഫ് നിലനിർത്തിയിരുന്നു. 41 ൽ 24 സീറ്റായിരുന്നു എൽഡിഎഫ് നേടിയത്. യുഡിഎഫിന് 17സീറ്റും ബിജെപിക്ക് ഒരു സീറ്റുകളുമാണ് ലഭിച്ചത്. മികച്ച സ്ഥാനാർത്ഥി ഇറങ്ങിയാൽ മണ്ഡലത്തിൽ വിജയം ഉറപ്പിക്കാമെന്ന് സിപിഎം കരുതുന്നു. യുവ നേതാവായ സേവ്യർ ചിറ്റിലപ്പള്ളിയെ ആണ് സിപിഎം പരിഗണിക്കുന്നത്.
യുവാക്കളെ പരിഗണിക്കണം
നിലവില്‍ സിപിഎം ജില്ലാ സെക്രട്ടറിയേറ്റ് അംഗമാണ് സേവ്യര്‍ ചിറ്റിലപ്പിള്ളി.ഇത് കൂടാതെ അനൂപ് കിഷോറിന്റെ പേരും ഇവിടെ പരിഗണിക്കപ്പെടുന്നുണ്ട്. പ്രമുഖ സഹകാരിയായ അനൂപ് കിഷോര്‍ ഇത്തവണ വടക്കാഞ്ചേരി നഗരസഭയിലെ മിണാലൂര്‍ വടക്കേക്കര ഡിവിഷനില്‍ മത്സരിച്ച് വിജയിച്ചിരുന്നു.
മൂന്ന് മന്ത്രിമാരും
ജില്ലയിലെ മൂന്ന് മന്ത്രിമാരേയും ഇത്തവണയും മത്സരിപ്പിക്കാൻ തന്നെയാണ് ഇടതുമുന്നണി തിരുമാനം. മന്ത്രി എ സി മൊയ്തീൻ കുന്നംകുളത്തും സി രവീന്ദ്ര നാഥ് പുതുക്കാടും തുടരും. എന്നാൽ മന്ത്രി വിഎസ് സുനിൽ കുമാറിന്റെ കാര്യത്തിൽ അനിശ്ചിതത്വം നിലനിൽക്കുന്നുണ്ട്.
അനിശ്ചിതത്വം
മൂന്ന് തവണ മത്സരിച്ചവർക്ക് വീണ്ടും സീറ്റ് നൽകേണ്ടെന്ന തിരുമാനം നടപ്പാക്കിയിലാൽ സുനിൽ കുമാർ മാറി നിൽക്കേണ്ടി വരും. ഇത്തവണ യുവാക്കൾ മത്സരിക്കട്ടേയെന്ന നിലപാടാണ് മന്ത്രിയും പങ്കുവെച്ചത്. ഇതോടെ ചീഫ് വിപ്പ് കെ രാജനെ ഒല്ലൂരിന് പകരം തൃശ്ശൂരിൽ മത്സരിപ്പിക്കണമെന്ന ആവശ്യവും ഉണ്ട്.
ഒല്ലൂരിൽ നിന്ന് തന്നെ
അതേസമയം സുനിൽ കുമാറിനെ പോലൊരു നേതാവിനെ നിർണായക ഘട്ടത്തിൽ മത്സരിപ്പിക്കാതിരിക്കുന്നത് മണ്ടത്തരമാകുമെന്നാണ് സിപിഎം നേതാക്കൾ ഉൾപ്പെടെ ചൂണ്ടിക്കാട്ടുന്നത്. മണ്ഡലത്തിൽ വലിയ വികസനം കാഴ്ച വെച്ച രാജു ഒല്ലൂർ മണ്ഡലത്തിൽ നിന്ന് തന്നെ ജനവിധി തേടട്ടേയെന്നും നേതൃത്വം വ്യക്തമാക്കുന്നുണ്ട്.
പട്ടികയിൽ ഇടംപിടിച്ചു
ഇരിങ്ങാലക്കുട മണ്ഡലത്തിൽ എംകെ കണ്ണന് പകരം കെയു അരുണനേയാണ് പരിഗണിക്കുന്നത്. ഗുരുവായൂരിൽ കെവി അബ്ദുൾഖാദറും മത്സരിക്കും. ചാലക്കുടിയില്‍ ബിഡി ദേവസ്യയെ തന്നെ വീണ്ടും മത്സരിപ്പിക്കാനാണ് സാധ്യത. കൊടുങ്ങല്ലൂർ മണ്ഡലത്തിൽ വിആർ സുനിൽ കുമാർ തന്നെയാണ് പട്ടികയിൽ ഇടംപിടിച്ചിരിക്കുന്നത്.
മറ്റ് പേരുകൾ ഇങ്ങനെ
നാട്ടികയിൽ ഇത്തവണ ഗീത ഗോപിയ്ക്ക് സീറ്റ് ലഭിച്ചേക്കില്ല. മറ്റ് രണ്ട് പേരുകളാണ് ഇവിടെ പരിഗണിക്കുന്നത്. മണലൂരിൽ മുരളി പെരുന്നല്ലിയും കൈപ്പമംഗലത്ത് ഇടി സൈമണും മത്സരിക്കും.
ജോസ് കെ മാണിയുടെ സമ്മർദ്ദം വിലപ്പോവില്ല; മെരുക്കാൻ ഉറച്ച് സിപിഎം.. 15 അല്ല 10..സീറ്റുകൾ ഇങ്ങനെ
കോട്ടയത്ത് കോണ്‍ഗ്രസിന് ചാകര; മൂന്ന് മണ്ഡലങ്ങള്‍ക്ക് അടിവലി, പിസി ജോര്‍ജും കാപ്പനും കനിയണം
Recommended Video